ഗാർഡയിൽ രണ്ട് വർഷത്തിനുള്ളിൽ 2,000 പേർ കൂടി കുറഞ്ഞേക്കും; ശമ്പളക്കുറവും, ചെറുപ്പക്കാരെ ആകർഷിക്കാൻ സാധിക്കാത്തതും പ്രശ്നമെന്ന് വിലയിരുത്തൽ

New Update
Ggghb

അയര്‍ലണ്ടിലെ പൊലീസ് സേനയായ ഗാര്‍ഡയിലെ അംഗങ്ങളുടെ എണ്ണം അടുത്ത രണ്ട് വര്‍ഷത്തിനിടെ 12,000 ആയി കുറഞ്ഞേക്കാമെന്ന് ആശങ്ക. സേനാബലം 14,000-ന് മുകളില്‍ എത്തിക്കുമെന്ന് സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നുണ്ടെങ്കിലും അത് നടക്കാന്‍ സാധ്യതയില്ലെന്നാണ് അസോസിയേഷൻ ഓഫ് ഗാർഡ സെർജൻസ്റ് ആൻഡ് ഇൻസ്‌പെക്ടർസ് (AGSI) ജനറല്‍ സെക്രട്ടറിയായ റോണാ ക്ലോർ പറയുന്നത്.

Advertisment

മുമ്പ് നടത്തിയ ഒരു പ്രധാന റിക്രൂട്ട്‌മെന്റ് കാംപെയിന്‍ വഴി ജോലിയിലെത്തിയ പല ഗാര്‍ഡ അംഗങ്ങളും വിരമിക്കല്‍ പ്രായമെത്തി നില്‍ക്കുകയാണെന്ന് അദ്ദേഹം പറയുന്നു. ഇക്കഴിഞ്ഞ മാര്‍ച്ച് 2-ന് പുതുതായി 141 ഗാര്‍ഡകള്‍ ഗ്രാജ്വേഷന്‍ പൂര്‍ത്തിയാക്കിയപ്പോള്‍ 2025-ന്റെ ആദ്യ പാദത്തില്‍ 109 ഗാര്‍ഡ അംഗങ്ങള്‍ വിരമിക്കുകയോ, രാജിവയ്ക്കുകയോ ചെയ്തു. അടുത്ത രണ്ട് വര്‍ഷത്തിനിടെ അംഗബലം 13,000 അല്ലെങ്കില്‍ 12,000 ആയി കുറയുമെന്ന് പറഞ്ഞാല്‍ അത് അതിശയോക്തിയാകില്ലെന്നും അദ്ദേഹം പറയുന്നു.

ഈ പ്രശ്‌നം 2002-ല്‍ തന്നെ അന്നത്തെ നീതിന്യായവകുപ്പ് മന്ത്രിക്ക് മുമ്പില്‍ തങ്ങള്‍ അവതരിപ്പിച്ചിരുന്നെന്നും, എന്നാല്‍ അവഗണിക്കപ്പെടുകയായിരുന്നുവെന്നും ക്ലോർ പറഞ്ഞു. ഇത് ഇപ്പോള്‍ വീണ്ടും ശ്രദ്ധയില്‍ പെടുത്തുകയാണ്. ഒമ്പതോ പത്തോ മാസം മുമ്പ് ഈ പ്രശ്‌നം ശ്രദ്ധയില്‍ പെട്ടതായി സര്‍ക്കാര്‍ പറഞ്ഞിരുന്നെങ്കിലും ഇക്കാലയളവിനിടെ പരിഹാരത്തിനായി അവര്‍ എന്ത് ചെയ്തു എന്ന് അദ്ദേഹം ക്ലോർ, ഇതില്‍ ഗൗരവകരമായ ഇടപെടല്‍ വേണമെന്നും കൂട്ടിച്ചേര്‍ത്തു.

മെഡിക്കല്‍ ഇന്‍ഷുറന്‍സ്, പെന്‍ഷനുമായി ബന്ധപ്പെട്ട പേയ്‌മെന്റുകള്‍ എന്നിങ്ങനെ സാമ്പത്തികമായ ഇന്‍സന്റീവുകള്‍ നല്‍കുക എന്നതാണ് റിക്രൂട്ട്‌മെന്റ് പ്രതിസന്ധിക്ക് പരിഹാരമെന്ന് ക്ലോർ പറയുന്നു. ഗാര്‍ഡയിലേയ്ക്ക് ചെറുപ്പക്കാരെ ആകര്‍ഷിക്കാന്‍ ഇപ്പോള്‍ സാധിക്കുന്നില്ലെന്നും, ഗാര്‍ഡ ഉദ്യോഗസ്ഥര്‍ അധിക്ഷേപത്തിന് ഇരയാകുന്നത് സോഷ്യല്‍ മീഡിയയിലൂടെ സ്ഥിരമായി പ്രചരിക്കുന്നതാണ് ചെറുപ്പക്കാര്‍ സ്ഥിരമായി കാണുന്നതെന്നും Clogher കൂട്ടിച്ചേര്‍ത്തു. ഉദ്യോഗസ്ഥരെ ജോലി ചെയ്യാന്‍ വിടാത്ത വിധത്തില്‍ സിറ്റിസന്‍ ജേണലിസ്റ്റുകള്‍ അവരെ ഫോണുമായി പിന്തുടരുകയാണെന്നും, ഇക്കാര്യവും തങ്ങള്‍ ശ്രദ്ധയില്‍ പെടുത്തിയതാണെന്നും അദ്ദേഹം പറയുന്നു. കഴിഞ്ഞ മാസങ്ങളില്‍ മാത്രം 20 പേര്‍ ജോലിയില്‍ തൃപ്തരല്ലാത്തതിനാല്‍ ഗാര്‍ഡയില്‍ നിന്നും രാജിവച്ചു. ജോലി സമ്മര്‍ദ്ദത്തിന് ആനുപാതികമായി ഗാര്‍ഡയില്‍ ശമ്പളമില്ലെന്നും ക്ലോർ പറഞ്ഞു.

അതേസമയം റിക്രൂട്ട്‌മെന്റ് പ്രതിസന്ധി പരിഹരിക്കാന്‍ എല്ലാവിധ ശ്രമങ്ങളും നടത്തുമെന്ന് നീതിന്യായവകുപ്പ് മന്ത്രി ജിം ഒ ’കാലാഖൻ പറഞ്ഞു. ഷിഫ്റ്റ് വര്‍ക്ക് കാരണമാണ് ഈ ജോലിക്ക് അധികം ആളുകളെ ലഭിക്കാത്തതെന്ന് പറഞ്ഞ മന്ത്രി, ഭാവി പ്രവചിക്കാന്‍ സാധിക്കില്ലെങ്കിലും, കൂടുതല്‍ പേരെ റിക്രൂട്ട് ചെയ്യാന്‍ സാധിക്കുമെന്ന പ്രതീക്ഷ പങ്കുവച്ചു. ഗാര്‍ഡയിലെ ജോലി മികച്ചതാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Advertisment