ആഷ്ലിംഗ് മര്‍ഫിയുടെ കൊലപാതകം :മുഖ്യപ്രതി ജോസെഫ് പുസ്‌കയുടെ കുടുംബാംഗങ്ങള്‍ക്കും ജയില്‍

New Update
Ggg

ഡബ്ലിന്‍: നാല് വര്‍ഷം മുമ്പ് ആഷ്ലിംഗ് മര്‍ഫിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കുറ്റങ്ങള്‍ക്ക് മുഖ്യപ്രതി ജോസെഫ് പുസ്‌കയുടെ കുടുംബാംഗങ്ങളെയും കോടതി ശിക്ഷിച്ചു. പുസ്‌കയ്ക്ക് 2023ല്‍ തന്നെ ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിരുന്നു.

Advertisment

ഗാര്‍ഡയില്‍ നിന്ന് വിവരങ്ങള്‍ മറച്ചുവെച്ചതിന് പുസ്‌കയുടെ സഹോദരങ്ങളായ മാരെക് പുസ്‌ക, ലുബോമിര്‍ പുസ്‌ക, ജോസെഫ് പുസ്‌കയുടെ ഭാര്യ ലൂസിയ ഇസ്റ്റോക്കോവ എന്നിവരെയാണ് ശിക്ഷിച്ചത്.പരമാവധി അഞ്ച് വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.സഹോദരര്‍ക്ക് രണ്ടര വര്‍ഷം തടവ് ശിക്ഷയും ഇസ്റ്റോക്കോവയ്ക്ക് ഇരുപത് മാസം തടവുമാണ് വിധിച്ചത്.ഇത്തരം കുറ്റത്തിന് വിചാരണ ചെയ്യപ്പെടുന്ന ആദ്യ വ്യക്തികളില്‍ ഒരാളാണ് ഇവരെന്ന് നിയമ വൃത്തങ്ങള്‍ പറയുന്നു.

2022 ജനുവരിയിലാണ് മര്‍ഫിയുടെ കൊലപാതകം നടന്നത്.ജോസെഫ് പുസ്‌കയുടെ വസ്ത്രങ്ങള്‍ കത്തിച്ചു തെളിവ് നശിപ്പിച്ചതിന് പുസ്‌കയുടെ ഭാര്യാ സഹോദരിമാരായ വിയേര ഗാസിയോവയും ജോസെഫിന ഗ്രണ്ട്സോവയും കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു.ഗാസിയോവയ്ക്ക് രണ്ട് വര്‍ഷവും ഗ്രണ്ട്സോവയ്ക്ക് 21മാസവും തടവ് ശിക്ഷയാണ് വിധിച്ചത്.പരമാവധി 10 വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. കുടുംബാംഗങ്ങളായ 14 കുട്ടികളെ പരിപാലിക്കാന്‍ ഉചിതമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് തുസ്ല കോടതിയില്‍ ഉറപ്പുനല്‍കി.

കൂട്ടുപ്രതികളിലാര്‍ക്കും മുന്‍കാല ശിക്ഷ ലഭിച്ചിട്ടില്ല, എല്ലാവരും ക്ഷമാപണം നടത്തി,ഗാര്‍ഡയുമായി സഹകരിച്ചു, എല്ലാവര്‍ക്കും കുട്ടികളുണ്ട്, അവര്‍ അനാഥരാകും എന്നീ കാരണങ്ങളാലാണ് ശിക്ഷ ലഘൂകരിച്ചതെന്ന് ജസ്റ്റിസ് ബിഗ്സ് പറഞ്ഞു.

Advertisment