സലാല: യുഎഇയിൽ കനത്ത് ചൂട് തുടരുന്ന സാഹചര്യത്തിൽ പച്ചപ്പും കുളിർമയും തേടി ഒമാനിലെ സലാലയിലേക്ക് എത്തുന്ന സഞ്ചാരികളുടെ എണ്ണത്തിൽ വൻ വർധന.
യുഎഇയിലെ താമസക്കാർക്കും സന്ദർശകർക്കുമായണ് പച്ചപ്പു നിറഞ്ഞ സലാല പ്രിയപ്പെട്ട ഇടമായി മാറുന്നത്. ഖരീഫ് സീസൺ മുന്നിൽ കണ്ട് ലോകമെമ്പാടുമുളള സന്ദർശകരെ ആകർഷിക്കാനുളള തയ്യാറെടുപ്പും സലാല നടത്തിയതോടെ സന്ദർശനത്തിരക്കേറി.
ഖരീഫ് സീസണിൽ കനത്ത ബുക്കിംഗാണ് ലഭിക്കുന്നതെന്ന് ഏജൻ്റുമാർ പറയുന്നു. ജൂൺ മുതൽ സെപ്തംബർ വരെ പാക്കേജ് വില എപ്പോഴും ഉയർന്നതാണ്. നിലവിൽ ഏറ്റവും ഉയർന്ന നിലയിലാണ് നിരക്കെന്നും ഏജൻ്റുമാർ സൂചിപ്പിച്ചു.
നാല് ദിവസത്തെ ബസ് യാത്രയ്ക്ക് 1,399 ദിർഹമാണ് കുറഞ്ഞ പാക്കേജ്. വിമാന യാത്രയ്ക്ക് 1,800 ദിർഹം ഈടാക്കുമെന്നും ഏജൻ്റുമാർ പറയുന്നു.
വർദ്ധിച്ചുവരുന്ന ഡിമാൻഡ് ഹോട്ടലുകളുടെയും റിസോർട്ടുകളുടെയും വില കുതിച്ചുയരാൻ കാരണമായതായും വിദഗ്ധർ പറയുന്നു. ഓൺലൈൻ ട്രാവൽ ഏജൻസികൾ താമസക്കാരുടെ പ്രത്യേക ആവശ്യങ്ങൾക്കനുസരിച്ച് പാക്കേജുകൾ തയ്യാറാക്കിയിട്ടുണ്ട്. ഖരീഫ് സീസണിൽ സലാലയിലെ താമസ ചെലവ് ഏകദേശം 300 ശതമാനം വർദ്ധിക്കുക പതിവാണ്.