ഡബ്ലിന്‍ ബസിലെ ഡ്രൈവറെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയതായി പരാതി. വെള്ളിയാഴ്ച രാത്രി 11.10-ഓടെ മൗണ്ട്ജോയ് സ്‌ക്വാറില്‍ പാര്‍ക്ക് ചെയ്തിരുന്ന റൂട്ട് 13-ലെ ബസിലായിരുന്നു സംഭവമെന്ന് തൊഴിലാളി സംഘടനയായ സിപ്റ്റ്വ്യ ക്തമാക്കി.
ബസ് യാത്ര പുറപ്പെടാന്‍ കുറച്ച് സമയം കൂടി ബാക്കി നില്‍ക്കെ ഒരാള്‍ ബസില്‍ കയറുകയായിരുന്നു. പുറപ്പെടാന്‍ ഇനിയും സമയമുണ്ടെന്ന് ഡ്രൈവര്‍ പറഞ്ഞപ്പോള്‍, ആദ്യം ഇയാള്‍ പുറത്തിറങ്ങിയെങ്കിലും, പിന്നീട് തോക്ക് ചൂണ്ടുകയായിരുന്നു എന്ന് ഡ്രൈവര്‍ പറഞ്ഞു. വെടിവെക്കുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷം ഇയാള്‍ ഇറങ്ങിപ്പോയെന്നും ഡ്രൈവര്‍ കൂട്ടിച്ചേര്‍ത്തു. ഈ സമയം മറ്റ് യാത്രക്കാരൊന്നും ബസില്‍ ഉണ്ടായിരുന്നില്ല.
ഡ്രൈവര്‍ പേടിച്ചുപോയതായും, സംഭവത്തെത്തുടര്‍ന്ന് മൗണ്ട്ജോയ് സ്ക്വാർ പ്രദേശത്തെ സര്‍വീസുകള്‍ ഉടന്‍ നിര്‍ത്തിവയ്ക്കാന്‍ തങ്ങള്‍ ആവശ്യപ്പെട്ടുവെന്നും സിപ്റ്റ്ഡ്രൈ വേഴ്‌സ് കമ്മിറ്റി പ്രസിഡന്റ് ബ്രെണ്ടൻ എംസിനെർണേ പറഞ്ഞു. പൊതുഗതാഗതസംവിധാനങ്ങളില്‍ പ്രശ്‌നം സൃഷ്ടിക്കുന്നവരെ അറസ്റ്റ് ചെയ്യാന്‍ അധികാരമുള്ള പ്രത്യേക സേനയെ നിയോഗിക്കണമെന്ന ആവശ്യം ശക്തമാക്കാന്‍ തീരുമാനിച്ചിരിക്കുകയാണെന്നും വ്യക്തമാക്കിയ അദ്ദേഹം, ഇത് സംബന്ധിച്ച് ഗതാഗതമന്ത്രി ഡാർരാഗ് O’Brien-മായി ഉടന്‍ ചര്‍ച്ച നടത്തണമെന്നും കൂട്ടിച്ചേര്‍ത്തു.
അതേസമയം സംഭവത്തെത്തുടര്‍ന്ന് മൂന്നാം ദിവസമായ ഞായറാഴ്ച രാത്രിയും പ്രദേശത്ത് ഡബ്ലിന്‍ ബസ് സര്‍വീസുകള്‍ തടസപ്പെട്ടു. അടുത്തൊരു അറിയിപ്പുണ്ടാകുന്നത് വരെ 7/a, 13 എന്നീ റൂട്ടുകളിലെ അവസാന സ്‌റ്റോപ്പുകളിലേയ്ക്ക് സര്‍വീസ് ഉണ്ടായിരിക്കുന്നതല്ലെന്ന് ഡബ്ലിന്‍ ബസ് അറിയിച്ചിട്ടുണ്ട്. 7/a-യിലെ അവസാന സ്‌റ്റോപ്പ് ഒ ’കണൽ സ്ട്രീറ്റും, 13-ലേത് പറണേൽ സ്‌ക്വാർ ഈസ്റ്റും ആയിരിക്കും.
സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് ഗാര്‍ഡ പ്രതികരിച്ചിട്ടുണ്ട്.