കൗമാരക്കാര്‍ സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടാല്‍ അവരുടെ രക്ഷിതാക്കള്‍ക്ക് പിഴ ഈടാക്കുന്ന കാര്യവും, കര്‍ഫ്യൂ ഏര്‍പ്പെടുത്തുന്നതും പരിഗണിക്കണമെന്ന് ഡബ്ലിന്‍ മിഡ്-വെസ്റ്റ് ടിഡി പോൾ ഗോഗാർട്ടി. രാജ്യത്ത് ഇത്തരം അക്രമസംഭവങ്ങളെ പറ്റി നിരവധി പരാതികളുയരുന്ന സാഹചര്യത്തിലാണ് തന്റെ അഭിപ്രായപ്രകടനമെന്നും അദ്ദേഹം വ്യക്തമാക്കി. ആളുകള്‍ക്ക് നേരെ വടികള്‍, കല്ലുകള്‍ എന്നിവ എറിയുക, ദേഹത്തേയ്ക്ക് വെള്ളം തെറിപ്പിക്കുക, മോഷണം മുതലായവയെല്ലാം ഇതില്‍ പെടുന്നു.
അക്രമത്തിലേയ്ക്ക് നയിക്കുന്നത് എന്തെല്ലാമാണെന്ന് കണ്ടെത്തേണ്ടത് പ്രധാനമാണെങ്കിലും, കോടതികളിലെ നീണ്ട നടപടികളും, മുന്നറിയിപ്പുകളുമല്ലാതെ ഇത്തരം പ്രവൃത്തികള്‍ക്ക് ഉടന്‍ മറുപടി നല്‍കേണ്ടതുണ്ടെന്നും ടിഡി ഗോഗാർട്ടി പറഞ്ഞു. 11-15 പ്രായക്കാരായവര്‍ പ്രത്യേകമായും ഇത്തരം സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുവെന്ന് പറഞ്ഞ അദ്ദേഹം, കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് പിഴ ചുമത്തുക, കുട്ടികളുടെ പ്ലേ സ്റ്റേഷന്‍, എക്‌സ്‌ബോക്‌സ് മുതലായവ പിടിച്ചുവയ്ക്കുക, നിര്‍ബന്ധിത സാമൂഹികസേവനം എന്നിവയും, ആവശ്യമെങ്കില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയും ചെയ്യുക എന്നിവ നിര്‍ദ്ദേശിക്കുന്നു.
ഇത്തരത്തില്‍ അക്രമങ്ങള്‍ നേരിട്ടാല്‍ 999-ല്‍ വിളിക്കുകയോ, ഇമെയില്‍ മുഖാന്തരം ഗാര്‍ഡയ്ക്ക് പരാതി നല്‍കുകയും ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. അക്രമസംഭവങ്ങളുടെ ദൃശ്യങ്ങള്‍ ലഭ്യമാണെങ്കില്‍ അതുകൂടി ചേര്‍ക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.