ഹലാലിറച്ചിക്ക് കന്നുകാലികളെ വാങ്ങി, പണം കൊടുക്കാതെ കബളിപ്പിച്ച മീറ്റ് പ്ലാന്റുടമയെ കേസില്‍ കുടുക്കി ഐറിഷ് കര്‍ഷകര്‍

New Update
Y

ഷാനണ്‍: കന്നുകാലികളെ വാങ്ങിയ ശേഷം പണം നല്‍കാതെ കര്‍ഷകരെ കബളിപ്പിച്ച ഷാനണിലെ ഹലാല്‍ മീറ്റ് പ്ലാന്റുടമയ്ക്കെതിരായ കേസ് കോടതില്‍ വിചാരണ തുടങ്ങി.12 കര്‍ഷകര്‍ക്കായി 5,76,386 യൂറോയാണ് ഇയാള്‍ നല്‍കാനുള്ളത്.കേസ് ഫെബ്രുവരി 20 ലേക്ക് മാറ്റി.അസ്ബ മീറ്റ്സ് ലിമിറ്റഡിന്റെ ഡയറക്ടര്‍ താരെഖുര്‍ റഹ്‌മാന്‍ ഖാനും അസ്ബ മീറ്റ്സ് ലിമിറ്റഡുമാണ് കേസിലെ പ്രതികള്‍. ഇവര്‍ക്കെതിരെ 24 സമന്‍സുകളാണുള്ളത്.ഗോള്‍വേയിലെ കിന്‍വാരയിലെ ലൗകുറയിലെ ഡെനിസ് ഹെഫെര്‍നാനെന്ന കര്‍ഷകന് മാത്രം അസ്ബ മീറ്റ്സും ഖാനും ചേര്‍ന്ന് 2,43,238 യൂറോ നല്‍കാനുണ്ട്.

Advertisment

അസ്ബ മീറ്റ്സ് ലിമിറ്റഡിനും ഖാനുമെതിരെ അഗ്രി-ഫുഡ് റെഗുലേറ്റര്‍ അണ്‍ഫെയര്‍ ട്രേഡിംഗ് പ്രാക്ടീസസ് (യു ടി പി) ചട്ടങ്ങള്‍ പ്രകാരമാണ് കേസ് എടുത്തത്. ആകെ 5,76,386 യൂറോയുടെ കുടിശ്ശികയുണ്ടെന്നും കോടതിയെ അറിയിച്ചു.ഓരോ കേസിലും നിയമ നിര്‍വ്വഹണ ചെലവുകള്‍ ഏകദേശം 32,000 യൂറോ ആയിരിക്കുമെന്നും അഗ്രി ഫുഡ് റഗുലേറ്റര്‍ കോടതിയില്‍ പറഞ്ഞു.പലതവണ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും സ്ഥാപനം അത് പാലിച്ചില്ല. തുടര്‍ന്നാണ് കോടതിയിലെത്തിയതെന്നും അഗ്രി ഫുഡ് റഗുലേറ്റര്‍ വെളിപ്പെടുത്തി.

സമന്‍സിലെ 576,386 യൂറോയില്‍ നിന്ന് കുറച്ചുതുക അടച്ചിട്ടുണ്ടെന്ന് അസ്ബ മീറ്റ്സിന്റെയും ഖാന്റെയും അഭിഭാഷകന്‍ പറഞ്ഞു.ഇതു വ്യക്തമാക്കുന്ന രേഖകളും കോടതിയ്ക്ക് കൈമാറി.കേസ് ഫെബ്രുവരി 20 ലേക്ക് മാറ്റിവയ്ക്കാമെന്ന് ഇരുകക്ഷികളുമായി ധാരണയിലെത്തിയിട്ടുണ്ടെന്ന് അഭിഭാഷകന്‍ അറിയിച്ചു. കമ്പനിയിലേക്ക് റിസീവറെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിക്കടുമെന്നും ബിസിനസിന്റെ നിയന്ത്രണം ഖാന്‍ തന്നെ തുടരുമെന്നും അഭിഭാഷകന്‍ വ്യക്തമാക്കി.

അടുത്ത കോടതി തീയതിക്ക് മുമ്പ് പ്രശ്നം എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നതിനെ അടിസ്ഥാനമാക്കി കോടതി മാറ്റം തീരുമാനിക്കുമെന്ന് ജഡ്ജി ഗാബറ്റ് പറഞ്ഞു.കേസ് സര്‍ക്യൂട്ട് കോടതിയിലേക്ക് മാറ്റണോ വേണ്ടയോ എന്നായിരിക്കും തീരുമാനിക്കുക.കുറ്റം തെളിയിക്കപ്പെട്ടാല്‍, ജില്ലാ കോടതിയില്‍ പിഴയും ആറ് മാസം തടവുമാണ് ലഭിക്കുക.സര്‍ക്യൂട്ട് കോടതിയിലാണെങ്കില്‍ മൂന്ന് വര്‍ഷം വരെ തടവുശിക്ഷ ഉയരുമെന്നും ജഡ്ജി വ്യക്തമാക്കി.

Advertisment