/sathyam/media/media_files/2025/09/22/vvv-2025-09-22-03-09-29.jpg)
ഡബ്ലിൻ : ലണ്ടനിലെ ഹീത്രോ അടക്കമുള്ള വിമാനത്താവളങ്ങളിലെ സൈബര്‍ ആക്രമണത്തിനിടെ ഡബ്ലിന്‍ എയര്‍പോര്‍ട്ടിലും പരിഭ്രാന്തി പരന്നു.സംശയാസ്പദമായ ലഗേജുണ്ടെന്ന് സന്ദേശമാണ് രണ്ടാം ടെര്‍മിനലിന്റെ പ്രവര്‍ത്തനങ്ങളെ ബാധിച്ചത്. ഇവിടെ നിന്നും യാത്രക്കാരെ ഒഴിപ്പിക്കേണ്ടതായി വന്നു.
നൂറുകണക്കിന് യാത്രക്കാര്‍ ക്യൂവില്‍ ഉണ്ടായിരുന്നു. പെട്ടെന്നാണ് , ഒരു തരംഗം പോലെ ഭീതിയുടെ വാര്‍ത്ത പടര്‍ന്നു: .ഒരു ബാഗിനെ കുറിച്ച് സംശയമുണ്ട്. എല്ലാവരും പുറത്തേക്ക് മാറണം. അത് പറഞ്ഞത് ആരെന്നറിയില്ല, പക്ഷേ ആയിരക്കണക്കിന് ആളുകളുടെ കാലുകള്‍ ഒരേസമയം പുറത്തേയ്ക്ക് ഓടിത്തുടങ്ങി.
പന്ത്രണ്ടായിരത്തിലേറെ പേരാണ് ആ സമയത്ത് വിമാനത്താവളത്തിനുള്ളിലും അവിടേയ്ക്ക് പ്രവേശിക്കാനുമായി ഉണ്ടായിരുന്നത്.ഇവരെയും,ഷോപ്പുടമകൾ,സന്ദർശകർ എന്നിവരെയുമെല്ലാം ഈ സംഭവം പരിഭ്രാന്തിയിലാഴ്ത്തി.
ജനക്കൂട്ടം പുറത്ത് തുറസ്സായ സ്ഥലത്ത് കൂട്ടംകൂടി. കാലാവസ്ഥ സുഖകരമല്ലായിരുന്നു എങ്കിലും മഴ ഇല്ലാതിരുന്നത് സമാധാനമായി. തണുത്ത കാറ്റ് വീശിക്കൊണ്ടിരുന്നു. ലഗേജുകളും ബാഗുകളും ചെറു പുല്‍മൈതാനത്ത് നിലത്തു വെച്ചവര്‍ക്ക് പതിയെ കൈകള്‍ വിറച്ചുതുടങ്ങിയെങ്കിലും ഏതോ അപകടത്തില്‍ നിന്നും രക്ഷപെട്ടതിന്റെ ആശ്വാസമുണ്ടായിരുന്നു. ചിലര്‍ നിലത്ത് കുത്തിയിരുന്ന് മൊബൈല്‍ സ്‌ക്രീനില്‍ വാര്‍ത്താ ചാനലുകള്‍ നോക്കി; ചിലര്‍ വിമാന കമ്പനികളുടെ ഹെല്‍പ്പ്ലൈന്‍ നമ്പറുകള്‍ക്ക് വീണ്ടും വീണ്ടും വിളിച്ചു.വാര്‍ത്ത തുടരുന്നതിനെ കുറിച്ചുള്ള ആശങ്കയായിരുന്നു എല്ലാവര്‍ക്കും.
ചിലരുടെ കണക്ഷന്‍ ഫളൈറ്റുകള്‍ നഷ്ടപ്പെടുമെന്ന് ഉറപ്പായിരുന്നു, അവരുടെ കണ്ണുകളിളെല്ലാം കരളിളക്കുന്ന ആകുലത.
ഇടയ്ക്ക് തൂളല്‍മഴ എത്തിയതും പ്രശ്നമായി
ഒരു മണിക്കൂറിലേറെ കഴിഞ്ഞതോടെ എയര്‍പോര്‍ട്ട് അധികൃതര്‍ പരിശോധന പൂര്‍ത്തിയാക്കി. വിമാനത്താവളം സുരക്ഷിതമാണെന്നും . ഭീഷണിയില്ലെന്നും അറിയിച്ചതോടെ ജനക്കൂട്ടം വീണ്ടും അകത്തേയ്ക്ക് തിരിച്ചു.
ഇന്നലെ ഉച്ചകഴിഞ്ഞാണ് ടെര്‍മിനലില്‍ ആശങ്കയുണ്ടാക്കുന്ന എയര്‍ലൈന്‍ ലഗേജ് എത്തിയെന്ന് ഗാര്‍ഡയ്ക്ക് മുന്നറിയിപ്പ് ലഭിച്ചത്. തുടര്‍ന്ന് മുന്‍കരുതലെന്ന നിലയിലാണ് യാത്രക്കാരെ ടെര്‍മിനലില്‍ നിന്ന് ഒഴിപ്പിച്ചത്.വിമാനത്താവളത്തിലേക്കുള്ള ഗതാഗതത്തിനും നിയന്ത്രണമേര്‍പ്പെടുത്തി.ഡിഫന്‍സ് സേനയുടെ ഇ ഒ ഡി ടീമിന്റെയും ബോംബ് സ്‌ക്വാഡിന്റെയും സഹായം ഗാര്‍ഡ അഭ്യര്‍ത്ഥിച്ചു. അവരെത്തി ലഗേജ് പരിശോധിച്ച് സുരക്ഷിതമെന്ന് കണ്ടെത്തി.സംശയാസ്പദമായ ലഗേജ് സുരക്ഷിതമാണെന്ന് ബോധ്യമായതോടെ കാര്യങ്ങള്‍ സാധാരണ നിലയിലായി.
ഇതിനിടെ ഫ്ളൈറ്റ് ഷെഡ്യൂളുകളില്‍ ചില താല്‍ക്കാലിക തടസ്സങ്ങളുണ്ടായി. പിന്നീട് പ്രവര്‍ത്തനം സുഗമമായി.പ്രവര്‍ത്തനം പുനരാരംഭിച്ചതിനുശേഷവും ആര്‍മി ഇഒഡി സംഘം സംശയാസ്പദമായ ലഗേജ് പരിശോധിച്ച് സുരക്ഷിതത്വം ഉറപ്പാക്കി.എയര്‍ ലിംഗസ്, അമേരിക്കന്‍ എയര്‍ലൈന്‍സ്, ഡെല്‍റ്റ, എമിറേറ്റ്സ്, യുണൈറ്റഡ് എയര്‍ലൈന്‍സ് എന്നീ വിമാനക്കമ്പനികളുടെ വിമാനങ്ങളാണ് ടെര്‍മിനല്‍ 2-ല്‍ എത്തുന്നത്.