ഡബ്ലിന്‍ നഗരത്തില്‍ ഈ വര്‍ഷം തുടക്കത്തിൽ കൂടുതൽ ഓട്ടോമാറ്റിക് “റെഡ്-ലൈറ്റ്” ക്യാമറകൾ സ്ഥാപിക്കുമെന്ന് ഡബ്ലിന്‍ സിറ്റി കൌണ്‍സില്‍ അറിയിച്ചു. ബ്ലാക്ക്ഹാൾ പ്ലേസിൽ പൈലറ്റ് പദ്ധതി വിജയകരമായതിനെ തുടർന്നു ഈ ക്യാമറകൾ ഡബ്ലിനിലെ റോഡുകളിൽ വ്യാപകമായി സ്ഥാപിക്കാനാണ് തീരുമാനം.
അടുത്ത മാസങ്ങളിൽ കൂടുതൽ ക്യാമറകൾ ഡബ്ലിനിലെ തിരക്കേറിയ ജംഗ്ഷനുകളിലും ബസ് പാതകളിലും സ്ഥാപിക്കുമെന്ന് നാഷണൽ ട്രാൻസ്‌പോർട്ട് അതോറിറ്റി (NTA) അറിയിച്ചു. റോഡ് സഞ്ചാരത്തിന് മുൻഗണന നൽകുകയും ട്രാഫിക് ലംഘനങ്ങൾ നിയന്ത്രിക്കുകയും ചെയ്യാനാണ് ഈ പദ്ധതി.
2025 പകുതിയോടെ ഡബ്ലിനിലെ പ്രധാന ഗതാഗത കേന്ദ്രങ്ങളിൽ ഈ ക്യാമറകൾ പ്രവർത്തനക്ഷമമാകും. അതേസമയം, കോർക്ക്, ലിമെറിക്ക്, ഗാൽവേ തുടങ്ങിയ നഗരങ്ങളിൽ ഇവ 2025 അവസാനത്തോടെ സ്ഥാപിക്കുമെന്ന് തീരുമാനിച്ചിട്ടുണ്ട്.
അനധികൃതമായി ബസ് ലൈൻ ഉപയോഗിക്കുന്നതും, യെല്ലോ ബോക്സ് തടസ്സപ്പെടുത്തുന്നതും, റെഡ് ലൈറ്റ് ലംഘിക്കുന്നതുമായ വാഹന ഉടമകളെ പിടികൂടാൻ ഈ ക്യാമറകൾ സഹായകരമാകും.
ഈ ക്യാമറകൾ ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കോഗനിഷൻ (ANPR) സാങ്കേതിക വിദ്യ ഉപയോഗിച്ച് വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് സ്‌കാൻ ചെയ്യുകയും നിയമലംഘകർക്ക് പിഴ നൽകുകയും ചെയ്യും.
ഈ സംവിധാനം 24 മണിക്കൂറും 7 ദിവസവും നിരീക്ഷണം നടത്താൻ കഴിയുന്ന ചിലവ് കുറവുള്ള മാർഗമാണെന്ന് അധികൃതർ പറഞ്ഞു. ഇതിലൂടെ An Garda Síochána. ക്ക് ജോലി ഭാരം കുറയുകയും, ട്രാഫിക് ലംഘനങ്ങൾ കൂടുതൽ ഫലപ്രദമായി നിയന്ത്രിക്കാൻ ഈ ക്യാമറകൾ വലിയ സഹായകമാവുകയും ചെയ്യും.