മാള്‍ട്ടയില്‍ ജോലി തേടുന്നവര്‍ക്ക് നിര്‍ബന്ധിത പ്രീ-ഡിപ്പാര്‍ച്ചര്‍ കോഴ്‌സുകള്‍

New Update
G

വലേറ്റ: മാള്‍ട്ടയില്‍ ജോലി തേടുന്ന തേര്‍ഡ്-കണ്‍ട്രി പൗരന്മാര്‍ക്ക് അവിടെയെത്താന്‍ സര്‍ക്കാര്‍ പുതുവഴി തുറക്കുന്നു. ആദ്യമായി സിംഗിള്‍ പെര്‍മിറ്റിന് അപേക്ഷിക്കുന്ന തേര്‍ഡ്-കണ്‍ട്രി പൗരന്മാര്‍ക്ക് (ടി സി എന്‍) വേണ്ടി നിര്‍ബന്ധിത പ്രീ-ഡിപ്പാര്‍ച്ചര്‍ കോഴ്‌സാണ് സര്‍ക്കാര്‍ അവതരിപ്പിച്ചിരിക്കുന്നത്. ഈ മാസം മുതല്‍ ഇത് നടപ്പിലാക്കും.

Advertisment

ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം, ജോലിസ്ഥലത്തെക്കുറിച്ചുള്ള അവബോധം, സാംസ്‌കാരിക സംയോജനം എന്നിവയെ സംബന്ധിച്ച മിനിമം മാനദണ്ഡങ്ങള്‍ കുടിയേറ്റ തൊഴിലാളികള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുള്ള മാള്‍ട്ടയുടെ ഔദ്യോഗിക സംവിധാനമായി പ്രീ-ഡിപ്പാര്‍ച്ചര്‍ കോഴ്‌സ് പ്രവര്‍ത്തിക്കും. സ്‌കില്‍സ് പാസ് പോര്‍ട്ടല്‍ വഴിയും രണ്ട് ഭാഗങ്ങളായി ക്രമീകരിച്ചുമാണ് ടി സി എന്‍ പ്രവര്‍ത്തിക്കുക.

മാള്‍ട്ടയുടെ തൊഴില്‍,കുടിയേറ്റ ചട്ടക്കൂടില്‍ വരുത്തുന്ന സുപ്രധാന മാറ്റത്തെയാകും ഈ സംവിധാനം അടയാളപ്പെടുത്തുന്നത്.വിദേശത്തു നിന്നും വിദഗ്ദ്ധ തൊഴിലാളികളെ പ്രതീക്ഷിക്കുന്ന തൊഴിലുടമകള്‍ക്ക് പ്രീ-അറൈവല്‍ തയ്യാറെടുപ്പ് നടത്താനും തൊഴില്‍ ശക്തി ആസൂത്രണം ചെയ്യാനുമൊക്കെ ഈ പരിഷ്‌കാരം സഹായകമാകും.പ്രീ-ഡിപ്പാര്‍ച്ചര്‍ കോഴ്‌സ് അപേക്ഷകന്റെ വ്യക്തിപരമായ ബാധ്യതയാണെങ്കിലും തൊഴിലുടമകളും ഇതിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടതുണ്ട്.

സാധുവായ പ്രീ-ഡിപ്പാര്‍ച്ചര്‍ കോഴ്‌സ് സര്‍ട്ടിഫിക്കറ്റില്ലാതെ സിംഗിള്‍ പെര്‍മിറ്റ് അപേക്ഷകള്‍ പ്രോസസ്സ് ചെയ്യാനാകില്ല,കോഴ്‌സ് മുന്‍കൂട്ടി പൂര്‍ത്തിയാക്കിയില്ലെങ്കില്‍ റിക്രൂട്ട്‌മെന്റ് സമയപരിധി നീണ്ടുപോവുകയും ചെയ്യും.ഈ കാലതാമസം പ്രോജക്റ്റ് സമയക്രമങ്ങളെയും സീസണല്‍ സ്റ്റാഫിംഗിനെയും തുടര്‍പ്രവര്‍ത്തനത്തെയും ബാധിച്ചേക്കാം.പുതിയ സംവിധാനം നിര്‍ബന്ധിതമാകുന്നതോടെ മുന്‍കൂട്ടി ആസൂത്രണം ചെയ്യുന്ന തൊഴിലുടമകള്‍ക്ക് തടസ്സങ്ങളില്ലാതെ വര്‍ക്ക് ഫോഴ്സിനെ ഉറപ്പാക്കാന്‍ സാധിക്കുമെന്നതാണ് നേട്ടം.

നിര്‍ബന്ധിത പ്രീ-ഡിപ്പാര്‍ച്ചര്‍ ഇന്റഗ്രേഷന്‍ കോഴ്‌സുകള്‍

ഇ യു/ഇ ഇ എ/ഇ എഫ് ടി എ സിംഗിള്‍ പെര്‍മിറ്റ് അപേക്ഷകരെല്ലാം അവരുടെ വര്‍ക്ക് പെര്‍മിറ്റ് അപേക്ഷ സമര്‍പ്പിക്കുന്നതിന് മുമ്പ് നിര്‍ബന്ധിത പ്രീ-ഡിപ്പാര്‍ച്ചര്‍ ഇന്റഗ്രേഷന്‍ കോഴ്‌സ് (പാര്‍ട്ട് ഒന്ന്)പൂര്‍ത്തിയാക്കണം.

പാര്‍ട്ട് ടുവില്‍ ലിവിംഗ് ആന്റ് വര്‍ക്കിംഗ് ഇന്‍ മാള്‍ട്ട, ജോലിസ്ഥലത്തെ അവകാശങ്ങളും ബാധ്യതകളും എന്നിങ്ങനെ രണ്ട് ഓണ്‍ലൈന്‍ കോഴ്‌സുകളാണുള്ളത്. വീഡിയോകള്‍, വായനാ സാമഗ്രികള്‍, പ്രാക്ടിക്കല്‍ അസൈന്‍മെന്റുകള്‍ എന്നിവയുള്‍പ്പെടെയാകെ 20-24 മണിക്കൂര്‍ പഠനമാണിത്.ഓരോ മൊഡ്യൂളിനും ഓണ്‍ലൈന്‍ വിലയിരുത്തലുകളുണ്ടാകും.

ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം,മാള്‍ട്ടീസ് ജോലിസ്ഥല മാനദണ്ഡങ്ങളെക്കുറിച്ചുള്ള ധാരണ എന്നിവ അസസ് ചെയ്യുന്നതിന് 20 മിനിറ്റ് ദൈര്‍ഘ്യമുള്ള ലൈവ് അഭിമുഖവുമുണ്ടാകും

പൂര്‍ത്തിയാക്കാന്‍ 42 ദിവസം വരെ സമയം

ഈ ഘട്ടം പൂര്‍ത്തിയാക്കാന്‍ അപേക്ഷകര്‍ക്ക് 42 ദിവസം വരെ സമയം ലഭിക്കും.തൊഴിലുടമകള്‍ ഈ സമയപരിധി അവരുടെ റിക്രൂട്ട്‌മെന്റ് ഷെഡ്യൂളുകളില്‍ ഉള്‍പ്പെടുത്തേണ്ടതുമുണ്ട്. പാര്‍ട്ട് രണ്ടില്‍ മേഖല തിരിച്ചുള്ള നിര്‍ദ്ദിഷ്ട സര്‍ട്ടിഫിക്കേഷനാണ് വേണ്ടത്. ടൂറിസം ഹോസ്പിറ്റാലിറ്റി മേഖലകള്‍ക്ക് നിര്‍ദ്ദിഷ്ട സര്‍ട്ടിഫിക്കേഷന്‍ ആവശ്യമാണ്.

2026 ജനുവരി അഞ്ച് മുതല്‍ സ്‌കില്‍സ് പാസ്/ പ്രീ-ഡിപ്പാര്‍ച്ചര്‍ പോര്‍ട്ടല്‍ തുറക്കും. അഞ്ച് മുതല്‍ കോഴ്‌സ് തുടങ്ങാം.2026 മാര്‍ച്ച് 1 മുതല്‍ ഐഡന്റിറ്റി പ്രീ-ഡിപ്പാര്‍ച്ചര്‍ കോഴ്‌സ് സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ചു തുടങ്ങും. ഈ തീയതിക്ക് ശേഷം സാധുവായ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ ലഭിക്കുന്ന അപേക്ഷകള്‍ നിരസിക്കുകയോ കാലതാമസം.സംഭവിക്കുകയോ ചെയ്യും.

കോഴ്സ് ഫീസ്

പ്രീ-ഡിപ്പാര്‍ച്ചര്‍ കോഴ്‌സിന്റെ ചെലവ് 250 യൂറോയാണ്. കരാറിലുള്‍പ്പെട്ടില്ലെങ്കില്‍ ഈ തുക അപേക്ഷകന്‍ നല്‍കണം. തെറ്റിദ്ധാരണകള്‍ ഒഴിവാക്കാന്‍ തൊഴില്‍ ഓഫറുകളിലും റിക്രൂട്ട്‌മെന്റ് നയങ്ങളിലും ചെലവ് സംബന്ധിച്ച ഉത്തരവാദിത്തം തൊഴിലുടമകള്‍ വ്യക്തമാക്കണം.

നേരത്തേ തന്നെ സാധുവായ സിംഗിള്‍ പെര്‍മിറ്റുകള്‍ കൈവശമുള്ള ടി സി എന്നുകളെ ഈ സംവിധാനത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്

പാര്‍ട്ട് 2 സര്‍ട്ടിഫിക്കേഷന്‍ ആവശ്യമുള്ള മേഖലകളിലെ നിലവിലെ ജീവനക്കാര്‍ക്ക് നിയമാനുസൃതമായി ഫുള്‍ സ്‌കില്‍സ് പാസ് സര്‍ട്ടിഫിക്കറ്റ് ഇനിയും നേടേണ്ടതുണ്ട്.

തൊഴിലുടമകളുടെ ശ്രദ്ധയ്ക്ക്…

മത്സരക്ഷമതയും അനുസരണവും നിലനിര്‍ത്താന്‍, തൊഴിലുടമകള്‍ താഴെപ്പറയുന്നവ പരിഗണിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിക്കുന്നു

നിലവിലെ ആവശ്യകതകള്‍ കണക്കിലെടുത്ത് റിക്രൂട്ട്‌മെന്റ് സമയപരിധി അപ്‌ഡേറ്റ് ചെയ്യണം

നിര്‍ബന്ധിത കോഴ്‌സ് പൂര്‍ത്തീകരണത്തെക്കുറിച്ച് ഓഫര്‍ ഘട്ടത്തില്‍ ഉദ്യോഗാര്‍ത്ഥികളെ അറിയിക്കണം

പരിശീലന ചെലവുകളും നിയമബാധ്യതകളും സംബന്ധിച്ച കരാറുകളും എച്ച് ആര്‍ നയങ്ങളും അപ്ഡേറ്റ് ചെയ്യണം

ഉയര്‍ന്ന അളവിലുള്ള സീസണല്‍ റിക്രൂട്ട്‌മെന്റുകള്‍ക്കും പ്രത്യേകിച്ച് നിയന്ത്രിത മേഖലകളില്‍, നേരത്തെ തന്നെ വിദഗ്ദ്ധ ഉപദേശം തേടണം.

Advertisment