ജിദ്ദ/ മംഗളൂരു: കർണാടകയിലെ ഉഡുപ്പി ജില്ലയിൽ ഞായറാഴ്ച അരങ്ങേറിയ കരളലിയിക്കുന്ന കൂട്ടക്കൊലയിൽ ഇരകളായത് സൗദിയിൽ ജോലി ചെയ്യുന്ന ഒരു പ്രവാസിയുടെ കുടുംബാംഗങ്ങളാണ്. ഇദ്ദേഹത്തിന്റെ ഭാര്യ, മൂന്ന് മക്കൾ എന്നിവരെ അക്രമി വീട്ടിൽ ചെന്ന് കശാപ്പ് ചെയ്യുകയായിരുന്നു. മാതാവിന് ഗുരുതരമായ പരിക്കുകൾ ഏൽക്കുകയും ചെയ്തു.
സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന കെമ്മണ്ണു ഹമ്പൻകട്ടയിലെ നൂർ മുഹമ്മദിന്റെ ഭാര്യ ഹസീന (46), മക്കൾ അഫ്നാൻ(23 - എയർ ഇന്ത്യ ജീവനക്കാരൻ), ഐനാസ് (21 - കോളേജ് വിദ്യാർത്ഥി), അസീം (12 - എട്ടാം ക്ലാസ് വിദ്യാർത്ഥി) എന്നിവരാണ് കൊല്ലപ്പെട്ടത്. നൂർ മുഹമ്മദിന്റെ മാതാവിനെ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഉഡുപ്പി ജില്ലയിലെ മൽപെ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഞായറാഴ്ച രാവിലെ 8.30നും ഒമ്പതിനും ഇടയിലാണ് ഞെട്ടൽ ഉളവാക്കിയ സംഭവമെന്ന് ജില്ലാ പൊലീസ് സൂപ്രണ്ട് അരുൺകുമാർ വിവരിച്ചു. കേസ് അന്വേഷണത്തിന് അഞ്ച് പ്രത്യേക സംഘങ്ങളെ നിയോഗിച്ചതായും ജില്ലാ എസ് പി അറിയിച്ചു.
വീട്ടിലേക്ക് ചവിട്ടിക്കയറിയ മാസ്ക് ധാരിയായ അക്രമി ഹസീനയുമായി വാക്ക് തർക്കത്തിൽ ഏർപ്പെടുകയും പിന്നാലെ വെട്ടുകയായിരുന്നു. മാതാവിന്റെ കരച്ചിൽ കേട്ട് പുറത്ത് കളിക്കുകയായിരുന്ന മക്കൾ വീട്ടിനകത്തെക്ക് എത്തിയപ്പോൾ അവരെയും കശാപ്പ് ചെയ്യുകയായിരുന്നു.
"അയാൾ മാസ്ക് ധരിച്ചിരുന്നു. പുറത്ത് നീളമുള്ള ബാഗ് തൂക്കിയിട്ടിരുന്നു. ആ വീടിന് മുന്നിൽ ഇറക്കി 15 മിനിറ്റ് കഴിഞ്ഞപ്പോഴേക്കും അയാൾ സ്റ്റാന്റിൽ മടങ്ങിയെത്തി. ഇത്ര വേഗം മടങ്ങുമെങ്കിൽ താൻ കാത്തുനിൽക്കുമായിരുന്നു എന്ന് പറഞ്ഞതും അയാൾ തിടുക്കത്തിൽ മറ്റൊരു റിക്ഷയിൽ കയറിപ്പോയി"-അക്രമിയെ വീടിന് മുന്നിൽ ഇറക്കിയ ഓട്ടോറിക്ഷ ഡ്രൈവർ ശ്യാം നജർ സംഭവമറിഞ്ഞ ശേഷം സ്തബ്ധനായി. കരാവലി ബൈപാസിലാണ് രണ്ടാമത്തെ റിക്ഷ ഡ്രൈവർ അക്രമിയെ ഇറക്കിയത്. ബംഗളൂരു ചുവയുള്ള കന്നടയാണ് അയാൾ സംസാരിച്ചതെന്നാണ് വിവരം.