യൂറോപ്യന്‍ ഉയോക്താക്കളുടെ വ്യക്തി വിവരങ്ങള്‍ ചൈനയിലേയ്ക്ക് കൈമാറുന്നു എന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ടിക്ടോക്കിന് വമ്പന്‍ പിഴയിട്ട് അയര്‍ലണ്ട്. രാജ്യത്തെ ഡാറ്റ പ്രൊട്ടക്ഷന്‍ ഏജന്‍സിയായ ഐറിഷ് ഡാറ്റാ പ്രൊട്ടക്ഷൻ കമ്മീഷൻ (DPC) ആണ് പ്രമുഖ സോഷ്യല്‍ മീഡിയ ആപ്പായ ടിക്ടോക്കിന് 530 മില്യണ്‍ യൂറോ പിഴയിട്ടത്.
നീണ്ട അന്വേഷണത്തിന് ശേഷമാണ് ടിക്ടോക്ക് നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചതായി ഡി പി സി കണ്ടെത്തിയിരിക്കുന്നത്. ആറ് മാസത്തിനകം പ്രവര്‍ത്തനം നിയമാനുസൃതമായ മാനദണ്ഡങ്ങള്‍ക്കുള്ളിലാക്കണമെന്നും കമ്പനിക്ക് ഡി പി സി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം അന്വേഷണം നടക്കുന്ന വേളയിലെല്ലാം യൂറോപ്യന്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ ചൈനീസ് സെര്‍വറുകളില്‍ സൂക്ഷിച്ചിട്ടില്ല എന്ന നിലപാടാണ് ടിക്ടോക്ക് സ്വീകരിച്ചിരുന്നത്. എന്നാല്‍ ഏതാനും വിവരങ്ങള്‍ ഇത്തരത്തില്‍ ചൈനീസ് സെര്‍വറുകളില്‍ സൂക്ഷിച്ചതായി 2025 ഫെബ്രുവരിയില്‍ കണ്ടെത്തിയിട്ടുണ്ടെന്ന് ടിക്ടോക് തന്നെ കഴിഞ്ഞ മാസം ഡി പി സിയെ അറിയിച്ചിരുന്നു.
യൂറോപ്യന്‍ നിയമങ്ങള്‍ക്ക് വിരുദ്ധമായി ഇവിടുത്തെ ഉപയോക്താക്കളുടെ വിവരങ്ങള്‍ ചൈനീസ് സെര്‍വറുകളില്‍ സൂക്ഷിക്കുകയും, അത് അവിടെയുള്ളവര്‍ക്ക് ആക്‌സസ് ചെയ്യാന്‍ സാധ്യത തുറന്നിടുകയും ചെയ്തു എന്നതാണ് ടിക്ടോക് ചെയ്തതെന്ന് ഡി പി സി ഡെപ്യൂട്ടി കമ്മീഷണര്‍ ഗ്രഹം ഡോയ്ൽ പറഞ്ഞു. കണ്ടെത്തലിന് ശേഷം ഉപയോക്താക്കളുടെ വിവരങ്ങള്‍ ഡിലീറ്റ് ചെയ്തതായി ടിക്ടോക് അറിയിച്ചുവെന്നും, ഇനി എന്ത് നിയന്ത്രണ നടപടികള്‍ കൈക്കൊള്ളണം എന്നതിനെപ്പറ്റി മറ്റ് ഇയു ഡാറ്റ പ്രൊട്ടക്ഷന്‍ അതോറിറ്റികളുമായി ആലോചിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.