കള്ളപ്പണം വെളുപ്പിക്കല്‍ : ഡബ്ലിനിലെയും കോര്‍ക്കിലെയും എടിഎമ്മുകളില്‍ നിന്നും വന്‍തുക പിന്‍വലിച്ച സംഭവത്തില്‍ റെയ്ഡ്,അറസ്റ്റ്

New Update
Bhb

ഡബ്ലിന്‍: ഡബ്ലിനിലെയും കോര്‍ക്കിലെയും എടിഎമ്മുകളില്‍ നിന്നും സംശയാസ്പദമായ നിലയില്‍ പണം പിന്‍വലിച്ച സംഭവത്തില്‍ സ്ത്രീയും പുരുഷനും അറസ്റ്റിലായി.നാഷണല്‍ ഇക്കണോമിക് ക്രൈം ബ്യൂറോയും ഗാര്‍ഡയും നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് ഇരുവരും കുടുങ്ങിയത്.ഇതേ തുടര്‍ന്ന് ഡബ്ലിനിലെയും കോര്‍ക്കിലെയും വീടുകളിലും വാഹനത്തിലും നടത്തിയ റെയ്ഡില്‍ 90,000 യൂറോയും പിടിച്ചെടുത്തു.

Advertisment

പോളണ്ടിലെയും നോര്‍വേയിലെയും അക്കൗണ്ടുകളുമായി ബന്ധിപ്പിച്ച ബാങ്ക് കാര്‍ഡുകളുപയോഗിച്ചാണ് പണം പിന്‍വലിച്ചത്.

ഈ അക്കൗണ്ടുകളെക്കുറിച്ച് യൂറോപോള്‍ മുഖേന അന്വേഷണം നടത്തുന്നുണ്ട്.ഡബ്ലിനിലെ ലൂക്കനില്‍ നടത്തിയ വാഹന പരിശോധനയിലാണ് വന്‍തുകയും ഏതാനും ബാങ്ക് കാര്‍ഡുകളും യുവാവും പിടിയിലായത്. 30 വയസ്സുകാരനെയാണ് ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്.ഇതിനെത്തുടര്‍ന്ന് 30കാരിയെ ഡബ്ലിനിലെ വസതിയില്‍ നിന്നും പിടികൂടി.ഇരുവരും ഡബ്ലിനിലെ ഗാര്‍ഡ സ്റ്റേഷനില്‍ കസ്റ്റഡിയിലാണ്.

ഇതിന്റെ തുടര്‍ച്ചയായി കോര്‍ക്കിലെ ഒരു വീട്ടിലും പരിശോധന നടത്തി.അവിടെ നിന്നും കൂടുതല്‍ പണം, വിദേശ കറന്‍സി, വ്യാജ തിരിച്ചറിയല്‍ രേഖകള്‍, ബാങ്ക് കാര്‍ഡുകള്‍, മൊബൈല്‍ ഫോണുകള്‍ എന്നിവ കണ്ടെടുത്തു.

അന്വേഷണമെത്തിയത് വന്‍കിട കള്ളപ്പണം വെളുപ്പിക്കല്‍ സംഘത്തില്‍

ഡബ്ലിനിലും കോര്‍ക്കിലുടനീളമുള്ള എടിഎമ്മുകളില്‍ നിന്ന് വന്‍തോതില്‍ പണം പിന്‍വലിച്ചതിനെക്കുറിച്ചുള്ള അന്വേഷണം എത്തിപ്പെട്ടത് അയര്‍ലണ്ടിലെ വന്‍കിട കള്ളപ്പണം വെളുപ്പിക്കല്‍ റായ്ക്കറ്റില്‍. അന്വേഷണത്തില്‍ 90,000 യൂറോയിലധികമാണ് ഗാര്‍ഡ നാഷണല്‍ ഇക്കണോമിക് ക്രൈം ബ്യൂറോ (ജി എന്‍ ഇ സി ബി) പിടിച്ചെടുത്തത്.ഓഗസ്റ്റ് 11നും സെപ്തംബര്‍ ഒമ്പതിനും ഇടയില്‍ വന്‍ തുകകള്‍ പിന്‍വലിച്ചതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് ബ്യൂറോ ഗാര്‍ഡയുടെ സഹായത്തോടെ പരിശോധന തുടങ്ങിയത്. ഡബ്ലിനിലെ ലൂക്കനില്‍ വാഹന പരിശോധനയില്‍ അറസ്റ്റിലായ യുവാവില്‍ നിന്നും കിട്ടിയ വിവരത്തെ തുടര്‍ന്നാണ് യുവതിയും പിടിയിലായത്.

Advertisment