ഐറിഷ് വിസ്‌കി കഴിക്കുന്നവരില്‍ ഒന്നാം സ്ഥാനത്ത് അമേരിക്കക്കാര്‍ …വിപണിയിലെ മൂന്ന് കുപ്പികളിലൊന്ന് ‘പൊട്ടുന്നത്’ യു എസില്‍

New Update
V

ഡബ്ലിന്‍ : ഐറിഷ് വിസ്‌കിയുടെ വില്‍പ്പനയില്‍ അയര്‍ലണ്ട് കഴിഞ്ഞ വര്‍ഷം റെക്കോര്‍ഡിട്ടു.ഐറിഷ് വിസ്‌കിയുടെ ഏറ്റവും വലിയ വിപണി യു എസാണെന്നും ഈ ആധിപത്യം തുടരുകയാണെന്നും ഐറിഷ് വിസ്‌കിയുടെ ആഗോള വ്യാപാര റിപ്പോര്‍ട്ട് പറയുന്നു.

Advertisment

ഐറിഷ് വിസ്‌കിയുടെ 16.15 മില്യണ്‍ കേയ്സുകളാണ് ലോകത്താകെ വിറ്റഴിച്ചതെന്ന് ഐറിഷ് വിസ്‌കി അസോസിയേഷന്റെ കണക്കുകള്‍ വെളിപ്പെടുത്തുന്നു.ഇതില്‍ 5.47 മില്യണിലധികം കേയ്സ് വിസ്‌കിയാണ് അമേരിക്കക്കാര്‍ കുടിച്ചത്. ലോകത്ത് വിറ്റഴിക്കപ്പെട്ട ഓരോ മൂന്ന് കുപ്പി ഐറിഷ് വിസ്‌കികളില്‍ ഒന്ന് അമേരിക്കയിലാണ്.

ലോകത്തിലെ ഏറ്റവും വിലയേറിയ സ്പിരിറ്റ് വിപണിയാണ് യു എസ്.എന്നിരുന്നാലും യൂറോപ്യന്‍ യൂണിയന്‍ സ്പിരിറ്റ് കയറ്റുമതി (ഐറിഷ് വിസ്‌കിയുള്‍പ്പെടെ)യ്ക്ക് 15% താരിഫ് നല്‍കേണ്ടതുണ്ട്.യു എസുമായുള്ള പൂജ്യം-പൂജ്യം വ്യാപാര ക്രമീകരണത്തിലേക്ക് മടങ്ങണമെന്ന് ഐറിഷ് വിസ്‌കി അസോസിയേഷന്‍ ആവശ്യപ്പെടുന്നു.

യു എസിന് പുറമേ പോളണ്ട്, ജര്‍മ്മനി, ഇന്ത്യ, യുകെ എന്നിവയും ഐറിഷ് വിസ്‌കിയുടെ ഏറ്റവും മികച്ച അന്താരാഷ്ട്ര വിപണികളാണെന്നും റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.

കഴിഞ്ഞ വര്‍ഷം ആഭ്യന്തര വിപണിയില്‍ 7,07,000 കെയ്‌സ് വില്‍പ്പന നടന്നു.പ്രീമിയം ഐറിഷ് സ്പിരിറ്റിന്റെ മൊത്തത്തിലുള്ള നാലാമത്തെ വലിയ വിപണി അയര്‍ലണ്ട് തന്നെയാണ്. ഐറിഷ് വിസ്‌കിയുടെ ഒരു കെയ്‌സില്‍ 9 ലിറ്ററാണുള്ളത്. സാധാരണയായി 12 കുപ്പികള്‍ (75സിഎല്‍) അടങ്ങിയിട്ടുള്ളത്.

മറ്റ് വിപണികളിലെ ഐറിഷ് വിസ്‌കിയുടെ വളര്‍ച്ചയും റിപ്പോര്‍ട്ട് എടുത്തുകാണിക്കുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഇന്ത്യയില്‍ ഐറിഷ് വിസ്‌കിയുടെ വില്‍പ്പനയില്‍ 120% വര്‍ധനവുണ്ടായി. 124% വര്‍ധനവോടെ ജപ്പാനാണ് ഇന്ത്യയ്ക്ക് മുന്നില്‍. യൂറോപ്യന്‍ യൂണിയനിലുടനീളവും ഐറിഷ് വിസ്‌കിയുടെ വില്‍പ്പന കൂടി. മികച്ച 20 വിപണികളില്‍ 10 എണ്ണവും യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളാണ്.

ആഗോള വിസ്‌കി വിപണിയുടെ 12% മാത്രമേ ഐറിഷ് വിസ്‌കിയ്ക്കുള്ളൂ. അതിനാല്‍, വളരാന്‍ ഇനിയും ഗണ്യമായ അവസരമുണ്ട്.യുഎസുമായുള്ള താരിഫ് തടസ്സങ്ങള്‍ നീക്കം ചെയ്തും പുതിയ വിപണികള്‍ തുറക്കുന്നതിലും അടിയന്തിര ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതാണ് അസോസിയേഷന്റെ ലക്ഷ്യം.ഇ യു ഇന്ത്യ സ്വതന്ത്ര വ്യാപാര കരാര്‍ രൂപീകരണം 2026-ലെ അസോസിയേഷന്റെ പ്രഥ്മ മുന്‍ഗണനയാണ്.ലോകത്തിലെ ഏറ്റവും വലിയ വിസ്‌കി വിപണിയാണ് ഇന്ത്യ.കരാര്‍ നിലവില്‍ വന്നാല്‍ ഐറിഷ് വിസ്‌കിക്ക് വലിയ അവസരമാകുമിതെന്നും അസോസിയേഷന്‍ വ്യക്തമാക്കി.

Advertisment