അയര്‍ലണ്ടില്‍ തട്ടിപ്പുകള്‍ വര്‍ദ്ധിക്കുന്നതായും, അതില്‍ തന്നെ ഷോപ്പിങ്ങുമായി ബന്ധപ്പെട്ട തട്ടിപ്പുകള്‍ 200% വര്‍ദ്ധിച്ചതായും ഗാര്‍ഡ. 2025-ലെ ആദ്യ മൂന്ന് മാസങ്ങളിലെ സ്ഥിതിഗതികള്‍ പരിശോധിച്ച് ഗാര്‍ഡ പുറത്തിറക്കിയ റിപ്പോര്‍ട്ട് പ്രകാരം കൊള്ള, കവര്‍ച്ച, അക്രമം, മോഷണം എന്നിവയിലെല്ലാം കുറവ് വന്നെങ്കിലും, രാജ്യത്ത് തട്ടിപ്പുകള്‍ പെരുകിയിട്ടുണ്ടെന്ന് വ്യക്തമാക്കുന്നു.
ഒപ്പം സംഘടിത കുറ്റകൃത്യങ്ങളും വര്‍ദ്ധിച്ചിട്ടുണ്ട്. അതേസമയം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് വര്‍ദ്ധിച്ചതും, കുറ്റകൃത്യങ്ങള്‍ കണ്ടെത്തുന്നത് കൂടിയതുമാകാം ഇതിന് കാരണമെന്നും റിപ്പോര്‍ട്ട് പറയുന്നു.
2024-ലെ ആദ്യ മൂന്ന് മാസങ്ങളെ അപേക്ഷിച്ച് 2025-ലെ ആദ്യ മൂന്ന് മാസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട തട്ടിപ്പ്, സാമ്പത്തിക കുറ്റകൃത്യങ്ങള്‍ എന്നിവ 61% വര്‍ദ്ധിച്ചിട്ടുണ്ട്. അതേസമയം ഇതേ വിഭാഗത്തില്‍ പെടുന്ന ഷോപ്പിങ്, ഓണ്‍ലൈന്‍ ലേലം തട്ടിപ്പുകള്‍ 200% ആണ് വര്‍ദ്ധിച്ചത്. വ്യാജ വെബ്‌സൈറ്റുകളും മറ്റും ഉപയോഗിച്ച് പേയ്‌മെന്റ് കാര്‍ഡ് വിവരങ്ങള്‍ കൈക്കലാക്കുന്ന തട്ടിപ്പുകളാണിവ.
വ്യാജരേഖകളുണ്ടാക്കുന്നതും 200 ശതമാനത്തിലധികം വര്‍ദ്ധിച്ചിട്ടുണ്ട്. വഞ്ചന (ഡിസംപ്ഷൻ) 159%, അക്കൗണ്ട് കൈക്കലാക്കുന്ന തട്ടിപ്പ് 128%, വില്‍പ്പന തട്ടിപ്പ് 107% എന്നിങ്ങനെും വര്‍ദ്ധന രേഖപ്പെടുത്തി.
അതേസമയം കള്ളനോട്ട് തട്ടിപ്പ് 88% കുറഞ്ഞു. ഇമെയില്‍, മെസേജ് മുഖാന്തരമുള്ള തട്ടിപ്പുകളും 52% കുറഞ്ഞു.വീട് കയറിയുള്ള കൊള്ള 17% ആണ് കുറഞ്ഞത്.