യു എസിനോടുള്ള അടുപ്പം തുറന്നു സമ്മതിച്ച് യൂറോപ്യന്‍ യൂണിയന്‍ വിദേശനയ മേധാവി

New Update
G

ദോഹ: പേരെടുത്തു പറഞ്ഞ് വിമര്‍ശിക്കുമ്പോഴും യു എസിനോടുള്ള അടുപ്പം തുറന്നു സമ്മതിച്ച് യൂറോപ്യന്‍ യൂണിയന്‍ വിദേശനയ മേധാവി കാജ കല്ലാസ്.ഖത്തര്‍ തലസ്ഥാനത്ത് നടക്കുന്ന വാര്‍ഷിക നയതന്ത്ര സമ്മേളനമായ ദോഹ ഫോറത്തില്‍ യു എസ് തന്ത്രത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് കല്ലാസ് ഇക്കാര്യം വ്യക്തമാക്കിയത്. യൂറോപ്യന്‍ സ്ഥാപനങ്ങളെ വിമര്‍ശിക്കുന്ന പുതിയ യുഎസ് ദേശീയ സുരക്ഷാ തന്ത്രം പുറത്തുവന്നതിന്റെ പശ്ചാത്തലത്തിലാണ് ചോദ്യമുയര്‍ന്നത്.

Advertisment

അമേരിക്കയ്ക്ക് തീര്‍ച്ചയായും ധാരാളം വിമര്‍ശനങ്ങളുണ്ട്.പക്ഷേ അതില്‍ ചിലത് ശരിയാണെന്നും കരുതുന്നു. എന്നിരുന്നാലും യു എസ് ഇപ്പോഴും യൂറോപ്പിന്റെ ഏറ്റവും വലിയ സഖ്യകക്ഷിയാണ് .വ്യത്യസ്ത വിഷയങ്ങളില്‍ വേറിട്ട അഭിപ്രായങ്ങളുണ്ട്. പക്ഷേ മൊത്തത്തിലുള്ള തത്വം ഇപ്പോഴും അവിടെയുണ്ടെന്ന് കരുതുന്നു.ഏറ്റവും വലിയ സഖ്യകക്ഷികളാണ് നമ്മള്‍. അതിനാല്‍ ഒരുമിച്ച് നില്‍ക്കണം-കല്ലാസ് അഭിപ്രായപ്പെട്ടു.

വെള്ളിയാഴ്ച രാവിലെ പ്രസിദ്ധീകരിച്ച വാഷിംഗ്ടണിന്റെ പുതിയ ദേശീയ സുരക്ഷാ തന്ത്രം യൂറോപ്പിനെ ലക്ഷ്യം വച്ചുള്ളതായിരുന്നു. അമിത നിയന്ത്രണങ്ങളും ആത്മവിശ്വാസമില്ലാത്തതുമാണ് യൂറോപ്പെന്ന് റിപ്പോര്‍ട്ട് വിമര്‍ശിക്കുന്നു. കുടിയേറ്റം മൂലം സാംസ്‌കാരിക ഉന്മൂലനവും നേരിടുന്നുവെന്നും അമേരിക്ക ആരോപിക്കുന്നു.

യൂറോപ്പ് സ്വന്തം ശക്തിയെ കുറച്ചുകാണുന്നുവെന്ന് റഷ്യയോടുള്ള സമീപനം ചൂണ്ടിക്കാട്ടി കല്ലാസ് സമ്മതിച്ചു.’നമ്മള്‍ കൂടുതല്‍ ആത്മവിശ്വാസമുള്ളവരായിരിക്കണം’ കല്ലാസ് പറഞ്ഞു.

അതിനിടെ, നാറ്റോയില്‍ ചേരാനുള്ള കീവിന്റെ അഭിലാഷങ്ങള്‍ക്ക് പകരമായി റഷ്യയ്ക്ക് യുദ്ധത്തിലൂടെ നേടാന്‍ കഴിയാത്ത ഭൂമി ഉക്രൈയ്ന്‍ ഉപേക്ഷിക്കണമെന്ന വാഷിംഗ്ടണിന്റെ പദ്ധതിയെ കല്ലാസ് വിമര്‍ശിച്ചു. ഉക്രൈയ്നെ പരിമിതപ്പെടുത്തുന്നതും സമ്മര്‍ദ്ദത്തിലാക്കുന്നതും യഥാര്‍ത്ഥത്തില്‍ ദീര്‍ഘകാല സമാധാനം കൊണ്ടുവരില്ലെന്ന് കല്ലാസ് ദോഹ ഫോറത്തില്‍ പറഞ്ഞു.

‘ആക്രമണത്തിന് പ്രതിഫലം ലഭിച്ചാല്‍ അത് വീണ്ടും സംഭവിക്കും. ഉക്രൈയ്നിലും ഗാസയിലും മാത്രമല്ല, ലോകമെമ്പാടും അത് നമുക്ക് കാണാനാവുമെന്നും കല്ലാസ് അഭിപ്രായപ്പെട്ടു.

റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഉക്രേനിയന്‍, യു എസ് ഉദ്യോഗസ്ഥര്‍ മിയാമിയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും ചര്‍ച്ച തുടരുകയാണ്.

Advertisment