അയർലണ്ടിലെ നഴ്‌സിംഗ് ഹോമുകളിൽ അന്തേവാസികളോട് മോശം പെരുമാറ്റം; ഡോക്യുമെന്ററിയിൽ അന്വേഷണമാരംഭിച്ച് ഗാർഡ

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
Ccfvcx

അയര്‍ലണ്ടിലെ രണ്ട് നഴ്‌സിങ് ഹോമുകളില്‍ അന്തേവാസികളോട് മോശമായി പെരുമാറുകയും, ആവശ്യത്തിന് സൗകര്യങ്ങള്‍ നല്‍കാതിരിക്കുകയും ചെയ്യുന്നതായി വ്യക്തമാക്കിയുള്ള ആർ ടി ഇ ഡോക്യുമെന്ററി കഴിഞ്ഞയാഴ്ച പുറത്തുവന്നിരുന്നു. ഇതെത്തുടര്‍ന്ന് ബന്ധുക്കള്‍ നല്‍കിയ പരാതികളില്‍ നഴ്‌സിങ് ഹോമുകള്‍ക്കെതിരെ അന്വേണവുമായി ഗാര്‍ഡ.

Advertisment

പോർട്ലയ്‌സിലെ ദി റെസിഡൻസ്, ഡബ്ലിനിലെ ബെനെവിന് മനോർ എന്നീ നഴ്‌സിങ് ഹോമുകളിലാണ് അന്തേവാസികളെ വൃത്തിയില്ലാത്ത സ്ഥലത്ത് കിടത്തുന്നതും, അവര്‍ സഹായത്തിനായി കരയുന്നതും, അന്തേവാസികളെ ശരിയായി പരിചരിക്കാതിരിക്കുകയും അടക്കമുള്ള മനുഷ്യത്വരഹിതമായ പ്രവൃത്തികള്‍ നടക്കുന്നത്. ആർ ടി ഇയിലെ മാധ്യമപ്രവര്‍ത്തകര്‍ രഹസ്യമായി റെക്കോര്‍ഡ് ചെയ്ത ദൃശ്യങ്ങളാണ് ഡോക്യുമെന്ററിയിലൂടെ പുറത്തുവിട്ടത്.

അന്വേഷണം നടക്കുന്ന രണ്ട് നഴ്‌സിങ് ഹോമുകളും ഇമെയ്‌സ് അയർലണ്ട് എന്ന കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ്. അന്തേവാസികളില്‍ ഒരാളുടെ കുടുംബം നല്‍കിയ പരാതിയില്‍ അന്വേഷണം ആരംഭിച്ചതായി ഗാര്‍ഡ വക്താവ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം നടത്തണമെന്ന് ഉപപ്രധാനമന്ത്രി സൈമണ്‍ ഹാരിസും നേരത്തെ പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു. നഴ്‌സിങ് ഹോമുകളില്‍ അന്തേവാസികളോട് കാട്ടുന്ന ക്രൂരതയ്‌ക്കെതിരെ അദ്ദേഹം ശക്തമായി രംഗത്തെത്തുകയും ചെയ്തിരുന്നു.

അതേസമയം രാജ്യത്തെ നഴ്‌സിങ് ഹോം നിയമങ്ങള്‍ക്കെതിരെ ലേബര്‍ പാര്‍ട്ടി ടിഡി മറൈ ഷെർലക് വിമര്‍ശനമുയര്‍ത്തി. നഴ്‌സിങ് ഹോമുകളില്‍ മിനിമം സ്റ്റാഫുകളുടെ എണ്ണം നിര്‍ബന്ധമാക്കിക്കൊണ്ട് നിയമം പാസാക്കാത്തത് എന്ത് കൊണ്ടാണെന്നും അവര്‍ പാര്‍ലമെന്റില്‍ ചോദ്യമുയര്‍ത്തി. ഈ മേഖലയില്‍ വമ്പന്‍ സ്ഥാപനങ്ങളുടെ അപ്രമാദിത്വത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുകയാണെന്നും അവര്‍ വിമര്‍ശിച്ചു.

നഴ്‌സിങ് ഹോമുകളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായുള്ള നിയമം ആരോഗ്യമന്ത്രി ജെന്നിഫർ കാരോൾ എംസിനേയിൽ അടുത്ത മാസം അവതരിപ്പിക്കും. ഹെൽത്ത്‌ ഇൻഫർമേഷൻ ആൻഡ് ക്വാളിറ്റി അതോറിറ്റി (എച്ച് ഐ ക്യു എ)-യുമായി മന്ത്രി അടുത്തയാഴ്ച കൂടിക്കാഴ്ച നടത്തുമെന്നും പ്രതീക്ഷിക്കുന്നുണ്ട്. നഴ്‌സിങ് ഹോമുകളിലെ പ്രശ്‌നങ്ങള്‍ കണ്ടെത്താന്‍ എച്ച് ഐ ക്യു എയ്ക്ക് സാധിച്ചില്ല എന്ന വിമര്‍ശനത്തെ തുടര്‍ന്നാണ് കൂടിക്കാഴ്ച. അടുത്തയാഴ്ച പാര്‍ലമെന്റ് കമ്മറ്റിക്ക് മുമ്പിലും എച്ച് ഐ ക്യു എ അധികൃതര്‍ മറുപടി പറയേണ്ടി വരും.