ഡബ്ലിന്‍: കുടിയേറ്റ വിരുദ്ധ പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ അയര്‍ലണ്ടിന് പുറത്തുനിന്നുള്ള ശക്തികളെന്ന സംശയത്തിന് ബലം നല്‍കി സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍.തീവ്ര വലതുപക്ഷ വിഭാഗം ഈ പ്രശ്നത്തെ കൂടുതല്‍ വഷളാക്കാന്‍ ഇടപെടുന്നുവെന്നതിന്റെ തെളിവായാണ് ഇതിനെ വിലയിരുത്തപ്പെടുന്നത്.
അതേ സമയം അയര്‍ലണ്ടില്‍ നിന്ന് അമേരിക്കയിലേയ്ക്ക് കുടിയേറിയ പതിനായിരക്കണക്കിന് ആളുകള്‍ അയര്‍ലണ്ടിലെ പുതിയ സംഭവവികാസങ്ങള്‍ സൂക്ഷമതയോടെ വിലയിരുത്തി സോഷ്യല്‍ മീഡിയയില്‍ കൂടി ഐറിഷ് ജനതയ്ക്ക് മുന്നറിയിപ്പ് നല്‍കുന്നുണ്ട് എന്ന മറുവാദവും ഇതിനുണ്ട്.
വിക്ലോയില്‍ നടന്ന കുടിയേറ്റ വിരുദ്ധ പ്രക്ഷോഭവുമായി ബന്ധപ്പെട്ട സോഷ്യല്‍ മീഡിയ പോസ്റ്റുകളിലേറെയും നോണ്‍ ഐറിഷ് അക്കൗണ്ടുകളില്‍ നിന്നുള്ളവയാണെന്ന വിവരമാണ് പുറത്തുവന്നത്.
വിക്ലോയിലെ കുടിയേറ്റ വിരുദ്ധ പ്രതിഷേധം അക്രമാസക്തമായിരുന്നു. ഇതുമായി ബന്ധപ്പെട്ട സോഷ്യല്‍ മീഡിയ പോസ്റ്റുകളുടെ വിശകലനത്തിലാണ് നിര്‍ണ്ണായകമായ ഈ വിവരം പുറത്തുവന്നത്. അയര്‍ലണ്ടിലേക്കുള്ള കുടിയേറ്റം രാജ്യത്തിന് പുറത്തേക്കും ചര്‍ച്ചയായെന്നതിന്റെ സൂചനയായും ഇതിനെ നിരീക്ഷിക്കപ്പെടുന്നുണ്ട്. അടുത്ത കാലത്തായി അയര്‍ലണ്ടിലെ കുടിയേറ്റം വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.
സോഷ്യല്‍ മീഡിയ പോസ്റ്റുകളിലേറെയും യു എസില്‍ നിന്ന്
ന്യൂടൗണ്‍മൗണ്ട്കെന്നഡിയിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് എക്സില്‍ 54,000 പോസ്റ്റുകളാണ് വന്നത്. ഇവയില്‍ 28% മാത്രമായിരുന്നു ഐറിഷ് അക്കൗണ്ടുകളില്‍ നിന്നുള്ളത്. പകുതിയിലധികം (54.4%)പ്രതിഷേധവും യു എസില്‍ നിന്നുള്ളവരുടേതായിരുന്നുവെന്ന് സ്‌കൈ ന്യൂസ് ഗവേഷണം പറയുന്നു. 8.1 ശതമാനം യുണൈറ്റഡ് കിംഗ്ഡത്തില്‍ നിന്നുള്ള അക്കൗണ്ടുകളില്‍ നിന്നായിരുന്നു.
ഇംഗ്ലീഷ് തീവ്ര വലതുപക്ഷ നേതാവ് ടോമി റോബിന്‍സന്റെ ഇടപെടല്‍
ഇംഗ്ലീഷ് തീവ്ര വലതുപക്ഷ നേതാവ് ടോമി റോബിന്‍സണ്‍ വിക്ലോ പ്രതിഷേധവുമായി ബന്ധപ്പെട്ട് 42,500 പോസ്റ്റുകളിട്ടെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.സോഷ്യല്‍ മീഡിയ മോണിറ്ററിംഗ് ടൂള്‍ ടോക്ക്വാക്കര്‍ ഉപയോഗിച്ച് സമാഹരിച്ച ഡാറ്റയാണ് ഈ വിവരം പുറത്തുകൊണ്ടുവന്നത്.
ഏറ്റവും കൂടുതല്‍ പങ്കുവെയ്ക്കപ്പെട്ട അഞ്ച് പോസ്റ്റുകളില്‍ മൂന്നെണ്ണവും അയര്‍ലണ്ടിന് പുറത്തു നിന്നുള്ളവയായിരുന്നു. അയര്‍ലണ്ട് ഐറിഷിനുള്ളതാണ് എന്നതടക്കമുള്ള കുടിയേറ്റ വിരുദ്ധ മുദ്രാവാക്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചത്.
അയര്‍ലണ്ടിലേക്കുള്ള കുടിയേറ്റം രാജ്യത്തിന്റെ അതിര്‍ത്തികള്‍ക്കപ്പുറത്തും ചര്‍ച്ചാകേന്ദ്രമായെന്നതിന്റെ സൂചനയാണ് അമേരിക്കയില്‍ നിന്നും മറ്റുമുള്ള ഈ ഇടപെടലെന്ന് ഗവേഷണത്തിന്റെ രചയിതാവ് സാം ഡോക്ക് പറഞ്ഞു.’
എന്നാല്‍ ഇത്തരം ഗവേഷണങ്ങള്‍ പോലും ഇപ്പോള്‍ സംശയവിധേയമാകുന്നുണ്ട്. അയര്‍ലണ്ടിലെ ജനകീയ പ്രതിഷേധങ്ങളുടെ മുനയൊടിക്കാനാണ് ഇത്തരം പെയ്ഡ് ഗവേഷണങ്ങള്‍ എന്നും ആരോപണമുണ്ട്.