ഡബ്ലിനിലും വിക്ക്‌ലോയിലുമായി കാര്‍ തട്ടിയെടുക്കുകയും, കൊളള നടത്തുകയും ചെയ്ത സംഭവത്തില്‍ ഒരാള്‍ പിടിയില്‍.
ശനിയാഴ്ച വൈകുന്നേരം 7.45-ഓടെയാണ് ഡബ്ലിന്‍ 12-ലെ വെൽകിൻസ്ടൗണിലുള്ള സെന്റ്. പീറ്റർ'സ് റോഡിൽ നിന്നും ഒരു കാര്‍ തട്ടിയെടുത്തതായി ഗാര്‍ഡയ്ക്ക് വിവരം ലഭിച്ചത്. ഡ്രൈവറായ സ്ത്രീയെ ഭീഷണിപ്പെടുത്തി പുറത്തറക്കിയ അക്രമി കറുത്ത നിസ്സാൻ ക്വസ്ക്ഐ കാറുമായി കടന്നുകളയുകയായിരുന്നു.
പിന്നീട് 8.15-ഓടെ ബ്രായ്ലെ ഡബ്ലിൻ റോഡിൽ കൊള്ള നടത്തിയതായും ഗാര്‍ഡയ്ക്ക് വിവരം ലഭിച്ചു. കടയിലെത്തി ജീവനക്കാരെ ഭീഷണിപ്പെടുത്തിയ പ്രതി മദ്യക്കുപ്പികളുമായി കടന്നുകളയുകയായിരുന്നു.
8.45-ന് കൗണ്ടി വിക്ക്‌ലോയിലെ രാത്ന്യൂവിലും കൊള്ള നടത്തിയതായി റിപ്പോര്‍ട്ടുണ്ടായി. ഇവിടെ ഒരു കടയിലെത്തിയ അക്രമി ജീവനക്കാരെ ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു.
ഡബ്ലിനില്‍ നിന്നും തട്ടിയെടുത്ത അതേ നിസാന്‍ കാറാണ് രണ്ട് കൊള്ളകള്‍ക്കും ഉപയോഗിച്ചതെന്നാണ് ഗാര്‍ഡ കരുതുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഞായറാഴ്ച രാവിലെ 40-ലേറെ പ്രായമുള്ള ഒരു പുരുഷനെ ഗാര്‍ഡ അറസ്റ്റ് ചെയ്തു.
മേല്‍പറഞ്ഞ ഏതെങ്കിലും സംഭവത്തിന് ദൃക്‌സാക്ഷികളായവരോ, റോഡ് യാത്രയ്ക്കിടെ കറുത്ത നിസ്സാൻ ക്വസ്ക്ഐ കാറിന്റെ ദൃശ്യങ്ങള്‍ (141-എം എച്ച് രെജിസ്ട്രേഷൻ) ഡാഷ് ക്യാമറയില്‍ പതിഞ്ഞവരോ തങ്ങളെ ബന്ധപ്പെടണമെന്ന് ഗാര്‍ഡ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. തൊട്ടടുത്ത ഗാര്‍ഡ സ്‌റ്റേഷനിലോ താഴെ പറയുന്ന നമ്പറുകളിലോ ബന്ധപ്പെടാം:
തള്ളാറ്റ് ഗാർഡ സ്റ്റേഷൻ 01 666 6000
ഗാർഡ കോൺഫിഡന്റിയാൽ ലൈൻ 1800 666 111