ഡബ്ലിന്‍ : അയര്‍ലണ്ടില്‍ രണ്ടു വര്‍ഷത്തേയ്ക്ക് എത്തിയിട്ടുള്ള ക്രിട്ടിക്കല്‍ സ്‌കില്‍ എംപ്ലോയ്മെന്റ് പെര്‍മിറ്റുള്ള അപേക്ഷകര്‍ ദീര്‍ഘകാലതാമസത്തിനും ജോലി ചെയ്യാനുള്ള അനുമതിയ്ക്കും വേണ്ടിയുള്ള സ്റ്റാമ്പ് 4 അനുമതിക്കായി ഇനി അപേക്ഷിക്കേണ്ടത് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജസ്റ്റിസിനായിരിക്കുമെന്ന് വ്യക്തമാക്കി സര്‍ക്കാര്‍.
ഇതുവരെ സ്റ്റാമ്പ് 4 അനുമതിയ്ക്കായി അപേക്ഷ സമര്‍പ്പിക്കേണ്ടത് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എന്റര്‍പ്രൈസിസിനായിരുന്നു. ഇനി മുതല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എന്റര്‍പ്രൈസിസിന് ഇതിന്റെ ചുമതല ഉണ്ടായിരിക്കില്ല.
സ്റ്റാമ്പ് 4 ന് അപേക്ഷിക്കുമ്പോള്‍ നല്‍കേണ്ടിയിരുന്ന സപ്പോര്‍ട്ട് ലെറ്ററും സര്‍ക്കാര്‍ ഒഴിവാക്കിയിട്ടുണ്ട്. സി.എസ്.ഇ.പി ഉടമകള്‍, ഗവേഷകര്‍, നോണ്‍-കണ്‍സള്‍ട്ടന്റ് ഹോസ്പിറ്റല്‍ ഡോക്ടര്‍മാര്‍ക്കായി അനുവദിച്ചിട്ടുള്ള ജനറല്‍ എംപ്ലോയ്മെന്റ് പെര്‍മിട്ടുള്ളവര്‍ എന്നിവരാണ് , ഒരു സ്റ്റാമ്പ് 4 അനുമതിക്കായി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എന്റര്‍പ്രൈസിസില്‍ നിന്നും സപ്പോര്‍ട്ട് ലെറ്റര്‍ വാങ്ങി ഹാജരാക്കേണ്ടിയിരുന്നത്.
നിലവിലുള്ള ക്രിട്ടിക്കല്‍ സ്‌കില്‍ എംപ്ലോയ്മെന്റ് പെര്‍മിറ്റിന്റെ അടിസ്ഥാനത്തില്‍ അയര്‍ലണ്ടില്‍ 21 മാസത്തെ തൊഴില്‍ ചെയ്തവരാണെങ്കില്‍ മാത്രമേ അവര്‍ക്ക് സ്റ്റാമ്പ് 4 ന് അപേക്ഷിക്കാനാവു എന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു. ക്രിട്ടിക്കല്‍ സ്‌കില്‍ എംപ്ലോയ്മെന്റ് പെര്‍മിറ്റുള്ളവര്‍ക്ക് അവരുടെ നിലവിലുള്ള കാലാവധി അവസാനിക്കുന്നതിന് 12 ആഴ്ച മുമ്പ് വരെ സ്റ്റാമ്പ് 4 ന് വേണ്ടിയുള്ള അപേക്ഷ നല്‍കാനാവും.ഇത് വഴി നിലവിലുള്ള ജോലി പുതിയ സ്റ്റാറ്റസില്‍ തുടരാനുള്ള അവസരം തൊഴിലാളികള്‍ക്ക് ലഭിക്കുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്.നവംബർ 30 മുതൽ പുതിയ ചട്ടങ്ങൾ നിലവിൽ വരും