ദോഹ: ഖത്തറിനു നേരെ മിസൈൽ ആക്രമണം. അമേരിക്കയുടെ ഖത്തർ എയർബേസ് ലക്ഷ്യം വച്ച് നടത്തിയ ആക്രമണം ഖത്തർ പ്രതിരേധിച്ചതായി റിപ്പോർട്ട്.
ഇന്ത്യൻ സമയം 10.05 ഓടെയാണ് ആക്രമണം ആരംഭിച്ചത്. വൻ തോതിലുള്ള മിസൈലുകളാണ് ഖത്തറിനെ ലക്ഷ്യ വച്ച് പാഞ്ഞടുക്കുന്നത്.
പശ്ചിമേഷ്യയിൽ സംഘർഷം കനത്തതോടെ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ഖത്തർ വ്യോമപാത താത്കാലികമായി അടച്ചു.
താത്കാലികമായാണ് വ്യോമപാത ഖത്തർ അടച്ചിരിക്കുന്നത്. ഇതോടെ ഖത്തറിലേക്കുള്ള വ്യോമഗതാഗതം പൂർണമായും പ്രവർത്തന രഹിതമാകും.
ഖത്തറിലെ പൗരൻമാർക്കും ഇവിടെ എത്തുന്ന സഞ്ചാരികളുടെയും സുരക്ഷ മുൻനിർത്തിയാണ് ഇത്തരമൊരു കടുത്ത നടപടിയിലേക്ക് ഖത്തർ കടന്നതെന്നാണ് പുറത്തുവരുന്ന വിവരം.
ഇറാന്റെ ആണവ കേന്ദ്രങ്ങൾ ലക്ഷ്യം വച്ച് അമേരിക്ക നടത്തിയ ആക്രമണത്തിനു പിന്നാലെ സംഘർഷം ശക്തമായിരുന്നു. അതിനാൽ കൂടുതൽ മുൻ കരുതലിന്റെ ഭാഗമായിട്ടാണ് ഖത്തർ വ്യോമപാത അടച്ചിട്ടത്.
എന്നാൽ ഖത്തറിന്റെ അടിയന്തിര നടപടിയിൽ ദുരിതത്തിലായിരിക്കുന്നത് പ്രവാസികളുൾപ്പെടെയുള്ളവരാണ്.
നിലവിൽ അവധി ആഘോഷിക്കുന്നതിനായി മറ്റ് രാജ്യങ്ങളിലേക്ക് യാത്ര തിരിച്ചവരും, തിരികെ ജോലിയിൽ പ്രവേശിക്കേണ്ടവരും ഉൾപ്പെടെ നിരവധി പേർക്ക് നടപടി തലവേദന സൃഷ്ടിച്ചിട്ടുണ്ട്.
ഖത്തറിലുള്ള മറ്റ് രാജ്യങ്ങളുടെ എംബസികൾ അവരുടെ പൗരൻമാർക്ക് നൽകിയ നിർദ്ദേശങ്ങളുടെ ചുവടുപിടിച്ചാണ് ഖത്തർ അധികൃതർ ഇത്തരമൊരു നിലപാട് സ്വീകരിച്ചതെന്നുവേണം വിലയിരുത്താൻ.
ഖത്തറിലെ സ്ഥിതിഗതികളിൽ ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് വ്യക്തമാക്കി പ്രധാന മന്ത്രിയുടെ ഉപദേഷ്ടാവും വിദേശകാര്യ മന്ത്രാലയ വക്താവ് കൂടിയായ മാജിദ അൻസാരി ഒരു പ്രസ്താവന ഇറക്കിയിരുന്നു.
വിദേശ രാജ്യങ്ങളിലെ എംബസികൾ നൽകുന്ന നിർദ്ദേശങ്ങൾ പതിവു രീതിയിലുള്ളതാണ്.
സങ്കീർണമായ ഇത്തരം സാഹചര്യങ്ങൾ ഉടലെടുക്കുമ്പോൾ പൗരൻമാർക്ക് നൽകുന്ന സാധാരണ മുന്നറിയിപ്പ് മാത്രമാണ് ഇതെന്നാണ് അദ്ദേഹം പറഞ്ഞത്.