/sathyam/media/media_files/2025/12/06/h-2025-12-06-04-04-29.jpg)
ഡബ്ലിന്‍: നികുതി വെട്ടിപ്പ് തടയുന്നതിനായി രൂപകല്‍പ്പന ചെയ്ത പുതിയ വിവര കൈമാറ്റ കരാറില്‍ അയര്‍ലണ്ടടക്കമുള്ള 25 ഒഇസിഡി രാജ്യങ്ങള്‍ ഒപ്പുവെച്ചു. ഇതനുസരിച്ച് ഐറിഷുകാര്‍ വിദേശത്ത് കൈവശം വച്ചിരിക്കുന്ന സ്വത്തിന്റെ വിശദാംശങ്ങള്‍ റവന്യൂവിന് ലഭിക്കും.വിദേശ സ്വത്തിന് ലഭിക്കുന്ന വരുമാനത്തിന്റെ വിശദാംശങ്ങളും വെളിപ്പെടുത്തപ്പെടും.നികുതി നിയമങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും സുതാര്യത നല്‍കുന്നതിനുമാണ് കരാര്‍ ലക്ഷ്യമിടുന്നത്.
ബെല്‍ജിയം, ബ്രസീല്‍, ചിലി, കോസ്റ്റാറിക്ക, ഫിന്‍ലാന്‍ഡ്, ഫ്രാന്‍സ്, ജര്‍മ്മനി, ഗ്രീസ്, ഐസ്ലാന്‍ഡ്, ഇറ്റലി, കൊറിയ, ലിത്വാനിയ, മാള്‍ട്ട, ന്യൂസിലാന്‍ഡ്, നോര്‍വേ, പെറു, പോര്‍ച്ചുഗല്‍, റൊമാനിയ, സ്ലോവേനിയ, ദക്ഷിണാഫ്രിക്ക, സ്പെയിന്‍, സ്വീഡന്‍, യു കെ, ജിബ്രാള്‍ട്ടര്‍,അയര്‍ലണ്ട് എന്നീ രാജ്യങ്ങളാണ് കരാറിലും ഇതു സംബന്ധിച്ച സംയുക്ത പ്രസ്താവനയിലും ഒപ്പുവെച്ചത്.
ബാങ്കിന്റെയും മറ്റ് സാമ്പത്തിക അക്കൗണ്ടുകളുടെയും വിവരങ്ങള്‍ യുണൈറ്റഡ് സ്റ്റേറ്റ്സ് ഇന്‍ലാന്‍ഡ് റവന്യൂ സര്‍വീസുമായി (ഐആര്‍എസ്) ഓട്ടോ മാറ്റിക്കായി പങ്കിടുന്ന ഫോറിന്‍ അക്കൗണ്ട് ടാക്സ് കംപ്ലയന്‍സ് ആക്റ്റ് (ഫാറ്റ്ക) പോലുള്ള എഗ്രിമെന്റുകള്‍ പുതിയ കരാറിലുണ്ട്.ഇതിലൊപ്പു വെച്ച 101 രാജ്യങ്ങള്‍ക്കും ഒഇസിഡി വികസിപ്പിച്ചെടുത്ത കോമണ്‍ റിപ്പോര്‍ട്ടിംഗ് സ്റ്റാന്‍ഡേര്‍ഡുണ്ടാകും.
ഇതനുസരിച്ച് ലൈഫ് കമ്പനികള്‍, പെന്‍ഷന്‍ സ്ഥാപനങ്ങള്‍, നിക്ഷേപ സ്ഥാപനങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള ഫിനാന്‍ഷ്യല്‍ സര്‍വ്വീസ് സ്ഥാപനങ്ങള്‍ അവരുടെ പ്രവാസി അക്കൗണ്ട് വിവരങ്ങള്‍ ലോക്കല്‍ ടാക്സ് അതോറിറ്റികള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യും.അവര്‍ അത് നിക്ഷേപകന്റെ ഹോം ടാക്സ് അതോറിറ്റിക്കും കൈമാറും.പ്രത്യേക ക്രിപ്‌റ്റോഅസറ്റ് റിപ്പോര്‍ട്ടിംഗ് ചട്ടക്കൂട് കൂടിയാണിത്.
പ്രവാസികളുടെ സാമ്പത്തികേതര ആസ്തികളെക്കുറിച്ചുള്ള, സ്ഥാവര ജംഗമ വസ്തുക്കളെക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറുന്നതിനുള്ള സംവിധാനം ഇതുവരെയുണ്ടായിരുന്നില്ല.അതിനാല്‍ ഒഇസിഡി വികസിപ്പിച്ചെടുത്ത ടാക്സ് അതോറിറ്റികള്‍ തമ്മിലുള്ള ഓട്ടോമാറ്റിക് ഇന്‍ഫര്‍മേഷന്‍ കൈമാറ്റം സംബന്ധിച്ച പുതിയ മള്‍ട്ടിലാറ്ററല്‍ കോംപിറ്റന്റ് അതോറിറ്റി കരാറിനെ (ഐപിഐ എംസിഎഎ) സ്വാഗതം ചെയ്യുന്നതായി സംയുക്ത പ്രസ്താവന പറയുന്നു.
രാജ്യത്തെ ആഭ്യന്തര നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനനുസൃതമായി 2029-2030 ഓടെ ഐപിഐ എംസിഎഎയില്‍ ഈ രാജ്യങ്ങള്‍ക്ക് ചേരാനാകും.ധനകാര്യ മന്ത്രി സൈമണ്‍ ഹാരിസും ഈ നീക്കത്തെ സ്വാഗതം ചെയ്തു.
ഇന്ത്യയും ഒഇസിഡി രാജ്യങ്ങളും
2007 മുതല്‍ ഇന്ത്യ, ബ്രസീല്‍, ചൈന, ഇന്‍ഡോനേഷ്യ, ദക്ഷിണ ആഫ്രിക്ക എന്നിവയ്ക്കൊപ്പം OECDയുടെ പ്രധാന പങ്കാളിയാണെങ്കിലും നിലവില്‍ മെമ്പര്‍ അല്ലാത്തതിനാല്‍ പുതിയ വിവര കൈമാറ്റ കരാറിന്റെ ഭാഗമാവില്ല.എന്നാല്‍ വരുംകാലങ്ങളില്‍ ഇന്ത്യ ഒരു മെമ്പര്‍ രാജ്യമാകാനായുള്ള സാധ്യതയുണ്ട്. ദശലക്ഷക്കണക്കിന് ഇന്ത്യാക്കാരാണ് ഒഇസിഡി രാജ്യങ്ങളിൽ ജോലി ചെയ്യുന്നത്. 6 ലക്ഷം ഇന്ത്യക്കാർ 2023 ൽ മാത്രം ഇന്ത്യയിൽ നിന്നും ഒഇസിഡി രാജ്യങ്ങളിലെത്തി ജോലി ചെയ്യുന്നുണ്ട്. ഇവരിലധികം പേർക്കും ഇന്ത്യയിലും സമ്പാദ്യമുണ്ട്.
വ്യവസ്ഥാപരമായ പരിഷ്‌കാരങ്ങള്‍ , വിവര സാങ്കേതികവിദ്യ, സേവന മേഖല, കൃഷി, നിര്‍മ്മാണം തുടങ്ങിയ പ്രധാന മേഖലകളിലെ ശക്തിയും ചേര്‍ന്നു വന്‍തോതിലും അതിവേഗവുമുള്ള സമ്പദ്വ്യവസ്ഥാ വളര്‍ച്ച കൈവരിക്കുന്ന ഇന്ത്യ, വര്‍ഷങ്ങളായി ഒ ഇ സി ഡിയുമായി സാമ്പത്തിക നയം, കോര്‍പ്പറേറ്റ് ഗവര്‍ണന്‍സ്, അഴിമതിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍, വ്യാപാരം, നിക്ഷേപം തുടങ്ങിയ പരസ്പര താല്‍പര്യമേഖലകളില്‍ സഹകരിച്ചുപ്രവര്‍ത്തിച്ചു വരുന്നു. ഒ ഇ സി ഡിയുടെ ചില സമിതികളിലും അവയുടെ ഉപസംഘങ്ങളിലും ഇന്ത്യ പങ്കുചേര്‍ന്നുകഴിഞ്ഞു.
ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കല്‍, സുസ്ഥിര വികസനത്തെ പ്രോത്സാഹിപ്പിക്കല്‍, ബന്ധിപ്പിക്കല്‍ മെച്ചപ്പെടുത്തല്‍ എന്നിവയാണ് ഒ ഇ സി ഡി-ഇന്ത്യ പങ്കാളിത്തത്തിന്റെ പ്രധാന ലക്ഷ്യങ്ങള്‍.
ഇന്ത്യയും അയർലണ്ടും : നിലവിലുള്ള ടാക്സ് നിയമങ്ങൾ
ഇന്ത്യയും അയർലണ്ടും തമ്മിൽ ഇതിനകം തന്നെ നികുതി ചോർച്ച തടയാനും ഇരുരാജ്യങ്ങളിലെ നികുതി നിയമങ്ങൾ ശരിയായി നടപ്പാക്കാനും സഹായിക്കുന്ന വിവരവിനിമയ സംവിധാനം ഇതിനകം തന്നെ നിലവിലുണ്ട്. ഇരുരാജ്യങ്ങൾ തമ്മിലുള്ള ഇരട്ടനികുതി ഒഴിവാക്കാനുള്ള കരാറിൽ (ഡി ടി എ എ) ഉൾപ്പെടുത്തിയിട്ടുള്ള പ്രത്യേക വകുപ്പിന്റെ അടിസ്ഥാനത്തിലാണ് നികുതി ബന്ധപ്പെട്ട വിവരങ്ങൾ ആവശ്യമായപ്പോൾ പരസ്പരം കൈമാറുന്നത്.
കൂടാതെ, ഇന്ത്യയും അയർലണ്ടും ഗ്ലോബൽ കോമൺ റിപ്പോർട്ടിംഗ് സ്റ്റാൻഡേഡ് (സി ആർ എസ്) പദ്ധതിയിൽ പങ്കാളികളാണ്. ബാങ്കുകളിലും സാമ്പത്തിക സ്ഥാപനങ്ങളിലും വിദേശ നികുതിനിവാസികളുടെ അക്കൗണ്ട് വിവരങ്ങൾ ശേഖരിച്ചു ഓട്ടോമാറ്റിക്കായി ബന്ധപ്പെട്ട രാജ്യങ്ങളിലെ നികുതി അധികാരികൾക്ക് അയക്കുന്ന ഈ സംവിധാനത്തിലൂടെ, ഇരുരാജ്യങ്ങൾക്കും സാമ്പത്തിക വിവരങ്ങൾ പതിവായി കൈമാറ്റം ചെയ്യാനാകുന്നു.
ഈ സംവിധാനം നികുതി വെട്ടിപ്പ് നിയന്ത്രിക്കാനും രാജ്യാന്തര വരുമാനം പരിശോധന ഉറപ്പാക്കാനും സഹായിക്കുന്നതിനാൽ, ഇന്ത്യയും അയർലണ്ടും തമ്മിലുള്ള നികുതി സഹകരണം കൂടുതൽ ശക്തമാകുന്നതായാണ് ഭരണകൂടങ്ങളുടെ വിലയിരുത്തൽ. എങ്കിലും ഇവയൊന്നും ഇപ്പോൾ കാര്യമായ തോതിൽ നടപ്പിൽ വന്നിട്ടില്ല എന്നത് മാത്രമാണ് പ്രവാസികളുടെ ആശ്വാസം
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us