അയര്‍ലണ്ടുകാര്‍ മടിയന്മാരും സുഖിമാന്മാരുമാണോ ? അയര്‍ലണ്ടിലേക്ക് കൂടുതല്‍ കുടിയേറ്റം വേണമെന്ന് ദേശിയ ടെലിവിഷന്‍

New Update
Nbhh

ഡബ്ലിന്‍: നികുതിപ്പണം ചെലവിട്ട് വിദേശ കുടിയേറ്റത്തെ ‘പ്രോല്‍സാഹിപ്പിക്കുന്ന’ ആര്‍ ടി ഇയ്ക്കെതിരെ പൊതുസമൂഹത്തില്‍ നിന്നും വിമര്‍ശനമുയരുന്നു.മൂന്ന് വര്‍ഷത്തിനുള്ളില്‍ 750 മില്യണ്‍ യൂറോയാണ് ആര്‍ ടി ഇ പ്ലാറ്റ്‌ഫോമിലേയ്ക്കെത്തിയത്. ആര്‍ ടി ഇ ഈയാഴ്ച പ്രക്ഷേപണം ചെയ്ത ‘അയര്‍ലണ്ടിനെ സൃഷ്ടിക്കുന്നത് ആരാണ് ? (വു ’സ് ബിൽഡിംഗ്‌ അയർലണ്ട്) എന്ന ഡോക്യുമെന്ററിയാണ് ആക്ഷേപത്തിനിടയാക്കുന്നത്.ഹൗസിംഗ്, മെഡിക്കല്‍ സര്‍വ്വീസുകളുള്ള അയര്‍ലണ്ടിന് കൂടുതല്‍ കുടിയേറ്റം ആവശ്യമാണെന്ന നിലപാടാണ് ആര്‍ ടി ഇ വെളിപ്പെടുത്തുന്നത്.ഇതു തന്നെയാണ് സര്‍ക്കാര്‍ നിലപാടും.

Advertisment

മുപ്പതിനായിരമോ നാല്‍പ്പതിനായിരമോ വിദഗ്ധ തൊഴിലാളികള്‍ അയര്‍ലണ്ടില്‍ ഭവനനിര്‍മ്മാണത്തിന് ആവശ്യമുണ്ടെന്ന് ആര്‍ ടി ഇ പറയുന്നു.എന്നാല്‍ ഇവിടെ നിര്‍മ്മാണ തൊഴിലാളികളുടെ കുറവ് എന്തുകൊണ്ടാണുണ്ടാകുന്നതെന്ന് പ്രോഗ്രാം അന്വേഷിക്കുന്നില്ലെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.ഓരോ വര്‍ഷവും 2,400, 4,900 തൊഴിലാളികള്‍ ഓരോ വര്‍ഷവും അയര്‍ലണ്ട് വിടുന്നതായി സര്‍ക്കാര്‍ റിപ്പോര്‍ട്ടുണ്ട്. ഇവരെ തിരികെ കൊണ്ടുവരാന്‍ രാജ്യം ഗൗരവമായി ശ്രമിക്കാത്തത് എന്തുകൊണ്ടാണെന്ന് ആര്‍ ടി ഇ തിരക്കുന്നില്ല.യുവ തൊഴിലാളികളും മറ്റും താമസച്ചെലവ് താങ്ങാന്‍ കഴിയാത്തതിനാല്‍ ഇവിടം വിട്ടുപോവുകയാണ്. ഈ മേഖലയില്‍ മാത്രമല്ല മറ്റ് വിവിധ രംഗങ്ങളിലും അയര്‍ലണ്ടില്‍ നിന്നും കൊഴിഞ്ഞുപോക്കുണ്ട്.ഇത് പരിഹരിക്കാന്‍ ഒരു ശ്രമവും ആര്‍ടി ഇയോ സര്‍ക്കാരോ നടത്തുന്നില്ല.

ഭവന പ്രതിസന്ധിയുടെ ആവശ്യകതയും ആര്‍ ടി ഇ ഗൗരവമായി പരിഗണിക്കുന്നില്ല. ഇവിടെ ജോലിക്ക് വരുന്ന ഓരോ വ്യക്തിക്കും താമസിക്കാനിടമുണ്ടാകേണ്ടതുണ്ട്.കൂടാതെ ഫാമിലി റീ യൂണിഫിക്കേഷന്‍ പദ്ധതികള്‍ക്ക് കീഴില്‍ ഇവിടെ കുടുംബാംഗങ്ങളെ കൂടി കൊണ്ടുവരാന്‍ അപേക്ഷിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. ഈ പ്രശ്നവും സമഗ്രമായി പരിശോധിക്കാന്‍ ഡോക്യുമെന്ററി തയ്യാറാകുന്നില്ല.

പ്രശ്നത്തിന്റെ മൂലകാരണത്തിലേയ്ക്ക് വെളിച്ചം വീശാതെ മുന്‍കൂട്ടിയുള്ള അജണ്ട നടപ്പാക്കാനാണ് ആര്‍ ടി ഇ ശ്രമിക്കുന്നത്.കൂട്ട കുടിയേറ്റത്തിന് വേണ്ടി വാദിക്കാതെയും ഐറിഷ് ജനതയെ മോശം വംശീയവാദികളായി ചിത്രീകരിക്കാതെയും വീടുകള്‍ പണിയുന്നവര്‍ക്ക് അര്‍ഹമായ അംഗീകാരം നല്‍കിയും ഒരു പരിപാടി നടത്താന്‍ ആര്‍ ടി ഇയ്ക്ക് കഴിയുമായിരുന്നു. എന്നാല്‍ അയര്‍ലണ്ടുകാരെ മടിയന്മാരും മാറാന്‍ തയ്യാറാകാത്തവരും കഠിനാധ്വാനം ചെയ്യാന്‍ കഴിവില്ലാത്തവരുമാണെന്ന് ആര്‍ ടി ഇ ആരോപിക്കുന്നു.ഇത് വളരെ അപമാനകരവും വസ്തുതാ വിരുദ്ധവുമാണെന്ന് വിമര്‍ശകര്‍ പറയുന്നു.

അയര്‍ലണ്ടില്‍ താമസിക്കുന്നവരില്‍ 24% പേരും വിദേശത്ത് ജനിച്ചവരാണെന്നതാണ് വസ്തുത. ഈ അനുപാതം വര്‍ഷം തോറും കുതിച്ചുയരുകയുമാണ്.ഇത് ഭവന നിര്‍മ്മാണത്തില്‍ മാത്രമല്ല, അയര്‍ലണ്ടിന്റെ സ്വത്വത്തിനും സംസ്‌കാരത്തിനും വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുന്നു.

പണ്ട് മുതലേ തന്നെ പലരും പറയുന്ന പഴയ പല കാര്യങ്ങളുമാണ് ആര്‍ ടി ഇ പറയുന്നതെന്ന് എതിര്‍ക്കുന്നവര്‍ പറയുന്നു. ഐറിഷ് തൊഴിലാളികളെ കിട്ടുക അസാധ്യമാണ്. അവരെല്ലാവരും മടിയന്മാരും സുഖിമാന്മാരുമാണ്. സൈറ്റുകളിലും മറ്റും ജോലി ചെയ്യാന്‍ വിസമ്മതിക്കുന്നു. ഇങ്ങനെയാണ് പറയുന്നത്. ഇതൊരു കുപ്രചരണമാണ്. കുറഞ്ഞ വേതനത്തില്‍ തൊഴിലാളികളെയെത്തിക്കുന്നവര്‍ വര്‍ഷങ്ങളായി പറഞ്ഞു പരത്തുന്ന കഥകളാണ്.വിമര്‍ശകര്‍ ആരോപിക്കുന്നു.

ഇവിടുത്തെ പരമ്പരാഗത തൊഴിലാളികളെ നാട് വിലമതിക്കുന്നില്ല. കാലത്തിന്റെ മാറ്റത്തിന് അനുസരിച്ച് അവരെ പ്രോല്‍സാഹിപ്പിക്കാനും സംരക്ഷിച്ച് നിലനിര്‍ത്താനോ സര്‍ക്കാര്‍ ശ്രമവുമില്ല. ആര്‍ ടിയുടേത് വ്യക്തമായ അജണ്ടയോടെ നിര്‍മ്മിച്ച ‘സിനിമയാണ്’. സ്നേഹ സമ്പന്നരായ അയര്‍ലണ്ടുകാരെ മാറ്റിനിര്‍ത്തി അവര്‍ ചെറിയ മനസ്സുള്ളവരും വൃത്തികെട്ടവരുമായ മതഭ്രാന്തന്മാരുമാണെന്ന് കുട്ടികളെ പോലും പഠിപ്പിക്കുന്ന നിലയിലേയ്ക്ക് തരം താഴ്ന്ന ഒരു സിനിമ. അത് പൂര്‍ണ്ണമായും ജനങ്ങളുടെ പണം കൊണ്ട് നിര്‍മ്മിച്ചതാണെന്ന് എങ്കിലും നിര്‍മ്മാതാക്കളായ ആര്‍ ടി ഇ ഓര്‍ക്കേണ്ടതായിരുന്നുവെന്നും വിമര്‍ശകര്‍ എടുത്തുപറയുന്നു.

Advertisment