ഡബ്ലിനില്‍ മേരി ലൂവിനെതിരെ ആക്രമണഭീഷണി, അന്വേഷണം തുടങ്ങി

New Update
Bhb

ഡബ്ലിന്‍: പ്രസിഡന്റ് വോട്ടെടുപ്പ് നടക്കുന്നതിനിടെ പ്രതിപക്ഷ നേതാവ് മേരി ലൂ മക്ഡൊണാള്‍ഡിനും സിന്‍ഫെയ്ന്‍ പ്രവര്‍ത്തകര്‍ക്കും നേരെ ഡബ്ലിനില്‍ ഭീഷണിയും കൈയ്യേറ്റശ്രമവും. സംഭവത്തില്‍ ഗാര്‍ഡ അന്വേഷണം തുടങ്ങി.

Advertisment

ഡബ്ലിന്‍ ഒന്നിലെ നോര്‍ത്ത് സ്ട്രാന്‍ഡ് സ്ട്രീറ്റിലാണ് മേരി ലൂ മക്ഡൊണാള്‍ഡിന് നേരെ കൈയ്യേറ്റ ശ്രമമുണ്ടായത്.ഇതുമായി ബന്ധപ്പെട്ട വീഡിയോ ഓണ്‍ലൈനില്‍ പ്രചരിക്കുന്നുണ്ട്. വീഡിയോയില്‍, ഒരാള്‍ മേരി ലൂ മക്ഡൊണാള്‍ഡിനെയും മറ്റ് അംഗങ്ങളെയും അധിക്ഷേപിക്കുന്നതും തല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നതും കാണാം. വൃത്തികെട്ട ഭാഷയിലാണ് ഇയാള്‍ സംസാരിച്ചത്. പാലസ്തീന്‍ പതാക ഉടുപ്പില്‍ പ്രദര്‍ശിപ്പിച്ച് വോട്ടുതേടിയ സംഘത്തെയാണ് അക്രമി നേരിട്ടത്. സംഭവ സ്ഥലത്തുനിന്നും ഒരു സ്ത്രീയെ വൈദ്യപരിശോധനയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

പ്രാദേശിക കാന്‍വാസിംഗ് ടീമില്‍ മക്ഡൊണാള്‍ഡ് എത്തിയപ്പോഴാണ് സംഭവം നടന്നതെന്ന് സിന്‍ ഫെയിന്‍ വക്താവ് പറഞ്ഞു. അതിന് ശേഷവും മക്ഡൊണാള്‍ഡ് പ്രചാരണം തുടര്‍ന്നു.ഫിനഗേല്‍ നേതാവ് സൈമണ്‍ ഹാരിസ് സംഭവത്തെ അപലപിച്ചു.പേടിപ്പിക്കുന്ന സംഭവമാണിതെന്ന് ഹാരിസ് പറഞ്ഞു.അവരവരുടെ കാഴ്ചപ്പാടിനും സ്ഥാനാര്‍ത്ഥികള്‍ക്കും വേണ്ടി പ്രചാരണം നടത്തുന്നതാണ് ജനാധിപത്യം.അവിടെ അക്രമത്തിനും ഭീഷണിയ്ക്കും സ്ഥാനമില്ല. ഈ സംഭവത്തെ എല്ലാ വിഭാഗം ആളുകളും അപലപിക്കണമെന്ന് ഹാരിസ് പറഞ്ഞു.

ഡബ്ലിന്‍ നോര്‍ത്ത് സ്ട്രാന്‍ഡ് റോഡില്‍ രണ്ട് സ്ത്രീകളെ ആക്രമിച്ച സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്ന് ഗാര്‍ഡ വക്താവ് പറഞ്ഞു. വൈദ്യപരിശോധനയ്ക്കായി ഒരു സ്ത്രീയെ മേറ്റര്‍ മിസെറിക്കോര്‍ഡിയ യൂണിവേഴ്സിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന് ആന്‍ ഗാര്‍ഡ ഷിക്കോണ പറഞ്ഞു.സംഭവത്തിന്റെ വിവരങ്ങളോ ക്യാമറ ദൃശ്യങ്ങളോ ഉള്ളവര്‍ 01 666 8000 എന്ന നമ്പരിലോ സ്റ്റോര്‍ സ്ട്രീറ്റ് ഗാര്‍ഡ സ്റ്റേഷനിലോ ബന്ധപ്പെടണമെന്ന് ഗാര്‍ഡ അഭ്യര്‍ത്ഥിച്ചു.

Advertisment