100കി.മീ വേഗപരിധിയുള്ള റോഡില്‍ 181 കി.മീ വേഗത്തില്‍ കാറോടിച്ചയാളെ പിടികൂടി ഗാര്‍ഡ. കോ കിൾക്കെന്നിയിലെ എൻ25 ബല്ല്യണമോനെയില്‍ വച്ചാണ് ഇത്. ഇക്കഴിഞ്ഞ ബാങ്ക് ഹോളിഡേ വീക്കെന്‍ഡില്‍ ഗാര്‍ഡ നടത്തിയ ഊര്‍ജ്ജിതമായ പരിശോധനകള്‍ക്കിടെ ഇത്തരം നിരവധി നിയമലംഘനങ്ങളാണ് പിടികൂടിയത്.
വ്യാഴാഴ്ച രാവിലെ 7 മണി മുതല്‍ ചൊവ്വാഴ്ച രാവിലെ 7 മണി വരെ നടത്തിയ പരിശോധനകളില്‍ 3,000 ഡ്രൈവര്‍മാരാണ് അമിതവേഗത്തിന് പിടിക്കപ്പെട്ടത്. കോ സ്ലിഗോയിലെ ഡ്രംഫിനില്‍ 100 കി.മീ പരിധിയുള്ളിടത്ത് 151 കി.മീ വേഗത്തില്‍ വാഹനമോടിച്ചയാളും ഇതില്‍ പെടുന്നു. ഡബ്ലിന്‍ 15-ലെ നവൻ റോഡിൽ 60 കി.മീ പരിധിയുള്ളിടത്ത് 129 കി.മീ വേഗത്തില്‍ സഞ്ചരിച്ച മോട്ടോര്‍സൈക്കിളുകാരനും പിടിയിലായി.
പരിശോധനകളുടെ ഭാഗമായി 13,000 ബ്രെത്ത് ടെസ്റ്റുകളും, 280-ഓളം ഓറല്‍ ഫ്‌ളൂയിഡ് ടെസ്റ്റുകളും നടത്തുകയും, ഇതുവഴി ലഹരി ഉപയോഗിച്ച് വാഹനമോടിച്ചതിന് 187 പേര്‍ അറസ്റ്റിലാകുകയും ചെയ്തു.
ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഉപയോഗിച്ചതിന്റെ പേരില്‍ 270 പേര്‍ക്കെതിരെയും, ലൈസന്‍സുള്ള ആളെ ഒപ്പമിരുത്താതെ വാഹനമോടിച്ച 340 ലേണര്‍ ഡ്രൈവര്‍മാര്‍ക്കെതിരെയും, സീറ്റ് ബെല്‍റ്റ് ധരിക്കാത്ത 115 പേര്‍ക്കെതിരെയും നടപടിയെടുത്തതായും ഗാര്‍ഡ അറിയിച്ചു. ലെസന്‍സുള്ള ആളെ ഒപ്പമിരുത്താതെ വാഹനമോടിച്ച 147 ലേണര്‍ ഡ്രൈവര്‍മാരുടെ വാഹനങ്ങളും, ടാക്‌സോ, ഇന്‍ഷുറന്‍സോ ഇല്ലാത്ത 444 വാഹനങ്ങളും പിടിച്ചെടുക്കുകയും ചെയ്തു.