കാശുണ്ടോ , കൂടുതല്‍ പലിശ തരാമെന്ന് ഐറിഷ് സര്‍ക്കാര്‍

New Update
Y

ഡബ്ലിന്‍ : അയര്‍ലണ്ടിലെ കുടുംബങ്ങള്‍ക്കായി പുതിയ സേവിംഗ്‌സ് ആന്‍ഡ് ഇന്‍വെസ്റ്റ്മെന്റ് അക്കൗണ്ട് സ്‌കീം വൈകാതെ നടപ്പാക്കുമെന്ന് ധനമന്ത്രി സൈമണ്‍ ഹാരീസ് അറിയിച്ചു. സമ്പാദ്യ പദ്ധതിക്കുള്ള ഫ്രെയിംവര്‍ക്ക് ഉടന്‍ കാബിനറ്റില്‍ അവതരിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അയര്‍ലണ്ടിലെ സാധാരണ ബാങ്ക് സേവിംഗ്‌സ് അക്കൗണ്ടുകളില്‍ ഇപ്പോള്‍ ഏകദേശം 0.5% മുതല്‍ 3% വരെ മാത്രമാണ് പലിശ ലഭിക്കുന്നത്, കൂടാതെ ലഭിക്കുന്ന പലിശയില്‍ 33% വരെ നികുതി പിടിക്കപ്പെടുന്നതിനാല്‍ നിക്ഷേപകര്‍ക്ക് ലഭിക്കുന്ന യഥാര്‍ഥ വരുമാനം വളരെ കുറവാണ്.

Advertisment

എല്ലാ അംഗരാജ്യങ്ങളിലും സേവിംഗ്സ് ആന്‍ഡ് ഇന്‍വെസ്റ്റ്മെന്റ് അക്കൗണ്ടുകള്‍ സ്ഥാപിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് യൂറോപ്യന്‍ കമ്മീഷന്റേത്. ഇതിനകം തന്നെ വിവിധ ഇ യു രാജ്യങ്ങളില്‍ ഇവ ലഭ്യവുമാണ്. റീറ്റെയില്‍ നിക്ഷേപത്തെയും ദീര്‍ഘകാല സമ്പാദ്യത്തെയും പിന്തുണയ്ക്കുന്ന കാര്യത്തില്‍ മറ്റ് രാജ്യങ്ങളെക്കാള്‍ പിന്നിലാണ് അയര്‍ലണ്ടെന്ന് ഹാരിസ് സമ്മതിച്ചു.

ഐറിഷ് ബാങ്ക് അക്കൗണ്ടുകളില്‍ 170 ബില്യണ്‍ നിക്ഷേപമുണ്ട്. സമ്പാദിക്കുന്നതില്‍ ഐറിഷ് കുടുംബങ്ങള്‍ മിടുക്കരാണെന്നാണ് ഇത് കാണിക്കുന്നതെന്നും ഈ പണം വെറുതെ ഇരിക്കുകയാണെന്നും ഹാരിസ് ചൂണ്ടിക്കാട്ടി. ഇത് വളരെ കുറച്ച് വരുമാനം മാത്രമേ നിക്ഷേപകര്‍ക്ക് നല്‍കുന്നുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

ഡൊമസ്റ്റിക് സേവിംഗ്സ് ആന്‍ഡ് ഇന്‍വെസ്റ്റ്മെന്റ് അക്കൗണ്ട് അവതരിപ്പിക്കാന്‍ കഴിഞ്ഞയാഴ്ച ബാങ്കിംഗ് ഫെഡറേഷനും (BPFI) സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇത്തരമൊരു അക്കൗണ്ട് ഐറിഷ് ബിസിനസ് സ്ഥാപനങ്ങള്‍ക്കും യൂറോപ്യന്‍ സമ്പദ്വ്യവസ്ഥയ്ക്കും കൂടുതല്‍ ആഭ്യന്തര മൂലധനം ഉറപ്പാക്കുമെന്നാണ് വിലയിരുത്തല്‍.

കാലക്രമത്തില്‍ ആസ്തികള്‍ നിര്‍മ്മിക്കുന്നതിനുള്ള ലളിതമായ അന്താരാഷ്ട്ര മാര്‍ഗ്ഗമാണ് ഇത് ഐറിഷ് കുടുംബങ്ങള്‍ക്ക് മുന്നില്‍ തുറക്കുകയെന്ന് ബി പി എഫ് ഐ ചീഫ് എക്സിക്യൂട്ടീവ് ബ്രയിന്‍ ഹെയ്സ് പറഞ്ഞു. ഓഹരികളിലോ ബോണ്ടുകളിലോ ഫണ്ടുകളിലോ നിക്ഷേപിക്കുന്നവയാണ് സാധാരണയായുള്ള ഇത്തരം അക്കൗണ്ടുകള്‍, കൂടാതെ നികുതി കാര്യക്ഷമതയും ദീര്‍ഘകാല വളര്‍ച്ചയും ലക്ഷ്യമിടുന്നതുമാണ്.

മറ്റ് രാജ്യങ്ങളില്‍ വിജയകരമായ മാതൃകകളെ അനുസരിച്ച്, നിക്ഷേപ ലാഭത്തില്‍ നികുതി ഇളവ് ഉള്‍പ്പെടുന്ന പ്രോത്സാഹനങ്ങള്‍ ഉള്‍പ്പെടുത്താനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. സാധാരണ ബാങ്ക് അക്കൗണ്ടുകളില്‍ കുറഞ്ഞ പലിശയ്ക്ക് പണം കിടക്കുന്നതിന് പകരം, കൂടുതല്‍ വരുമാനം ലഭിക്കുന്ന രീതിയില്‍ നിക്ഷേപിക്കാന്‍ കുടുംബങ്ങളെ പ്രേരിപ്പിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. നിലവിലുള്ള ഉയര്‍ന്ന ക്യാപിറ്റല്‍ ഗെയിന്‍സ് ടാക്സ് നിരക്കുകളും നിക്ഷേപങ്ങളെ ബാധിക്കുന്നുവെന്ന പശ്ചാത്തലത്തിലാണ് പുതിയ സംവിധാനത്തിലൂടെ ഇടത്തരം കുടുംബങ്ങള്‍ക്ക് പ്രത്യേക ഗുണം ലഭ്യമാക്കാന്‍ ശ്രമിക്കുന്നത്.

Advertisment