കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ വീട്ടിലെ ടാപ്പില്‍ നിന്നും ലഭിക്കുന്ന കുടിവെള്ളം കാരണം അസുഖം പിടിപെട്ടതായി ഐറിഷ് വാട്ടറിന് ലഭിച്ചത് 973 പരാതികള്‍. 105 പരാതികള്‍ ലഭിച്ച കോര്‍ക്ക് സിറ്റി ഏരിയയാണ് ഇക്കാര്യത്തില്‍ മുന്നില്‍.
അതേസമയം തങ്ങള്‍ക്ക് ലഭിച്ച എല്ലാ പരാതികളും അന്വേഷിച്ചതായും, കുടിവെള്ളം കാരണം ആര്‍ക്കെങ്കിലും അസുഖം ബാധിച്ചതായി തെളിവൊന്നും ലഭിച്ചില്ലെന്നും ഐറിഷ് വാട്ടർ പറഞ്ഞു. രാജ്യത്തെ കുടിവെള്ളവിതരണ ശൃംഖല 99 ശതമാനവും പൂര്‍ണ്ണമായും മാനദണ്ഡങ്ങള്‍ പാലിക്കുന്നതാണെന്നും ഐറിഷ് വാട്ടർ കൂട്ടിച്ചേര്‍ത്തു. പരാതികളില്‍ കഴമ്പുള്ളതായി കണ്ടെത്തിയിട്ടില്ലെന്ന് വ്യക്തമാക്കിയ ഐറിഷ് വാട്ടർ , വെള്ളവുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ ഉടന്‍ എച്ച് എസ് ഇയെ അറിയിക്കാറുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.
തങ്ങള്‍ക്ക് അസുഖം ബാധിച്ചതിന് കാരണം വെള്ളമാണെന്ന് പറഞ്ഞുകൊണ്ട് 472 പരാതികളാണ് 2023-ല്‍ ലഭിച്ചത്. 2024-ല്‍ 501-ഉം.അതേസമയം കോര്‍ക്കില്‍ ഇപ്പോഴും വെള്ളത്തിനുള്ള നിറം മാറ്റത്തെ പറ്റി പരാതിയുയരുന്നുണ്ട്.