കടുത്ത ശിക്ഷകള്‍ ഏര്‍പ്പെടുത്താന്‍ അയര്‍ലണ്ട്, കൊലപാതകത്തിന് ജീവപര്യന്തം ഉറപ്പാക്കും… 20 വര്‍ഷത്തിന് ശേഷം മാത്രം പരോള്‍

New Update
dhvdfdjfhj

ഡബ്ലിന്‍ : രാജ്യത്തെ നിയമ നീതി നിര്‍വ്വഹണ രംഗം ഉടച്ചുവാര്‍ക്കുന്നതിനുള്ള കര്‍മ്മപദ്ധതിയുമായി നിയുക്ത പ്രധാനമന്ത്രി സൈമണ്‍ ഹാരിസ്. അടുത്ത വാരാന്ത്യത്തില്‍ ഗോള്‍വേയില്‍ നടക്കുന്ന ഫിന ഗേല്‍ ആര്‍ഡ് ഫെയ്സില്‍ അദ്ദേഹം നീതിന്യായ പദ്ധതികളുടെ രൂപരേഖ അവതരിപ്പിക്കുമെന്നാണ് കരുതുന്നത്.

Advertisment

ഗുരുതര കുറ്റകൃത്യങ്ങള്‍ക്ക് പരോളിന് സാധ്യതയില്ലാതെ 20 വര്‍ഷത്തെ ജയില്‍ നിര്‍ബന്ധിതമാക്കുന്ന ലോ ആന്റ് ഓര്‍ഡര്‍ പദ്ധതിയാണ് അണിയറയില്‍ ഒരുങ്ങുന്നതെന്നാണ് സൂചന. നടപ്പാക്കാന്‍ പോകുന്നത് ഭീകര നിയമമാണെന്ന വിമര്‍ശനം ഇതിനകം ഉയര്‍ന്നിട്ടുണ്ട്.

മിനിമം ശിക്ഷ ജീവപര്യന്തമാക്കും

കൊലപാതകം അടക്കമുള്ള കുറ്റകൃത്യങ്ങള്‍ക്ക് മിനിമം ശിക്ഷ ജീവപര്യന്തമാക്കും.20 വര്‍ഷത്തെ ജയിലിന് ശേഷമേ പരോള്‍ അനുവദിക്കൂ.കത്തി ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങള്‍ക്ക് കൂടുതല്‍ ശിക്ഷ നല്‍കാനും നിയമത്തില്‍ വ്യവസ്ഥയുണ്ടാകും. മിനിമം ശിക്ഷ ഉറപ്പാക്കല്‍ , ഗാര്‍ഡയ്ക്ക് സാമ്പത്തിക സഹായം, ക്നൈഫ് ക്രൈം തടയല്‍ എന്നിവയാണ് പുതിയ പദ്ധതി ലക്ഷ്യമിടുന്നത്.

ഗാര്‍ഡയ്ക്ക് കൂടുതല്‍ സാമ്പത്തിക സഹായം നല്‍കുന്നതിനൊപ്പം സേനാംഗങ്ങള്‍ക്ക് ബോഡി ക്യാമറകള്‍ നല്‍കുന്നത് വേഗത്തിലാക്കാനും പദ്ധതി ലക്ഷ്യമിടുന്നു.ക്രമസമാധാനത്തിനാണ് മുന്തിയ പരിഗണന നല്‍കുകയെന്ന് നേരത്തേ തന്നെ ഹാരിസ് പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമാണ് പുതിയ പദ്ധതി.

ഹാരിസ് മുമ്പേ മുന്നില്‍ക്കണ്ട പദ്ധതി

മന്ത്രി ഹെലന്‍ മക് എന്‍ഡി പ്രസവാവധിയിലിരിക്കെ, നീതിന്യായ വകുപ്പിന്റെ ചുമതല സൈമണ്‍ ഹാരിസിനായിരുന്നു. അന്ന് തുടക്കമിട്ട നിയമമാണിത്. എന്നാല്‍ ഇദ്ദേഹം ചുമതലയൊഴിഞ്ഞതോടെ നിയമനിര്‍മ്മാണം മന്ദഗതിയിലായി.ഈ നിയമം അതിവേഗം ട്രാക്കിലെത്തിക്കുകയാണ് ലക്ഷ്യം.ഈ നിയമം നടപ്പാക്കുന്നതില്‍ മന്ത്രി ഹെലന്‍ മക് എന്‍ഡി താല്‍പ്പര്യം കാട്ടിയില്ലെന്ന വിമര്‍ശനം ഹാരിസ് ടീമിനുണ്ട്.മന്ത്രി ഹെലനെ ജസ്റ്റിസ് വകുപ്പില്‍ നിന്നും ഒഴിവാക്കുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്നായി ഇതും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.

ഡബ്ലിന്‍ കലാപം കൈകാര്യം ചെയ്യുന്നതിലും തലസ്ഥാനത്ത് നടന്ന നിരവധി ആക്രമണ സംഭവങ്ങളിലും ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ലെന്ന വിമര്‍ശനവും മക് എന്‍ഡി നേരിട്ടു.ഇവരെ വകുപ്പില്‍ നിന്നും മാറ്റുമെന്നുറപ്പായെങ്കിലും പകരം ആര് എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ജൂനിയര്‍ മന്ത്രിമാരായ പീറ്റര്‍ ബര്‍ക്ക്, ജെന്നിഫര്‍ കരോള്‍ മാക്നീല്‍, മാര്‍ട്ടിന്‍ ഹെയ്ഡണ്‍ എന്നിവരെയൊക്കെ പരിഗണിക്കുന്നതയാണ് സൂചനകള്‍.

സഖ്യകക്ഷി മന്ത്രിമാരെ മാറ്റുന്നതിനുള്ള ഇടപെടലുകള്‍ സൈമണിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്ന് ഫിന ഫാള്‍, ഗ്രീന്‍ പാര്‍ട്ടി നേതാക്കള്‍ കരുതുന്നില്ല. എന്നിരുന്നാലും ഫിന ഗേല്‍ ദേശീയ സമ്മേളനത്തില്‍ ഹാരിസ് തന്റെ മന്ത്രിസഭയെ സംബന്ധിച്ച കാഴ്ചപ്പാട് വെളിപ്പെടുത്തുമെന്നാണ് കരുതുന്നത്.

കോവനെയുടെ ചിറകരിഞ്ഞു

അതേസമയം, രാജിവെച്ച മന്ത്രി സൈമണ്‍ കോവനെയുടെ കാര്യത്തിലും അഭ്യൂഹം തുടരുകയാണ്.അദ്ദേഹം യൂറോപ്യന്‍ യൂണിയനിലെ പ്രധാനപ്പെട്ട ഒരു സ്ഥാനത്തേയ്ക്ക് നിയോഗിക്കപ്പെട്ടേക്കും എന്ന സൂചനകളുണ്ട്. സോഷ്യല്‍ പ്രൊട്ടക്ഷന്‍ മന്ത്രി ഹീതര്‍ ഹംഫ്രീസിനെ പാര്‍ട്ടിയുടെ ഡെപ്യൂട്ടി ലീഡര്‍ സ്ഥാനത്തേക്ക് നിയമിക്കുന്നതിന് ഹാരിസ് ആഗ്രഹിക്കുന്നതായും സൂചനയുണ്ട്.

കോവനെക്ക് തന്റെ പ്രസ് അഡൈ്വസര്‍ ക്രിസ് ഡൊനോഗുവിനെയും നഷ്ടമായിരുന്നു. ഇദ്ദേഹം സര്‍ക്കാരിന്റെ പ്രസ് സെക്രട്ടറി സ്ഥാനത്തെത്തുമെന്ന് വ്യക്തമായിട്ടുണ്ട്.

proposed-changes-ireland
Advertisment