/sathyam/media/media_files/2026/01/05/r-2026-01-05-03-43-44.jpg)
ഡബ്ലിന്‍: കോവിഡിനുശേഷം അയര്‍ലണ്ടിലെ ദീര്‍ഘകാല റെസിഡന്‍ഷ്യല്‍ കെയര്‍ മേഖല നേരിടുന്ന വെല്ലുവിളികളും മാറ്റങ്ങളും പരിശോധിക്കുന്ന റിപ്പോര്‍ട്ട് ഇക്കണോമിക് ആന്‍ഡ് സോഷ്യല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (ഇ എസ് ആര്‍ ഐ) പ്രസിദ്ധീകരിച്ചു.
രാജ്യത്തിന്റെ സ്വകാര്യ നഴ്സിംഗ് ഹോമുകളില്‍ മുക്കാല്‍ ഭാഗവും പ്രൈവറ്റ് ഓപ്പറേറ്റര്‍മാരുടെ പക്കലാണെന്നും പ്രൈവറ്റ് ഇക്വിറ്റി ഫണ്ടഡ് റിയല്‍ എസ്റ്റേറ്റ് ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റുകള്‍ (ആര്‍ ഇ ഐ ടി -റീറ്റ്) സമീപ വര്‍ഷങ്ങളില്‍ നഴ്സിംഗ് ഹോം വിപണി കീഴടക്കിയെന്നും 14 വന്‍കിട പ്രൈവറ്റ് ഓപ്പറേറ്റര്‍മാരാണ് രാജ്യത്തെ 40% നഴ്സിംഗ് ഹോം വിപണി കൈവശപ്പെടുത്തി വെച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.
ഈ മേഖലയില്‍ ആധിപത്യം പുലര്‍ത്തിയിരുന്ന സ്വതന്ത്ര ഫാമിലി ഗ്രൂപ്പുകളുടെയും സ്ഥാപനങ്ങളുടെയും നഴ്സിംഗ് ഹോമുകള്‍ ദേശീയതലത്തില്‍ 35% മാത്രമായി ചുരുങ്ങിയെന്നും റിപ്പോര്‍ട്ട് പറയുന്നു.സ്വകാര്യ ഇക്വിറ്റി ഫണ്ടഡ് ഓപ്പറേറ്റര്‍മാരുടെ വര്‍ദ്ധിച്ച സാന്നിധ്യം നഴ്സിംഗ് ഹോം മേഖലയെ സാമ്പത്തിക സാഹചര്യങ്ങളുമായും അന്താരാഷ്ട്ര ഘടകങ്ങളുമായും സങ്കീര്‍ണ്ണമായി ബന്ധപ്പിക്കുന്നുവെന്ന് ഇ എസ് ആര്‍ ഐ വിവരിക്കുന്നു.
ഗൗരവത്തോടെ കാണേണ്ട മാറ്റങ്ങള്‍
അയര്‍ലണ്ടിലെ പബ്ലിക്, പ്രൈവറ്റ് നഴ്സിംഗ് ഹോമുകള്‍ പരമ്പരാഗതമായി ഒരേ സ്ഥാപനത്തിന്റെയോ കുടുംബത്തിന്റെയോ ഉടമസ്ഥതയില്‍ പ്രവര്‍ത്തിപ്പിക്കുന്നതായിരുന്നു. ഇപ്പോള്‍ പ്രൈവറ്റ് ഇക്വിറ്റിയുടെ പുതിയ മാതൃകയിലാണ്. നഴ്സിംഗ് ഹോമുകള്‍ റിയല്‍ എസ്റ്റേറ്റ് സ്ഥാപനത്തിന്റെ ഉടമസ്ഥതയിലായിക്കഴിഞ്ഞിരിക്കുന്നു. ഇവ നഴ്‌സിംഗ് ഹോം ഓപ്പറേറ്റര്‍മാരായ റീറ്റ്സിന് വാടക നല്‍കുകയാണ് ചെയ്യുന്നത്. ഇവര്‍ക്ക് നികുതി ആനുകൂല്യങ്ങള്‍ ലഭിക്കും. ഉടമസ്ഥാവകാശം, റെസിഡന്‍ഷ്യല്‍ കെയര്‍, റഗുലേഷനുകള്‍, നിയമനം തുടങ്ങിയവ പ്രത്യേകമാണ്. ഇവിടെ കെയര്‍ നല്‍കുന്നത് പ്രത്യേക ഓപ്പറേറ്റിംഗ് സ്ഥാപനമാണ്.
പ്രായമായവര്‍ക്ക് ദീര്‍ഘകാല പരിചരണം ഉറപ്പാക്കണം
അയര്‍ലണ്ടിലെ പ്രായമായവര്‍ക്ക് സുസ്ഥിരമായ ദീര്‍ഘകാല പരിചരണ സംവിധാനത്തിന്റെ ആവശ്യകത ആവര്‍ത്തിച്ചുകൊണ്ടാണ് റിപ്പോര്‍ട്ട് പര്യവസാനിക്കുന്നത്.നഴ്‌സിംഗ് ഹോം മേഖലയില്‍ ഏകീകരണവും നിക്ഷേപവും നടന്നിട്ടുണ്ടെങ്കിലും വര്‍ദ്ധിച്ച ചെലവുകളും ഫണ്ടിംഗിലെ പ്രശ്‌നങ്ങളും ഫലമായി പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.ഈ മേഖലയില്‍ പുതിയ നിക്ഷേപമില്ലാതെ പുതിയ കിടക്കകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനാവില്ല. കുറച്ച് പദ്ധതികള്‍ മാത്രമേ ഇതിനായി ആസൂത്രണം ചെയ്തിട്ടുള്ളൂ.കൂടുതല്‍ പദ്ധതികളുണ്ടാകണം.
നഴ്‌സിംഗ് ഹോമുകളിലുമുള്ള പരിചരണത്തിന്റെ മാനദണ്ഡങ്ങളും ഗുണനിലവാരവും സംബന്ധിച്ച പരിശോധനകള്‍ നടത്തുന്നത് ഹിക്വയാണ്.ഇത് നടത്താറുമുണ്ട്. എന്നിരുന്നാലും ഈ മേഖലയുടെ പരിഷ്‌കരണം അടിയന്തിരമായി ആവശ്യമാണെന്ന് റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു.നഴ്സിംഗ് ഹോം സ്വന്തമാക്കുന്നതിനും നടത്തുന്നതിനുമുള്ള വിവിധ ബാധ്യതകളും മാനദണ്ഡങ്ങളും പൂര്‍ണ്ണമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നത് ശ്രദ്ധാപൂര്‍വ്വം പരിഗണിക്കണമെന്ന് റിപ്പോര്‍ട്ട് അഭിപ്രായപ്പെടുന്നു.
ഫെയര്‍ ഡീല്‍ ഫണ്ടിംഗിലെ വ്യത്യാസങ്ങള്‍
പബ്ലിക് -പ്രൈവറ്റ് നഴ്സിംഗ് ഹോമുകള്‍ തമ്മിലുള്ള ഫെയര്‍ ഡീല്‍ ഫണ്ടിംഗിലെ, വ്യത്യാസങ്ങള്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പബ്ലിക് /വോളന്ററി/പ്രൈവറ്റ് നഴ്‌സിംഗ് ഹോമുകളെ പിന്തുണയ്ക്കുന്ന ഫെയര്‍ ഡീല്‍ ഫണ്ടിംഗിലുള്ള വലിയ വ്യത്യാസം ഇ എസ് ആര്‍ ഐ എടുത്തുപറയുന്നു. പബ്ലിക് നഴ്‌സിംഗ് ഹോമുകളിലെ ഫെയര്‍ ഡീല്‍ ഫണ്ടഡ് ബെഡിന്റെ ശരാശരി വില വോളന്ററി/പ്രൈവറ്റ് നഴ്‌സിംഗ് ഹോമിനെ അപേക്ഷിച്ച് 55% കൂടുതലാണെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
ഫെയര്‍ ഡീല്‍ വിലകള്‍ പണപ്പെരുപ്പത്തിലെ വര്‍ദ്ധനവിനൊപ്പം നീങ്ങുന്നില്ല. ഡബ്ലിനിലെയും കമ്മ്യൂട്ടര്‍ ബെല്‍റ്റ് കൗണ്ടികളിലെയും നഴ്‌സിംഗ് ഹോമുകള്‍ക്ക് ഗ്രാമീണ കൗണ്ടികളെ അപേക്ഷിച്ച് ആളോഹരി ഫെയര്‍ ഡീല്‍ ഫണ്ടിംഗ് കൂടുതല്‍ ലഭിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.
സര്‍ക്കാര്‍ ഇടപെടലുകള്‍ നിര്‍ണ്ണായകമായി
കോവിഡ് സമയത്ത് നഴ്സിംഗ് ഹോം മേഖലയെ നിലനിര്‍ത്തുന്നതിന് സര്‍ക്കാര്‍ ഇടപെടല്‍ നിര്‍ണായകമായിരുന്നുവെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.നഴ്സിംഗ് ഹോം മേഖലയാകെ ഉയര്‍ന്ന കോവിഡ് 19 അണുബാധ നിരക്കുകളും ഉയര്‍ന്ന മരണനിരക്കുകളും നേരിട്ടു.
ജീവനക്കാരുടെ കുറവുകള്‍ പരിഹരിക്കുന്നതിനുള്ള ചെലവ്, മെച്ചപ്പെട്ട ക്ലീനിംഗ്,അണുബാധ നിയന്ത്രണം എന്നിവ നഴ്സിംഗ് ഹോമുകളുടെ നടത്തിപ്പ് ചെലവുകള്‍ വലിയ തോതില്‍ വര്‍ദ്ധിപ്പിച്ചു.ഇത് വലിയ സാമ്പത്തിക ബുദ്ധിമുട്ടുണ്ടാക്കി. ഇവയെ സഹായിക്കാന്‍ സര്‍ക്കാര്‍ ടെംപററി അസിസ്റ്റന്‍സ് പേയ്‌മെന്റ് സ്‌കീം (ടി എ പി എസ്) വഴി സാമ്പത്തിക സഹായവും നല്‍കി. 32 മില്യണിലധികം യൂറോ നല്‍കി.
അടച്ചുപൂട്ടലുകള്‍
കോവിഡ് വെല്ലുവിളികളെ മറികടക്കാനാകാതെ ഗ്രാമപ്രദേശങ്ങളിലെ ചെറിയ നഴ്സിംഗ് ഹോമുകള്‍ പലതും അടച്ചുപൂട്ടി. ഇത് ദേശീയതലത്തില്‍ നഴ്സിംഗ് ഹോം കിടക്കകളുടെ മൊത്തത്തിലുള്ള കുറവിന് കാരണമായി.പബ്ലിക് മേഖലയില്‍ നഴ്സിംഗ് ഹോം അടച്ചുപൂട്ടലുകള്‍ കുറവായിരുന്നു. എന്നിരുന്നാലും നഴ്സിംഗ് ഹോമുകളില്‍ കിടക്കകളുടെ കുറവുണ്ടായി.
ഡബ്ലിനിലും പ്രാന്ത പ്രദേശത്തെ കൗണ്ടികളിലും നഴ്സിംഗ് ഹോം കിടക്കകളില്‍ വര്‍ദ്ധനവുണ്ടായപ്പോള്‍ ഗ്രാമീണ കൗണ്ടികളില്‍- പോര്‍ട്ട് ലീഷ് , സ്ലൈഗോ, ഡോണഗേല്‍, മോനഹാന്‍, കെറി, ലെയ്ട്രിം എന്നിവിടങ്ങളില്‍ ഏറ്റവും കുറഞ്ഞ പ്രതിശീര്‍ഷ വിതരണമുണ്ടായി. ഈ പ്രാദേശിക അസമത്വങ്ങള്‍ കൂടുതല്‍ വര്‍ദ്ധിക്കുമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
വിദഗ്ദ്ധ പാനലിന്റെ ശുപാര്‍ശകള്‍
അയര്‍ലണ്ടിലെ ദീര്‍ഘകാല റെസിഡന്‍ഷ്യല്‍ കെയറിന്റെ ഭാവിയെക്കുറിച്ച് ആരോഗ്യ മന്ത്രിയെ ഉപദേശിക്കാന്‍ സ്ഥാപിച്ച നഴ്‌സിംഗ് ഹോമുകളുടെ വിദഗ്ദ്ധ പാനലിന്റെ ശുപാര്‍ശകളും റിപ്പോര്‍ട്ടില്‍ പരമാര്‍ശിക്കുന്നു.
നഴ്‌സിംഗ് ഹോമുകള്‍ക്ക് പുറത്തുള്ള വയോധികര്‍ക്ക് കൂടുതല്‍ ഹോം അധിഷ്ഠിത പരിചരണം ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത പാനല്‍ മുമ്പ് എടുത്തു പറഞ്ഞിരുന്നു.
ഈ ശുപാര്‍ശ നടപ്പിലാക്കിയാല്‍ നഴ്‌സിംഗ് ഹോം ബെഡുകളുടെ എണ്ണത്തെയും റെസിഡന്‍ഷ്യല്‍ കെയറിലെത്തുന്ന താമസക്കാരുടെ ആവശ്യങ്ങളെയും നഴ്‌സിംഗ് ഹോമുകളെ മറ്റ് ആരോഗ്യ, സാമൂഹിക പരിചരണ സേവനങ്ങളുമായി സംയോജിപ്പിക്കുന്ന രീതികളെയും ബാധിക്കുമെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
താമസക്കാരുടെ ആരോഗ്യ, സാമൂഹിക പരിചരണ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് ഓപ്പറേറ്റര്‍മാര്‍ക്കും കെയര്‍ പ്രൊവൈഡേഴ്സിനും സാമ്പത്തിക പ്രോത്സാഹനങ്ങള്‍ ഏകീകരിക്കുന്നതിനുള്ള നയങ്ങളുടെ ആവശ്യകത റിപ്പോര്‍ട്ട് എടുത്തു പറയുന്നു. ഇവയ്ക്കിടയില്‍ ഒരു സന്തുലിതാവസ്ഥ കൈവരിക്കേണ്ടത് ഈ മേഖലയുടെ സുസ്ഥിരതയ്ക്ക് നിര്‍ണായകമാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു
റിപ്പോര്‍ട്ടിനപ്പുറമുള്ള യാഥാര്‍ഥ്യങ്ങളും ഉടമസ്ഥതയിലെ ആശങ്കകളും
സ്വകാര്യ നഴ്സിംഗ് ഹോമുകളിലെ പ്രൈവറ്റ് ഇക്വിറ്റി ഫണ്ടഡ് റിയല്‍ എസ്റ്റേറ്റ് ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റുകളുടെ ഉടമസ്ഥത സംബന്ധിച്ച് രാജ്യത്തുടനീളം ആശങ്കകള്‍ ഉയരുന്നുണ്ട്. വിദേശ ഫണ്ടും , മതാധിഷ്ടിത പിന്തുണയും കൈമുതലാക്കി അയര്‍ലണ്ടിലെ ഒട്ടേറെ നഴ്സിംഗ് ഹോമുകള്‍ പിടിച്ചെടുക്കാനുള്ള തന്ത്രത്തിന് വല വിരിച്ചുകഴിഞ്ഞതായി നിരീക്ഷകര്‍ കണ്ടെത്തിയിട്ടുണ്ട്. ഡബ്ലിന്‍ മേഖലയിലെ നിരവധി നഴ്സിംഗ് ഹോമുകളുടെയും യഥാര്‍ത്ഥ ഉടമസ്ഥര്‍ കാണാമറയത്താണെന്നും , സ്ഥാപനങ്ങളുടെ ഉടമസ്ഥരായിരുന്നവര്‍ ശമ്പളമോ ഡിവിഡന്റോ കൈപ്പറ്റുന്നവരോ , മാത്രമായി മാറിയിട്ടുണ്ടെന്നും സ്വതന്ത്ര നിരീക്ഷകര്‍ പറയുന്നു. എച്ച് ആര്‍ ഡിപ്പാര്‍ട്ടുമെന്റുകളും , മാനേജ്മെന്റിലേ തന്ത്രപ്രധാനമായ തസ്തികകളും കരസ്ഥമാക്കികൊണ്ട് പുതിയ മതാധിഷ്ടിത ജീവനക്കാരെ നിയമിക്കാനും, മറ്റുരാജ്യങ്ങളില്‍ നിന്നുമെത്തി പെര്‍മിറ്റില്‍ ജോലി ചെയ്യുന്ന നിലവിലുള്ളവരെ തള്ളിക്കളയാനുമുള്ള ‘റാഡിക്കല്‍ ഗൂഢാലോചന ‘ രാജ്യമെങ്ങും വ്യാപകമാണെന്നും , തെളിവുകള്‍ സഹിതം കണ്ടെത്തപ്പെടുന്നുണ്ട്. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ നിന്നും എത്തിയ തൊഴിലാളികളെ തന്ത്രത്തില്‍ പുറത്താക്കാനുള്ള ഗൂഡാലോചനയെ കുറിച്ച് ജാഗ്രതയുള്ളവരായിരിക്കണമെന്നുംസ്വതന്ത്ര നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us