ഐറിഷ് ലൈഫ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്രീമിയം വീണ്ടും വര്‍ദ്ധിപ്പിക്കുന്നു

New Update
G

ഡബ്ലിന്‍: ലക്ഷക്കണക്കിന് ഉപഭോക്താക്കള്‍ക്ക് മേല്‍ വന്‍ സാമ്പത്തിക ഭാരമേല്‍പ്പിച്ചുകൊണ്ട് ഐറിഷ് ലൈഫ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്രീമിയം വീണ്ടും വര്‍ദ്ധിപ്പിക്കുന്നു.ജനുവരി ഒന്നു മുതല്‍ പ്രീമിയം ശരാശരി അഞ്ച് ശതമാനം വര്‍ദ്ധിപ്പിക്കുമെന്നാണ് ഐറിഷ് ലൈഫ് ഹെല്‍ത്ത് പ്രഖ്യാപനം.

Advertisment

1.25 മില്യണ്‍ വരുന്ന പോളിസി ഉടമകള്‍ക്ക് ഇത് കനത്ത ആഘാതമേല്‍പ്പിക്കുന്നതാണ് ഈ നടപടി. ആരോഗ്യ ഇന്‍ഷുറന്‍സ് ഉപഭോക്താക്കളില്‍ പകുതി പേരും ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള കാലയളവിലാണ് പോളിസി കവറേജ് പുതുക്കുന്നത്.ജനുവരി മുതല്‍ ചേരുന്നതോ പുതുക്കുന്നതോ ആയ എല്ലാ അംഗങ്ങളെയും വര്‍ദ്ധനവ് ബാധിക്കും.ഹയര്‍ലെവല്‍ പ്ലാനുകളിലോ ഡേറ്റഡ് സ്‌കീമുകളിലോ ഉള്ളവര്‍ക്കും പ്രീമിയം തുക ഗണ്യമായി വര്‍ദ്ധിക്കും.

ചെറിയ പ്ലാനുകളിലെ ഏറ്റവും ഉയര്‍ന്ന വര്‍ദ്ധനവ് 11 ശതമാനം വരെയാകാമെന്നാണ് ഇന്‍ഷുറന്‍സ് ബ്രോക്കര്‍മാര്‍ പറയുന്നത്.മറ്റ് ആരോഗ്യ ഇന്‍ഷുറര്‍മാരും വൈകാതെ പ്രീമിയം വര്‍ദ്ധിപ്പിക്കുമെന്നാണ് കരുതുന്നത്.

കഴിഞ്ഞ വര്‍ഷവും ജനുവരി, ഏപ്രില്‍, ഒക്ടോബര്‍ മാസങ്ങളിലായി പ്രീമിയം നിരക്ക് 10 ശതമാനം വരെ വര്‍ദ്ധിപ്പിച്ചിരുന്നു.വി എച്ച് ഐ ഹെല്‍ത്ത്കെയര്‍, ലയ ഹെല്‍ത്ത്കെയര്‍, ലെവല്‍ ഹെല്‍ത്ത് എന്നിവയ്ക്ക് പിന്നാലെയാണ് ഐറിഷ് ലൈഫ് ഹെല്‍ത്തും പ്രീമിയം വര്‍ദ്ധിപ്പിച്ചത്.

പൊതു, സ്വകാര്യ ആശുപത്രികളെ ഉള്‍ക്കൊള്ളുന്ന ഐറിഷ് ലൈഫ് ഹെല്‍ത്തിന്റെ സിംഗിള്‍ അഡള്‍ട്ട് പ്ലാനുകളുടെ പ്രീമിയത്തില്‍ ഒരു വര്‍ഷം 65യൂറോയ്ക്കും 125യൂറോയ്ക്കുമിടയില്‍ വര്‍ദ്ധനവുണ്ടാകും.നാല് പേരടങ്ങുന്ന കുടുംബത്തിന്, മൊത്തം ഇന്‍ഷുറന്‍സ് ബില്ലില്‍ 160 മുതല്‍ 255 യൂറോവരെയും വര്‍ദ്ധനവുണ്ടാകും.

ഒക്ടോബര്‍ തുടക്കത്തില്‍ ഐറിഷ് ലൈഫ് ശരാശരി പ്ലാനുകളുടെ പ്രീമിയത്തില്‍ മൂന്ന് ശതമാനം വര്‍ദ്ധിപ്പിച്ചിരുന്നു. വിഎച്ച്ഐ ഹെല്‍ത്ത് ഹെല്‍ത്തും സമാനമായ വര്‍ദ്ധനവ് വരുത്തി. ലയ ഹെല്‍ത്ത്കെയര്‍ കവറേജ് ചെലവില്‍ 4.5% ശതമാനം വര്‍ദ്ധനവാണ് പ്രഖ്യാപിച്ചത്. ഐറിഷ് ലൈഫ് ഹെല്‍ത്ത് ജനുവരിയില്‍ 3.7 ശതമാനവും ഏപ്രിലില്‍ 2 ശതമാനവും വര്‍ദ്ധനവ് വരുത്തിയിരുന്നു.

സ്വകാര്യ ആശുപത്രി മേഖലയില്‍ നിന്നുള്ള, ക്ലെയിമുകളുടെ ചെലവിലും എണ്ണത്തിലുമുണ്ടായ തുടര്‍ച്ചയായ വര്‍ദ്ധനവാണ് ഈ വര്‍ദ്ധനവിന് കാരണമെന്ന് ഐറിഷ് ലൈഫ് ഹെല്‍ത്ത് ആരോപിക്കുന്നു.ആരോഗ്യ സംരക്ഷണ ചെലവുകളിലെ വര്‍ദ്ധനവ് വലിയ വെല്ലുവിളിയാണെന്ന് മാനേജിംഗ് ഡയറക്ടര്‍ ആന്‍ മേരി നെസ്റ്റര്‍ ചൂണ്ടിക്കാട്ടി.നൂതനവും അതിനൂതനവുമായ ചികിത്സാ ഓപ്ഷനുകളാണ് ആളുകള്‍ക്ക് ലഭിക്കുന്നത്.ഏപ്രില്‍ മുതല്‍ ഭൂരിഭാഗം പദ്ധതികളിലും സര്‍ക്കാര്‍ ലെവി 48 മുതല്‍ 517 യൂറോ വരെ വര്‍ദ്ധിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെന്നും ഇവര്‍ അറിയിച്ചു.

Advertisment