അയര്‍ലണ്ടില്‍ മിനിമം ശമ്പളത്തില്‍ കുറഞ്ഞ വേതനത്തിന് കുടിയേറ്റക്കാരനെ ജോലി ചെയ്യിപ്പിച്ച സ്ഥാപനത്തിനെതിരെ കടുത്ത നടപടി. ലിമറിക്കിലെ ഡേവിസ് സ്ട്രീറ്റില്‍ പ്രവര്‍ത്തിക്കുന്ന മിക്സ് സ്‌പൈസ് 3 ഇൻ 1 എന്ന സ്ഥാപനത്തിന്റെ ഉടമകളോടാണ് ജോലിക്കാരന് 57,000 യൂറോ നഷ്ടപരിഹാരം നല്‍കാന്‍ വര്‍ക്ക്‌പ്ലേസ് റിലേഷന്‍സ് കമ്മീഷന്‍ (WRC) ഉത്തരവിട്ടത്.
ദിവസം 18 മണിക്കൂര്‍ വരെ സ്ഥാപനം കുടിയേറ്റക്കാരനായ തൊഴിലാളിയെ കൊണ്ട് ജോലി ചെയ്യിപ്പിച്ചിരുന്നെങ്കിലും ദേശീയ ശരാശരിയെക്കാള്‍ കുറവ് ശമ്പളം മാത്രമേ നല്‍കിയിരുന്നുള്ളൂ എന്നും, ഇത് നാഷണൽ മിനിമം Wage ആക്ട് 2000-ന്റെ ലംഘനമാണെന്നും കമ്മീഷന്‍ വ്യക്തമാക്കി. 2021 ഓഗസ്റ്റ് മുതല്‍ 2023 ഒക്ടോബര്‍ വരെയാണ് സംഭവം നടന്നത്.
പാക്കിസ്ഥാന്‍ സ്വദേശിയായ പരാതിക്കാരന്റെ വ്യക്തിവിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കേണ്ടതുണ്ട് എന്നതിനാല്‍ പേരും മറ്റും വെളിപ്പെടുത്താന്‍ പാടില്ലെന്ന് കമ്മീഷന്‍ ഉത്തരവിട്ടിട്ടുണ്ട്. മൈഗ്രൈന്റ് റൈറ്റ്സ് സെന്റർ അയർലണ്ട് ആണ് പരാതിക്കാരനെ പ്രതിനിധീകരിച്ചത്.
ലിമറിക്കിലെ ഒരു ഫോണ്‍ ഷോപ്പിലെ ജോലിക്ക് ശേഷം വൈകുന്നേരം 6 മണി മുതല്‍ പുലര്‍ച്ചെ 2.30-3.00 മണി വരെയായിരുന്നു പരാതിക്കാരന്‍ മിക്സ് സ്‌പൈസ് 3 ഇൻ 1 എന്ന കടയില്‍ ഡെലിവറി ജീവനക്കാരനായി ജോലി ചെയ്തിരുന്നത്. എന്നാല്‍ പലവട്ടം യാചിച്ചാല്‍ മാത്രം വല്ലപ്പോഴും 10 മുതല്‍ 50 യൂറോ വരെ നല്‍കുകയായിരുന്നു ഈ സ്ഥാപനം ചെയ്തിരുന്നത്. ശമ്പളം നല്‍കുന്നതിന് പകരം താമസവും, ഒരു നേരത്തെ ഭക്ഷണവുമാണ് പതിവായി നല്‍കിയിരുന്നത്. ഒപ്പം കാര്‍ ഇന്‍ഷുറന്‍സും നല്‍കി. 2023-ല്‍ പിതാവിന് സുഖമില്ലാത്തത് കാരംണവും, തന്റെ വിവാഹനിശ്ചയത്തിനായും പാക്കിസ്ഥാനില്‍ പോയപ്പോള്‍ പലവട്ടം യാചിച്ചതിന് പകരമായി 2,900 യൂറോയുടെ മൂന്ന് ചെക്കുകളും നല്‍കിയിരുന്നു.
സ്ഥാപനം 410 യൂറോ മാസാമാസം പരാതിക്കാരന്റെ പാക്കിസ്ഥാനിലെ കുടുംബത്തിന് നേരിട്ട് അയച്ചുനല്‍കിയിരുന്നു. ഉടമയുടെ സ്വാധീനവും, പാക്കിസ്ഥാനിലെ തന്റെ നാട്ടിലുള്ള പൊലീസ്, രാഷ്ട്രീയക്കാര്‍ എന്നിവരുമായുള്ള അടുപ്പവുമെല്ലാം കാരണം പരാതിക്കാരന്‍ മറുത്തെന്തെങ്കിലും പറയാന്‍ മടിച്ചുവെന്നും പരാതിയില്‍ വ്യക്തമാക്കി. ശരാശരി ശമ്പളം സംബന്ധിച്ചുള്ള സ്റ്റേറ്റ്‌മെന്റ് ആവശ്യപ്പെട്ടപ്പോള്‍ മറുപടി നല്‍കാതിരുന്നതിനെ തുടര്‍ന്നാണ് ഒടുവില്‍ പരാതിക്കാരന്‍ ഡബ്ല്യൂ ആർ സി -യയെ സമീപിക്കാന്‍ തീരുമാനിച്ചത്.
പരാതിക്കിടയായ സംഭവം നടക്കുന്ന സമയത്ത് ദേശീയശരാശരി വരുമാനം മണിക്കൂറില്‍ 10.20 യൂറോ മുതല്‍ 11.30 യൂറോ വരെയായിരുന്നു. ഇത് കണക്കാക്കിയാണ് 56,504 യൂറോ പരാതിക്കാരന് നല്‍കാന്‍ സ്ഥാപനത്തോട് ഡബ്ല്യൂ ആർ സി ഉത്തരവിട്ടത്. ഇതിന് പുറമെ 1,000 യൂറോ ചെലവിനത്തിലും നല്‍കണം.