ഡബ്ലിന്‍ ഫിംഗ്ലസിലെ കൊലപാതകം : മാനസിക വിഭ്രാന്തി സ്ഥിരീകരിച്ച് കേസില്‍ ഭര്‍ത്താവിനെ കോടതി കുറ്റവിമുക്തനാക്കി

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
hgfdsdrftgh

ഡബ്ലിന്‍ :മയക്കുമരുന്നിനടിമയായി മാനസിക വിഭ്രാന്തിയില്‍ യുവതിയുടെ തലയറുത്ത കേസില്‍ ഭര്‍ത്താവിനെ കോടതി കുറ്റവിമുക്തനാക്കി. ഭാര്യ ബിയോള ഡി കാംപോസ് സില്‍വ(33)യുടെ തല വെട്ടിമാറ്റിയ ഡീഗോ കോസ്റ്റ സില്‍വ(35യെയാണ് സെന്‍ട്രല്‍ ക്രിമിനല്‍ കോടതി കുറ്റവിമുക്തനാക്കിയത്.

Advertisment

മയക്കു മരുന്നിന്റെ ലഹരിയില്‍ ഭാര്യയെ ഒരു സര്‍പ്പമായാണ് ഇയാള്‍ കണ്ടതത്രേ. ഇതേ തുടര്‍ന്നാണ് ഡീഗോ കോസ്റ്റ ഭാര്യയെ കൊന്നത്. മഗ്ഗ് കൊണ്ട് തലയില്‍ അടിച്ചും കഴുത്ത് ഞെരിച്ചും കുത്തിയും കൊന്ന ശേഷം മരണം ഉറപ്പാക്കാനാണ് തലയറുത്തു നീക്കിയത്.

2021 നവംബര്‍ നാലിന് ഡബ്ലിന്‍ ഫിംഗ്‌ളസിലെ ചാള്‍സ്ടൗണ്‍ പ്ലേസിലെ അവരുടെ വീട്ടിലാണ് ദാരുണ സംഭവമുണ്ടായത്.

ഭാര്യക്ക് സര്‍പ്പബാധയുണ്ടെന്നും അവള്‍ തന്നെ കൊല്ലുമെന്നും വിശ്വസിച്ചതിനെ തുടര്‍ന്നാണ് കൊല പ്ലാന്‍ ചെയ്തതതെന്നാണ് ഇയാളുടെ അഭിഭാഷകപക്ഷം വാദിച്ചത്.

ഫോറന്‍സിക് കണ്‍സള്‍ട്ടന്റ് സൈക്യാട്രിസ്റ്റുകള്‍ കോസ്റ്റ സില്‍വയ്ക്ക് മാനസിക രോഗമുണ്ടെന്ന് സാക്ഷ്യപ്പെടുത്തിയിരുന്നു. സൈക്കോസിസ്, ഭ്രമാത്മകത, ഓഡിറ്ററി ഹാലൂസിനേഷനുകള്‍ എന്നിവയുള്ളതിന്റെ തെളിവുകളും നല്‍കി.

അസുഖം മൂലം തന്റെ പ്രവൃത്തികള്‍ അദ്ദേഹം അറിഞ്ഞിരുന്നില്ല. ചെയ്യുന്നത് തെറ്റാണെന്ന് അറിയില്ലായിരുന്നു, മാനസികരോഗ വിദഗ്ധര്‍ വ്യക്തമാക്കിയിരുന്നു. അതേ തുടര്‍ന്ന് ഈ കൊലപാതകത്തിന് കോസ്റ്റ സില്‍വ നിയമപരമായി ഉത്തരവാദിയല്ലെന്ന് പ്രതിഭാഗം ജൂറിയെ ബോധ്യപ്പെടുത്തുകയായിരുന്നു.

ഏഴ് പുരുഷന്മാരും അഞ്ച് സ്ത്രീകളുമടങ്ങുന്ന ജൂറി രണ്ട് മണിക്കൂറും 24 മിനിറ്റുമെടുത്ത വിലയിരുത്തലിന് ശേഷമാണ് ഏകകണ്ഠമായ വിധി പുറപ്പെടുവിച്ചത്. ജസ്റ്റിസ് മീഹോള്‍ മക്ഗ്രാത്ത് ജൂറിക്ക് നന്ദി പറഞ്ഞു. ദാരുണമായ ഈ സംഭവത്തില്‍ യുവതിയുടെ കുടുംബത്തോട് സഹതപിക്കാനും അനുശോചനമറിയിക്കാനും മാത്രമേ കഴിയൂവെന്ന് ജഡ്ജി വ്യക്തമാക്കി.

മറ്റൊരു സ്ത്രീയെ ചുംബിച്ച വിവരം ഭാര്യയോട് ഇദ്ദേഹം തുറന്നു പറഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് ഭാര്യയ്ക്ക് തന്നോട് വൈരാഗ്യമുണ്ടെന്നും അവള്‍ക്ക് ഒട്ടേറെ മറ്റ് അഫയറുകളുണ്ടെന്നും ഇദ്ദേഹം വിശ്വസിച്ചു. അതിനൊടുവില്‍ വൈരാഗ്യം മൂത്ത് തന്നെ കൊലപ്പെടുത്തുമെന്ന വിശ്വാസവും ബലപ്പെട്ടു. തുടര്‍ന്നാണ് ഭാര്യയെ വക വരുത്തിയത്.

മേറ്റര്‍ ആശുപത്രിയില്‍ ഇദ്ദേഹത്തെ മാനസിക രോഗ ചികില്‍സ നല്‍കിയിരുന്നു.ആശുപത്രിയില്‍ തുടരാന്‍ ഡോക്ടര്‍മാര്‍ കോസ്റ്റ സില്‍വയോട് ആവശ്യപ്പെട്ടെങ്കിലും സ്വന്തം നിലയില്‍ ആശുപത്രി വിട്ടു.തുടര്‍ന്ന് ഭാര്യ ഇദ്ദേഹത്തെ വീട്ടിലേക്ക് കൊണ്ടുപോയി. അവിടെ വെച്ചാണ് വാക്കുതര്‍ക്കവും വഴക്കും കൊലപാതകവുമുണ്ടായത്.

16 വയസ്സുള്ളപ്പോള്‍ മുതല്‍ കഞ്ചാവ് വലിക്കാന്‍ തുടങ്ങിയെന്നും 20 വയസ്സ് മുതല്‍ ദിവസവും ഉപയോഗിച്ചിരുന്നു. കൊലപാതകം നടത്തി പതിനൊന്ന് ദിവസങ്ങള്‍ക്ക് ശേഷവും കോസ്റ്റ സില്‍വയില്‍ മാനസിക രോഗലക്ഷണങ്ങള്‍ കാണിച്ചിരുന്നുവെന്നതടക്കമുള്ള തെളിവുകള്‍ കോടതി പരിശോധിച്ചു.തുടര്‍ന്നാണ് പ്രോസിക്യൂഷന്റെ വാദം പൂര്‍ണ്ണമായും അംഗീകരിക്കുന്നതരത്തില്‍ കോടതി വിധിയുണ്ടായത്.

dublin-murder-case
Advertisment