അയര്‍ലണ്ടില്‍ പുതിയ ഗാര്‍ഡ കമ്മീഷണര്‍ക്ക് വേണ്ടിയുള്ള റിക്രൂട്ട്‌മെന്റ് കാംപെയിനിന് തുടക്കം. ഗാര്‍ഡയുടെ പുതിയ മേധാവിയാകുന്നയാള്‍ക്ക് 314,000 യൂറോ ശമ്പളം ലഭിക്കുമെന്നും, പൊലീസിങ്ങില്‍ മുന്‍പരിചയം ആവശ്യമില്ലെന്നും നീതിന്യായവകുപ്പ് മന്ത്രി ജിം ഒ ’കാലാഖൻ പ്രഖ്യാപിച്ചിട്ടുണ്ട്. പബ്ലിക് അപ്പോയിന്റ്മെൻറ്സ് Service ആണ് നിയമനം നടത്തുക.
അയര്‍ലണ്ടിലെ പൊലീസ് സേനയായ ഗാര്‍ഡയുടെ മേധാവിയാണ് ഗാര്‍ഡ കമ്മീഷണര്‍. നിലവിലെ കമ്മീഷണറായ ഡ്രെവ ഹാർറീസ് വിരമിക്കുന്ന ഒഴിവിലേയ്ക്കാണ് പുതിയ കമ്മീഷണറെ കണ്ടെത്താന്‍ നടപടികളാരംഭിച്ചിരിക്കുന്നത്.
അയര്‍ലണ്ടിന് പുറത്ത് നിന്നുമുള്ളവരെയും ഈ സ്ഥാനത്തേയ്ക്ക് പരിഗണിക്കുന്നുണ്ടെന്ന് നിയമനം സംബന്ധിച്ച് പുറത്തിറക്കിയ വിജ്ഞാപനം ( https://shorturl.at/4iUqJ ) വ്യക്തമാക്കുന്നുണ്ട്. പൊലീസിങ്ങില്‍ മുന്‍പരിചയവും ആവശ്യമില്ല. ഹോണേഴ്‌സ് ഡിഗ്രിയോ, പോസ്റ്റ് ഗ്രാജ്വേഷനോ ഉള്ളത് അഭികാമ്യമാണെന്നും വിജ്ഞാപനത്തില്‍ പറയുന്നു. 2025 മെയ് 29 വൈകിട്ട് 3 മണി വരെ അപേക്ഷകള്‍ സ്വീകരിക്കും. അഞ്ച് വര്‍ഷത്തേയ്ക്ക് അല്ലെങ്കില്‍ 62 വയസ് തികയും വരെയാണ് കമ്മീഷണര്‍ നിയമനം. സാധാരണ ഗാര്‍ഡ അംഗങ്ങള്‍ക്ക് പുറമെ ഗാര്‍ഡ സ്റ്റാഫ്, ഗാര്‍ഡ റിസേര്‍വ്‌സ് എന്നിവരടക്കം 18,000-ഓളം വരുന്ന ഗാര്‍ഡ സേനയെ നയിക്കുകയാണ് കമ്മീഷണറുടെ പ്രധാന ഉത്തരവാദിത്തം.
വിവാദമായ പോലീസിങ്, സെക്യൂരിറ്റി ആൻഡ് കമ്മ്യൂണിറ്റി സേഫ്റ്റി ആക്ട് പ്രകാരമുള്ള ആദ്യ റിക്രൂട്ട്‌മെന്റ് കാംപെയിനാണ് പുതിയ ഗാര്‍ഡ കമ്മീഷണര്‍ക്ക് വേണ്ടി നടത്തുന്നതെന്ന് മന്ത്രി O’Callaghan പറഞ്ഞു. കുറ്റകൃത്യങ്ങള്‍ക്കെതിരെ പൊരുതാന്‍ ഗാര്‍ഡയെ ശക്തമാക്കുന്നതിനുള്ള എല്ലാ നടപടികളും സര്‍ക്കാര്‍ കൈക്കൊള്ളുമെന്നും, ഗാര്‍ഡ റിക്രൂട്ട്‌മെന്റുകള്‍ക്കായി ഈ വര്‍ഷം അനുവദിച്ച 2.48 ബില്യണ്‍ യൂറോ, 2020-നെ അപേക്ഷിച്ച് 27% അധികമാണെന്നും മന്ത്രി പറഞ്ഞു.
അതേസമയം നിലവിലെ കമ്മീഷണര്‍ ഡ്രെവ ഹാർറീസ് നിമനത്തിന് മുമ്പ് വിരമിക്കേണ്ടതാണെങ്കിലും, പുതിയ കമ്മീഷണറെ കണ്ടെത്തും വരെ ഓഫീസില്‍ തുടരാന്‍ സന്നദ്ധതയറിയിച്ചിട്ടുണ്ട്.