ജോര്‍ജ്ജ് എന്‍കെഞ്ചോയെ വെടിവെച്ചിട്ടത് സ്വന്തം ജീവന്‍ രക്ഷിക്കാനെന്ന് ഗാര്‍ഡയുടെ മൊഴി

New Update
C

ഡബ്ലിന്‍: അഞ്ച് വര്‍ഷം മുമ്പ് വെസ്റ്റ് ഡബ്ലിനിലെ കുടുംബവീട്ടിന്റെ മുറ്റത്ത് ഗാര്‍ഡയുടെ വെടിയേറ്റ് മരിച്ച ജോര്‍ജ്ജ് എന്‍കെഞ്ചോയുടെ കേസിന്റെ ഇന്‍ക്വസ്റ്റ് തുടരുന്നു. മാരകമായ ബലപ്രയോഗം നടത്തുകയല്ലാതെ മറ്റ് മാര്‍ഗമൊന്നുമില്ലാതിരുന്നതിനാലാണ് ജോര്‍ജ്ജ് എന്‍കെഞ്ചോയെ വെടിവെച്ചുവീഴ്ത്തിയതെന്ന് പ്രതിസ്ഥാനത്തുള്ള ഗാര്‍ഡ കോടതിയെ അറിയിച്ചു.ഡബ്ലിന്‍ ഡിസ്ട്രിക്റ്റ് കൊറോണേഴ്‌സ് കോടതിയില്‍ നടന്ന ഇന്‍ക്വസ്റ്റിന്റെ ആറാം ദിവസമാണ് ഗാര്‍ഡയുടെ വെളിപ്പെടുത്തലുണ്ടായത്.

Advertisment

കത്തിയുമായി തന്റെ നേരെ പാഞ്ഞടുത്തതിനെ തുടര്‍ന്നാണ് വെടിയുതിര്‍ത്തത്. അല്ലെങ്കില്‍ തന്റെ ജീവന് ഭീഷണിയുണ്ടാകുമായിരുന്നു. ഉയര്‍ന്ന പരിശീലനം നേടിയിട്ടുള്ള സ്പെഷ്യലിസ്റ്റാണ് ഈ ഗാര്‍ഡ. 30 സെക്കന്റിനുള്ളില്‍ നാല് തവണ മരിച്ചയാള്‍ തന്നെ കുത്താന്‍ ശ്രമിച്ചെന്ന് ഇദ്ദേഹം വിവരിച്ചു.എട്ടംഗ ജൂറിയ്ക്ക് മുന്നില്‍ അഞ്ചിഞ്ച് നീളമുള്ള കത്തിയുടെ ചിത്രവും ഇദ്ദേഹം കാണിച്ചു.

സംഭവം നടക്കുന്നത് ജോര്‍ജ്ജിന്റെ വീടിന് പുറത്താണെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്ന് ഗാര്‍ഡ അറിയിച്ചു. അയാള്‍ അലക്ഷ്യമായി നടന്നെത്തിയ ഇടമാണെന്നാണ് കരുതിയത്. സംഘര്‍ഷാവസ്ഥയ്ക്കിടെ മരിച്ചയാളുടെ കുടുംബം വീടിന്റെ മുന്‍വാതിലില്‍ നില്‍ക്കുന്ന കാര്യവും ശ്രദ്ധയില്‍പ്പെട്ടില്ലെന്നും ഇദ്ദേഹം മൊഴി നല്‍കി.ജോര്‍ജ്ജിന്റെ സഹോദരി ഗ്ലോറിയ തന്റെ സഹോദരന് സുഖമില്ലെന്നും മാനസികാരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും ഗാര്‍ഡയെ അറിയിച്ചതായി ജൂറിയ്ക്ക് മൊഴി നല്‍കിയിരുന്നു.

2020 ഡിസംബര്‍ 30ന് ഡബ്ലിനിലെ ക്ലോണിയിലെ മാനര്‍ഫീല്‍ഡ്സ് ഡ്രൈവിലുള്ള കുടുംബവീടിന് പുറത്താണ് ഈ സംഭവം നടന്നത്. അടുത്തുള്ള ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ നടന്ന സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടതിന്റെ തുടര്‍ച്ചയായിരുന്നു വീട്ടുമുറ്റത്ത് നടന്ന സംഭവങ്ങള്‍. നൈജീരിയയില്‍ നിന്നുള്ള അഞ്ച് സഹോദരങ്ങളില്‍ മൂത്തയാളായിരുന്നു ജോര്‍ജ്ജ്.

ഹാര്‍ട്ട്‌സ്ടൗണിലെ യൂറോസ്പാര്‍ സ്റ്റോറിലെ മാനേജരെ ഇയാള്‍ യാതൊരു പ്രകോപനവുമില്ലാതെ ആക്രമിച്ചതായും മാരകമായ സംഭവത്തിന് തൊട്ടുമുമ്പ് ജീവനക്കാരെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയതായും ഇന്‍ക്വസ്റ്റില്‍ തെളിവുകള്‍ ലഭിച്ചിരുന്നു.

അതേ സമയം അനാവശ്യ ബലപ്രയോഗമാണ് ജോര്‍ജ്ജിന് നേരെ നടന്നതെന്നാണ് കുടുംബത്തിന്റെ ആരോപണം. ഗാര്‍ഡ ഷിക്കോണ ഓംബുഡ്‌സ്മാന്‍ കമ്മീഷന്‍ ഇതിനെക്കുറിച്ച് അന്വേഷണം നടത്തിയിരുന്നു. ഗാര്‍ഡയ്ക്കെതിരെ പ്രോസിക്യൂഷന്‍ ആവശ്യമില്ലെന്നും ഡിപിപി നിര്‍ദ്ദേശിച്ചിരുന്നു.

Advertisment