/sathyam/media/media_files/2025/09/27/gvc-2025-09-27-03-40-44.jpg)
തിരക്ക് കാരണം രോഗികള്‍ ട്രോളികളിലും, കസേരകളിലും ചികിത്സ തേടേണ്ടി വരുന്ന യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ലൈമേരിക്ക് (യു എച്ച് എൽ)-ല്‍, വരും ദിവസങ്ങളില്‍ പുതുതായി 96 അധിക ബെഡ്ഡുകള്‍ കൂടി ലഭിക്കും. ആശുപത്രിയിലെ അമിത തിരക്ക് നിയന്ത്രിക്കാനുള്ള ആദ്യ പടി എന്ന നിലയിലാണ് ഇത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി നിര്‍മ്മാണത്തിലിരുന്ന പുതിയ കെട്ടിടത്തിലാണ് 96 ബെഡ്ഡുകള്‍ ലഭ്യമാകുക എന്നാണ് വിവരം.
96 മില്യണ്‍ ചെലവിട്ട്, പുതിയ ജീവനക്കാരെ കൂടി നിയമിച്ചുള്ള പദ്ധതി അടുത്ത ആഴ്ച മുതല്‍ പ്രാവര്‍ത്തികമാകുമെന്നാണ് റിപ്പോര്‍ട്ട്. യു എച്ച് എല്ലിലെ തിരക്ക് നിയന്ത്രിക്കുന്നതിനായി തയ്യാറാക്കിയ പദ്ധതികളില്‍ ആദ്യത്തേതാണ് ഇത്. കൂടുതല്‍ ബെഡ്ഡുകള്‍ അനുവദിക്കുന്ന രണ്ടാമത്തെ പദ്ധതി 2027-ലും, മൂന്നാമത്തേത് 2030-കളിലും പൂര്‍ത്തിയാകുമെന്നും കരുതുന്നു.
രാജ്യത്ത് ഏറ്റവുമധികം തിരക്ക് അനുഭവപ്പെടുന്ന ആശുപത്രിയാണ് യു എച്ച് എൽ. വ്യാഴാഴ്ച മാത്രം 86 രോഗികളാണ് ഇവിടുത്തെ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റില്‍ ബെഡ്ഡ് ലഭിക്കാതെ ട്രോളികളില്‍ ചികിത്സ തേടേണ്ടി വന്നത്. മുന്‍പത്തെ ദിവസം ഇത് 118 ആയിരുന്നു.