അയര്‍ലണ്ടില്‍ ഒരിടവേളയ്ക്ക് ശേഷം വീണ്ടും നായയുടെ ആക്രമണം. ഡബ്ലിനിലാണ് എക്‌സ്എല്‍ ബുള്ളി ഇനത്തില്‍ പെട്ട നായയുടെ ആക്രമണത്തില്‍ 50-ലേറെ പ്രായമുള്ള പുരുഷന് പരിക്കേറ്റത്. വെള്ളിയാഴ്ച രാത്രി 7.30-ഓടെ സിരുംലിൻ ലാണ് സംഭവം.
പരിക്കേറ്റയാളെ സെന്റ്. ജെയിംസ് ’സ് ഹോസ്പിറ്റലിൽ എത്തിച്ച് ചികിത്സ നല്‍കിയിട്ടുണ്ട്. ഗാര്‍ഡ സംഭവസ്ഥലം സന്ദര്‍ശിച്ചതായും, നായയെ ഡോഗ് വാര്‍ഡന്‍ കൊണ്ടുപോയതായുമാണ് വിവരം. ഒരു കുടുംബം വളര്‍ത്തുന്ന നായയാണ് ആളെ ആക്രമിച്ചത് എന്നും റിപ്പോര്‍ട്ട് പറയുന്നു.
അതേസമയം രാജ്യത്ത് എക്‌സ്എല്‍ ബുള്ളി ഇനത്തില്‍ പെട്ട നായയെ വളര്‍ത്തണമെങ്കില്‍ പ്രത്യേക സര്‍ട്ടിഫിക്കറ്റ് (സർട്ടിഫിക്കറ്റ് ഓഫ് എസ്എമ്പ്ഷൻ) വേണമെന്ന് ഇക്കഴിഞ്ഞ ഫെബ്രുവരി 1 മുതല്‍ നിയമം വന്നിരുന്നു. ഈ ഇനത്തില്‍ പെട്ട നായയെ ഇറക്കുമതി ചെയ്യാനോ, ബ്രീഡ് ചെയ്യാനോ, വില്‍ക്കാനോ പാടില്ലെന്ന് 2024 ഒക്ടോബര്‍ 1-ന് മറ്റൊരു നിയമവും നിയമം പാസാക്കിയിരുന്നു. ലിമറിക്കില്‍ 23 വയസുകാരിയുടെ മരണത്തിനടക്കം കാരണമായ ആക്രമണം നടത്തിയ ഇനമാണ് എക്‌സ്എല്‍ ബുള്ളി എന്നത് കണക്കിലെടുത്താണ് സര്‍ക്കാര്‍ കടുത്ത നിയന്ത്രണങ്ങള്‍ നടപ്പിലാക്കിയത്.