ദ്രോഗഡയില്‍ അഭയാര്‍ത്ഥി സെന്ററിലേയ്ക്ക് പടക്കമേറ്: നിരവധി അന്തേവാസികള്‍ ആശുപത്രിയില്‍

New Update
Gg

ഡബ്ലിന്‍: ഹാലോവീന്‍ ആഘോഷത്തിന് പിന്നാലെ ലൂത്ത് കൗണ്ടിയിലെ ദ്രോ ഗഡ അഭയാര്‍ത്ഥി സെന്ററിലേയ്ക്ക് പടക്കമേറ്. വന്‍ നാശം.ജോര്‍ജസ് സ്ട്രീറ്റിലെ കെട്ടിടം കത്തിനശിച്ചു. തീപ്പിടുത്തത്തില്‍ അകപ്പെട്ട കുട്ടികളടക്കം അഞ്ച് പേരെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. കെട്ടിടത്തിലേക്ക് പടക്കങ്ങളെറിഞ്ഞതോടെ തീ പടരുകയായിരുന്നു.സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പൊള്ളലേറ്റു. എന്നാല്‍ പൊള്ളല്‍ ഗുരുതരമല്ല.

Advertisment

സ്ത്രീകളും കുട്ടികളുമടക്കം 28 പേരെ താമസിപ്പിച്ചിരുന്ന കെട്ടിടമാണ് അഗ്‌നിക്കിരയായത്.രാത്രി 8.15 ഓടെയാണ് ആക്രമണം നടന്നത്. ലൂത്ത് കൗണ്ടി കൗണ്‍സില്‍ ഉദ്യോഗസ്ഥരാണ് പ്രാദേശിക കൗണ്‍സിലര്‍മാരെ വിവരം അറിയിച്ചത്. കെട്ടിടത്തിന്റെ മുകളിലത്തെ നിലയില്‍ നിന്നാണ് 10 വയസ്സിന് താഴെയുള്ള കുട്ടികളുള്‍പ്പെടെ അഞ്ച് ആളുകളെ അഗ്നിശമന സേന രക്ഷപ്പെടുത്തിയത്.

കെട്ടിടത്തിലെ താമസക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചതായും ചിലരെ ഔവര്‍ ലേഡി ഓഫ് ലൂര്‍ദ്സ് ആശുപത്രിയിലേക്ക് കൊണ്ടുപോയതായും ഗാര്‍ഡ വക്താവ് പറഞ്ഞു.ദ്രോഗെദ ഗാര്‍ഡ സ്റ്റേഷനിലെ ഇന്‍സിഡന്റ് റൂം തുറന്നു.സീനിയര്‍ ഇന്‍വെസ്റ്റിഗേറ്റിംഗ് ഓഫീസറെയും നിയമിച്ചു.

സംഭവത്തിലെ സാക്ഷികള്‍ മുന്നോട്ട് വരണമെന്ന് ഗാര്‍ഡ അഭ്യര്‍ത്ഥിച്ചു.പ്രദേശത്തെ ക്യാമറ ദൃശ്യങ്ങള്‍ കൈവശമുള്ളവരും ബന്ധപ്പെടണമെന്ന് ഗാര്‍ഡ അഭ്യര്‍ത്ഥിച്ചു.ദ്രോഗെദ ഗാര്‍ഡ സ്റ്റേഷനെ (041 9874200) യോ 1800 666 111 എന്ന കോണ്‍ഫിഡന്‍ഷ്യല്‍ നമ്പരിലോ, ഏതെങ്കിലും ഗാര്‍ഡ സ്റ്റേഷനിലോ വിവരം നല്‍കാവുന്നതാണ്.ടൗണ്‍ സെന്ററിനടുത്തുള്ള പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ ഉദ്യോഗസ്ഥര്‍ പരിശോധിച്ചുവരികയാണ്.കെട്ടിടത്തിലുണ്ടായിരുന്ന ഏതാനും പേരെ ഔര്‍ ലേഡി ഓഫ് ലൂര്‍ദ്സ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നും ഗാര്‍ഡ അറിയിച്ചു.

അപലപിച്ച് നേതാക്കള്‍

ഐ പി എ എസ് സെന്ററിനെതിരായ ആക്രമണത്തെ പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍ അപലപിച്ചു.കൊച്ചുകുട്ടികള്‍ ഉള്‍പ്പെടെയുള്ള കുടുംബങ്ങളെ അപകടത്തിലാക്കിയ ഈ നടപടിയെ അംഗീകരിക്കില്ല.സമൂഹത്തില്‍ അതിന് ഒരു സ്ഥാനവും ലഭിക്കില്ല.

ഗാര്‍ഡ സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ടെന്നും കുറ്റവാളികള്‍ക്ക് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും ജസ്റ്റിസ് മന്ത്രി ജിം ഒ കല്ലഗന്‍ പറഞ്ഞു.ഈ ആക്രമണം അപലനീയമാണെന്ന് മന്ത്രി പറഞ്ഞു.ഇവിടുത്തെ താമസക്കാര്‍ക്ക് ബദല്‍ താമസ സൗകര്യം ഒരുക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.

28 പേര്‍ക്ക് താമസസൗകര്യം നഷ്ടമായെന്നും ഇവര്‍ക്കായി കൗണ്ടി കൗണ്‍സില്‍ അടിയന്തര താമസസൗകര്യം തേടുന്നുണ്ടെന്നും ദ്രോഗെദ ലേബര്‍ കൗണ്‍സിലര്‍ പിയോ സ്മിത്ത് പറഞ്ഞു.ഭയാനകവും ദുഷ്ടപ്രവൃത്തിയുമാണിതെന്ന് ലൂത്തിന്റെ ലേബര്‍ ടി ഡി ഗെഡ് നാഷ് പറഞ്ഞു.ഐപിഎഎസ് കേന്ദ്രങ്ങളില്‍ താമസിക്കുന്ന ആളുകള്‍ മനുഷ്യരാണെന്ന് ദ്രോഗെദ മേയര്‍ കൗണ്‍സിലര്‍ മിഷേല്‍ ഹാള്‍ പറഞ്ഞു.

രാജ്യം നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് അഭയം തേടുന്നവരെ കുറ്റപ്പെടുത്താന്‍ ശ്രമിക്കുന്നതാണ് ഇത്തരം സംഭവങ്ങള്‍ക്ക് കാരണമാകുന്നതെന്ന് പീപ്പിള്‍ ബിഫോര്‍ പ്രോഫിറ്റ് ടിഡി പോള്‍ മര്‍ഫി വിമര്‍ശിച്ചു.ഇത്തരം വിദ്വേഷം ഇല്ലാതാക്കാന്‍ സാധ്യമായതെല്ലാം രാഷ്ട്രീയ ഭരണനേതാക്കള്‍ ചെയ്യണമെന്ന് സോഷ്യല്‍ ഡെമോക്രാറ്റിക് നീതി വക്താവ് ഗാരി ഗാനോണ്‍ പറഞ്ഞു.ഇതിനായി ഒരു വേദിയൊരുക്കണമെന്നും ടി ഡി അഭ്യര്‍ത്ഥിച്ചു.സര്‍ക്കാര്‍ വേഗത്തില്‍ നടപടിയെടുത്തില്ലെങ്കില്‍ കൂടുതല്‍ ജീവനുകള്‍ നഷ്ടപ്പെടുമെന്നും ഡബ്ലിന്‍ സെന്‍ട്രല്‍ ടി ഡി പ്രസ്താവനയില്‍ പറഞ്ഞു.

Advertisment