ഇസ്രയേൽ പ്രാതിനിധ്യം; അയർലൻഡ് യൂറോവിഷൻ ബഹിഷ്കരിച്ചു

New Update
B

അടുത്ത വർഷത്തെ യൂറോവിഷൻ സോംങ് കോണ്ടെസ്റ്റിൽ അയർലണ്ട് പങ്കെടുക്കുകയോ, അതിന്റെ സംപ്രേഷണം നടത്തുകയോ ചെയ്യില്ല എന്ന് വ്യക്തമാക്കി ഐറിഷ് സർക്കാരിന്റെ ഔദ്യോഗിക ചാനൽ ആയ ആർ ടി ഇ.

Advertisment

യൂറോപ്യൻ ബ്രോഡ്കാസ്റ്റിംഗ് യൂണിയൻ (ഇ ബി യു) അംഗങ്ങൾ ഇസ്രയേലിന്റെ പങ്കാളിത്തത്തെക്കുറിച്ച് വോട്ടെടുപ്പ് നടത്താൻ തയ്യാറാകാത്തതിനെ തുടർന്നാണ് ഈ തീരുമാനം.

അടുത്ത യൂറോവിഷൻ പരിപാടിയിൽ ഇസ്രയേൽ പങ്കെടുക്കുന്നുവെങ്കിൽ തങ്ങൾ പങ്കെടുക്കില്ല എന്ന് അയർലണ്ട് അടക്കം നിരവധി രാജ്യങ്ങൾ നേരത്തെ നിലപാട് എടുത്തിരുന്നു.

ഗാസയിലെ ഭീകരമായ ജീവഹാനിയും മനുഷ്യാവകാശ പ്രതിസന്ധിയും മുന്നിൽ നിൽക്കേ, യൂറോവിഷനിലെ അയർലണ്ടിന്റെ പങ്കാളിത്തം അനുചിതവും അംഗീകരിക്കാനാകാത്തതുമാണ് എന്ന് ആർ ടി ഇ പ്രസ്താവനയിൽ പറഞ്ഞു.

ആർ ടി ഇയുടെ പൂർണ്ണ പ്രസ്താവന:

“ജനീവയിൽ നടന്ന ഇന്നത്തെ ഇ ബി യു വിൻറർ ജനറൽ അസംബ്ലിയിൽ 2026- ലെ യൂറോവിഷൻ സോംങ് കോണ്ടെസ്റ്റിൽ ഇസ്രയേലിന്റെ പങ്കാളിത്തം സ്ഥിരീകരിച്ചതിനെ തുടർന്ന് ആർ ടി ഇയുടെ നിലപാട് മാറ്റമില്ലാതെ തുടരുന്നു.

ആർ ടി ഇ 2026-ലെ യൂറോവിഷൻ സോംങ് കോണ്ടെസ്റ്റിൽ പങ്കെടുക്കുകയില്ല, അതിന്റെ സംപ്രേക്ഷണം നടത്തുകയും ഇല്ല.

ഗാസയിലെ ഭീകരമായ ജീവഹാനിയും അവിടെയുള്ള മനുഷ്യാവകാശ പ്രതിസന്ധിയും — നിരപരാധികളായ നൂറുകണക്കിന് സാധാരണ ജനങ്ങളുടെ ജീവൻ ഇപ്പോഴും അപകടത്തിലാക്കുന്നതും — പരിഗണിക്കുമ്പോൾ അയർലണ്ടിന്റെ പങ്കാളിത്തം അന്യായമാണെന്ന് ആർ ടി ഇ കരുതുന്നു.

കൂടാതെ സംഘർഷകാലത്ത് ഗാസയിൽ മാധ്യമപ്രവർത്തകരെ ലക്ഷ്യംവെച്ചു കൊലപ്പെടുത്തിയ സംഭവങ്ങളും, അന്താരാഷ്ട്ര മാധ്യമപ്രവർത്തകർക്ക് പ്രദേശത്തേക്ക് പ്രവേശനം നിഷേധിക്കുന്നത് സംബന്ധിച്ചും ആർ ടി ഇ -ക്ക് ഉള്ള ഗുരുതരമായ ആശങ്കകള്‍ തുടരുന്നു.”

ആർ ടി ഇ- ക്ക് പുറമെ നെതർലൻഡ്സിന്റെ അവരോട്രോസ്, സ്പെയിനിലെ ആർ ടി വി ഇ എന്നീ ചാനലുകളും 2026 മത്സരത്തിൽ പങ്കെടുക്കില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

ഈ വർഷത്തെ യൂറോവിഷനിൽ ഇസ്രയേൽ രണ്ടാമത് എത്തിയതിനെ തുടർന്ന് അനീതിയായ വോട്ടെടുപ്പ് നടന്നതായി ആരോപണങ്ങൾ ഉയർന്നിരുന്നു. എന്നാൽ ഇസ്രയേൽ അത് നിഷേധിക്കുകയാണ്.

Advertisment