/sathyam/media/media_files/2025/08/22/jingggg-2025-08-22-04-54-14.jpg)
ഡബ്ലിനില്‍ ബസ് ഡ്രൈവര്‍ക്ക് നേരെ ആയുധമുപയോഗിച്ച് ആക്രമണം. ചൊവ്വാഴ്ച പകല്‍ 2 മണിയോടെയാണ് റൊമാനിയന്‍ പൗരനായ ക്രിസ്ത്യൻ ബിറസ് എന്ന 39-കാരന്‍ ആള്‍ക്കൂട്ടത്തിനിടയില്‍ വച്ച് ഡബ്ലിന്‍ ബസിലെ ഡ്രൈവറായ 63-കാരനെ തലയ്ക്ക് പിന്നില്‍ കൈ കൊണ്ടും, ലോഹക്കഷണം കൊണ്ടും ഇടിച്ച് പരിക്കേല്‍പ്പിച്ചത്. ബേറെസ്‌ഫോർഡ് പ്ലസ് വച്ചായിരുന്നു സംഭവം.
മൂന്ന് മാസം മുമ്പാണ് പ്രതിയായ ബ്രിയസ് അയര്‍ലണ്ടിലെത്തിയത്. അറസ്റ്റ് ചെയ്ത് ബുധനാഴ്ച ഡബ്ലിന്‍ ജില്ലാ കോടതിയില്‍ ഹാജരാക്കിയ ഇയാള്‍ക്ക് ജഡ്ജ് ജാമ്യം നിഷേധിച്ചു.
ഒരു പ്രകോപനവും കൂടാതെയാണ് പ്രതി ബസ് ഡ്രൈവറെ ആക്രമിച്ചതെന്നാണ് ഗാര്‍ഡ പറയുന്നത്. ജോലിക്ക് ശേഷം ഡ്രൈവര്‍ വീട്ടിലേയ്ക്ക് നടന്നുപോകുന്നതിനിടെയായിരുന്നു പിന്നില്‍ നിന്നുള്ള ആക്രമണം. സമീപത്ത് തന്നെ ഗാര്‍ഡ ഉണ്ടായിരുന്നതിനാല്‍ പ്രതിയെ അപ്പോള്‍ തന്നെ പിടികൂടി. പെപ്പര്‍ സ്‌പ്രേ ഉപയോഗിച്ചാണ് ഇയാളെ കീഴ്പ്പെടുത്തിയത്.
കസ്റ്റഡിയില്‍ വിട്ട പ്രതിയെ വ്യാഴാഴ്ച വീണ്ടും ക്ലോവേർഹിൽ ഡിസ്ട്രിക്റ്റ് കോർട്ടില്‍ ഹാജരാക്കും.