അയര്‍ലണ്ടില്‍ ഏപ്രില്‍ മാസത്തില്‍ ഫോണ്‍ വഴിയുള്ള ബാങ്കിങ് തട്ടിപ്പുകള്‍ വര്‍ദ്ധിച്ചതായി ബാങ്ക് ഓഫ് അയർലണ്ടിന്റെ മുന്നറിയിപ്പ്. ബാങ്ക് ഓഫ് അയർലണ്ടിന്റെ പേരില്‍ ഉപഭോക്താക്കള്‍ക്ക് ഒരു മെസേജ് അയച്ച്, അതില്‍ പറയുന്ന ഒരു നമ്പറില്‍ ട്രാന്‍സാക്ഷനുമായി ബന്ധപ്പെട്ട ഒരു കാര്യം സംസാരിക്കാന്‍ ബാങ്കിനെ ബന്ധപ്പെടാന്‍ ആവശ്യപ്പെടുന്നതാണ് പുതിയ തട്ടിപ്പ് രീതി. ഉടന്‍ തന്നെ വിളിക്കണം എന്ന രീതിയിലാണ് മിക്കപ്പോഴും മെസേജുകള്‍. ഇത്തരത്തില്‍ 20-ഓളം വ്യാജ ഫോണ്‍ നമ്പറുകള്‍ തങ്ങള്‍ പ്രവര്‍ത്തനരഹിതമാക്കിയതായി ബാങ്ക് ഓഫ് അയർലണ്ട് അറിയിച്ചു. ഈ വ്യാജ നമ്പറില്‍ വിളിക്കുന്ന ഉപഭോക്താക്കള്‍ അവരുടെ വ്യക്തിവിവരങ്ങളും, ബാങ്ക് വിവരങ്ങളും തട്ടിപ്പുകാര്‍ക്കാണ് നല്‍കുന്നത്. അക്കൗണ്ടിലെ പണവും നഷ്ടമാകുന്നുണ്ട്.
മറ്റ് മാസങ്ങളെ അപേക്ഷിച്ച് ഏപ്രിലില്‍ ഇത്തരം തട്ടിപ്പ് വര്‍ദ്ധിച്ചതായും, ഉപഭോക്താക്കളോട് കരുതിയിരിക്കാന്‍ തങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും ബാങ്ക് ഓഫ് അയർലണ്ട് പറഞ്ഞു. തങ്ങള്‍ക്ക് ലഭിക്കുന്ന ഏതെങ്കിലും മെസേജ് ശരിക്കും ബാങ്കില്‍ നിന്ന് തന്നെയാണോ എന്നറിയാനായി കാര്‍ഡില്‍ നല്‍കിയിരിക്കുന്ന ബാങ്കിന്റെ നമ്പറുമായി ബന്ധപ്പെട്ടാല്‍ മതിയെന്നും അധികൃതര്‍ വ്യക്തമാക്കി. ബാങ്കിന്റെ ടെക്സ്റ്റ്ചെക്കർ സര്‍വീസും ഉപയോഗിക്കാം. സംശയകരമായ മെസേജ് കോപ്പി ചെയ്ത്, അതിന് മുന്നില്‍ ചെക്ക് എന്ന് കൂടി ടൈപ്പ് ചെയ്ത ശേഷം 50365 എന്ന നമ്പറിലേയ്ക്ക് അയയ്ക്കുകയാണ് ഇതിനായി ചെയ്യേണ്ടത്. തുടര്‍ന്ന് ഈ മെസേജ് യഥാര്‍ത്ഥമാണോ അല്ലയോ എന്ന് ബാങ്കില്‍ നിന്നും റിപ്ലൈ ലഭിക്കുന്നതാണ്.
അഥവാ പറ്റിക്കപ്പെട്ടു എന്ന് തോന്നിയാല്‍ ഉടന്‍ തന്നെ ബാങ്കിനെ ബന്ധപ്പെട്ടാല്‍ പണം തിരികെ ലഭിക്കാന്‍ സഹായിക്കാന്‍ കഴിഞ്ഞേക്കും. തട്ടിപ്പ് സംശയിച്ചാല്‍ 1800 946 764 എന്ന നമ്പറില്‍ ബാങ്കുമായി ഫ്രീയായി ബന്ധപ്പെടാം.
ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകളില്‍ സംശയകരമായ ഇടപാട് നടന്നെന്ന് ബാങ്കിന് തോന്നിയാല്‍, ഈ ഇടപാട് നിങ്ങള്‍ തന്നെയാണോ നടത്തിയത് എന്ന് ചോദിച്ച് ബാങ്കില്‍ നിന്നും മെസേജ് വന്നേക്കാമെന്നും, അത്തരം അവസരങ്ങളില്‍ യെസ് അല്ലെങ്കില്‍ നോ എന്ന് മാത്രം റിപ്ലൈ നല്‍കിയാല്‍ മതിയെന്നും ബാങ്ക് പറയുന്നു.