പുതിയ ഗാര്‍ഡകളില്‍ 51 വയസ്സുകാരനും മാധ്യമ പ്രവര്‍ത്തകരായ വനിതകളും

New Update
Ggghb

ഡബ്ലിന്‍: അയര്‍ലണ്ടില്‍ രാഷ്ട്രീയ തീവ്രവാദവും ആക്രമണങ്ങളും വര്‍ദ്ധിക്കുകയാണെന്ന് ഗാര്‍ഡ കമ്മീഷണര്‍ ജസ്റ്റിന്‍ കെല്ലി. ടെമ്പിള്‍മോറിലെ ഗാര്‍ഡാ കോളേജില്‍ 194 ഗാര്‍ഡായികളുടെയും 17 റിസര്‍വ്വ് ഗാര്‍ഡകളുടെയും ബിരുദദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു കമ്മീഷണര്‍.

Advertisment

രാഷ്ട്രീയ തീവ്രവാദത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ എണ്ണം കുറവാണ്.പക്ഷേ അവര്‍ അപകടകരമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനുള്ള സാധ്യതയുണ്ടെന്ന് ഗാര്‍ഡ കമ്മീഷണര്‍ പറഞ്ഞു.ഇത്തരക്കാരുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ചു വരികയാണെന്നും കമ്മീഷണര്‍ പറഞ്ഞു.ഗാര്‍ഡയുടെ അന്താരാഷ്ട്ര നിയമ നിര്‍വ്വഹണ പങ്കാളികള്‍ക്കൊപ്പം അക്രമാസക്തമായ രാഷ്ട്രീയ തീവ്രവാദം നിരീക്ഷിക്കുന്നതിലും അന്വേഷിക്കുന്നതിനും ഡെഡിക്കേറ്റഡായ ധാരാളം പ്രൊഫഷണല്‍ പോലീസ് ഉദ്യോഗസ്ഥരും അയര്‍ലണ്ടിനുണ്ടെന്ന് കമ്മീഷണര്‍ പറഞ്ഞു.

അക്രമത്തിനും ഭീഷണികള്‍ക്കും ഓണ്‍ലൈനില്‍ വിദ്വേഷ പ്രസംഗത്തിനും വ്യത്യാസമുണ്ടെന്നും ആളുകള്‍ പലപ്പോഴും അവര്‍ ഉദ്ദേശിക്കാത്തതോ ചെയ്യാന്‍ കഴിയാത്തതോ ആയ കാര്യങ്ങള്‍ പറയുന്നുണ്ടെന്നും കമ്മീഷണര്‍ ചൂണ്ടിക്കാട്ടി.

അക്രമാസക്തമായ രാഷ്ട്രീയ തീവ്രവാദം വ്യക്തിയില്‍ നിന്ന് രാജ്യത്തെ ദുര്‍ബലപ്പെടുത്തുന്ന സംഘടിത സമീപനമായി മാറിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍ പറഞ്ഞു.

ഓണ്‍ലൈനില്‍ വര്‍ദ്ധിച്ചുവരുന്ന ശത്രുതയും പൊതുരംഗത്തുള്ള ആളുകള്‍ക്കെതിരായ ഭീഷണികളും കാണുന്നുണ്ടെന്ന് മാര്‍ട്ടിന്‍ പറഞ്ഞു.അവ വളരെ ആശങ്കപ്പെടുത്തുന്നതും പൊതുചര്‍ച്ചകളില്‍ ഭയാനകമായ സ്വാധീനം ചെലുത്താന്‍ കഴിവുള്ളതുമാണ്.ഇതെല്ലാം സമൂഹത്തിന് ഭീഷണിയാണെന്ന് മാര്‍ട്ടിന്‍ വിശദീകരിച്ചു.

അയര്‍ലണ്ടിന്റെ ഗാര്‍ഡാ സേനയില്‍ പുതിയതായി ചേര്‍ന്നവരില്‍ 51 വയസ്സുകാരനും മാധ്യമ പ്രവര്‍ത്തകരായ വനിതകളും.ഗാര്‍ഡാ ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയയാളാണ് ഇത്തവണ ബിരുദം നേടിയ ജെറമിയ ബോര്‍ക്ക്. ടിപ്പററിയിലെ ടെമ്പിള്‍മോര്‍ ഗാര്‍ഡ കോളേജില്‍ നിന്നും ബിരുദമെടുത്ത 194 ഗാര്‍ഡകളില്‍ ഒരാളാണിദ്ദേഹം.

ജീവിതാഭിലാഷം പൂര്‍ത്തീകരിച്ച് ജെറമിയ ബോര്‍ക്ക്

ചെറുപ്പത്തില്‍ ഗാര്‍ഡയില്‍ ചേരാന്‍ ആഗ്രഹിച്ചിരുന്നെങ്കിലും അവസരം ലഭിച്ചില്ല. ആ അഭിലാഷമാണ് ഇപ്പോള്‍ പൂര്‍ത്തീകരിച്ചത്.തന്റെ പ്രായത്തിലുള്ള മറ്റുള്ളവരെയും ഗാര്‍ഡയില്‍ ചേരാന്‍ പ്രോത്സാഹിപ്പിക്കുകയാണ് ഇദ്ദേഹം. കഠിനമായ ജോലിയായിരിക്കുമെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും ഒരിക്കലും പ്രായമാകില്ലെന്നാണ് റീട്ടെയില്‍ ബിസിനസ്സുകാരനായ ഇദ്ദേഹത്തിന്റെ പക്ഷം.

എപ്പോഴെങ്കിലും ഗാര്‍ഡയാകാന്‍ കഴിയണമെന്ന് ആഗ്രഹിച്ചിരുന്നുവെന്ന് ബോര്‍ക്ക് പറഞ്ഞു. അതിനാലാണ് കഴിഞ്ഞ വര്‍ഷം തുടക്കത്തില്‍ റിക്രൂട്ട്മെന്റ് പ്രായപരിധി 35ല്‍ നിന്ന് 50 ആയി വര്‍ദ്ധിപ്പിച്ചപ്പോള്‍ത്തന്നെ വീണ്ടും അപേക്ഷിച്ചത്. ചെറുപ്പക്കാര്‍ക്കൊപ്പം പരിശീലനം പൂര്‍ത്തിയാക്കുന്നത് എളുപ്പമല്ലെന്നറിയാമായിരുന്നു.എന്നാല്‍ ഭാര്യയും രണ്ട് കുട്ടികളും കോളേജിലെ മറ്റെല്ലാവരും തന്നെ പിന്തുണച്ചുവെന്ന് അദ്ദേഹം പറഞ്ഞു.

മാധ്യമരംഗത്തുനിന്നും രണ്ട് വനിതകള്‍

ആന്‍ ഗാര്‍ഡ ഷിക്കോണയില്‍ ചേര്‍ന്നവരില്‍ മാധ്യമരംഗത്തുനിന്നുമെത്തിയ ആമി നി റിയാദയുമുണ്ടായിരുന്നു. കെറിയിലെ കാസില്‍ഐസ്ലാന്‍ഡില്‍ നിന്നുള്ള മുന്‍ ആര്‍ടിഇ പത്രപ്രവര്‍ത്തകയാണിവര്‍. വൈവിധ്യത്തിലും ഉയര്‍ന്ന സമ്മര്‍ദ്ദമുള്ള അന്തരീക്ഷത്തിലും പ്രവര്‍ത്തിക്കുന്നതിന്റെ ത്രില്‍ മോഹിച്ചാണ് ഇവര്‍ ഗാര്‍ഡയില്‍ ചേര്‍ന്നത്.2023 നവംബറിലെ ഡബ്ലിന്‍ കലാപമാണ് ഗാര്‍ഡയില്‍ ചേരാന്‍ പ്രചോദനമായത്.

കിഴക്കന്‍ ആഫ്രിക്കയിലെ കാലാവസ്ഥാ വ്യതിയാനം, സാമൂഹിക പ്രശ്നങ്ങള്‍, സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ എന്നിവയെക്കുറിച്ചൊക്കെ മുമ്പ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സമൂഹത്തിലെ ഏറ്റവും ദുര്‍ബലരായ ആളുകളുമായി പ്രവര്‍ത്തിക്കാനുള്ള ആഗ്രഹം കാരണമാണ് ആന്‍ ഗാര്‍ഡ ഷിക്കോണയില്‍ ചേര്‍ന്നതെന്നും കോര്‍ക്കിലെ മിഡില്‍ടണില്‍ പ്രവര്‍ത്തിക്കുന്ന നി റിയാഡ പറഞ്ഞു.

ക്രിസ്റ്റീന കോര്‍ട്ട്‌നിയും ഗാര്‍ഡയില്‍ ചേരുന്നതിനായി മാധ്യമ രംഗത്തെ ജോലി ഉപേക്ഷിച്ചയാളാണ്. ആര്‍ടിഇയുടെ ക്രൈംകോള്‍ പ്രോഗ്രാമില്‍ പ്രവര്‍ത്തിച്ചപ്പോള്‍ ലഭിച്ച ആന്‍ ഗാര്‍ഡ ഷിക്കോണയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ലഭിച്ച ഉള്‍ക്കാഴ്ചയാണ് സേനയില്‍ ചേരാന്‍ പ്രചോദനമായതെന്ന് അവര്‍ പറഞ്ഞു.

 സംരക്ഷിക്കാന്‍ ആദം ഒ റൂര്‍ക്ക്

ആളുകളെ സഹായിക്കാനും സ്വയം സംരക്ഷിക്കാനും കഴിയുന്ന കരിയര്‍ എന്ന നിലയിലാണ് ആന്‍ ഗാര്‍ഡയില്‍ ചേര്‍ന്നതെന്ന് ഡബ്ലിനിലെ ആദം ഒ റൂര്‍ക്ക് പറഞ്ഞു.വാക്കിന്‍സ്റ്റണില്‍ നിന്നുള്ള ഒ റൂര്‍ക്ക് മുമ്പ് ലെബനനില്‍ ഡിഫന്‍സ് ഫോഴ്സില്‍ പ്രവര്‍ത്തിച്ചിരുന്നു.ഡബ്ലിനിലെ ബ്ലാക്ക്‌റോക്കിലാണ് ഇദ്ദേഹത്തെ നിയോഗിച്ചിട്ടുള്ളത്. കമ്മ്യൂണിറ്റിയില്‍ മാറ്റമുണ്ടാക്കാനാവുന്നതില്‍ സന്തോഷമുണ്ടെന്ന് പറഞ്ഞു.

ടെമ്പിള്‍മോറിലെ ഗാര്‍ഡ കോളേജില്‍ നിന്ന് 164 പുതിയ ഗാര്‍ഡകളും 17 ഗാര്‍ഡ റിസര്‍വുകളുമാണ് പുറത്തിറങ്ങിയത്.2019ന് ശേഷമുള്ള പുതിയ ഗാര്‍ഡയുടെ ഏറ്റവും വലിയ കണക്കാണിത്.പുതിയ 194 ഗാര്‍ഡകളില്‍ 137 പേര്‍ പുരുഷന്മാരും 57 പേര്‍ സ്ത്രീകളുമാണ്.

പുതിയ പ്രൊബേഷണര്‍മാരെ ഗാര്‍ഡ കമ്മീഷണര്‍ രാജ്യത്തെ വിവിധ ഡിവിഷനുകളിലേക്ക് നിയോഗിക്കും. പുതിയ ഗാര്‍ഡകളില്‍ 87 പേരെ ഡബ്ലിന്‍ മെട്രോപൊളിറ്റന്‍ റീജിയണിലും 47 പേരെ സതേണ്‍ റീജിയണിലും 39 പേരെ കിഴക്കന്‍ റീജിയണിലും 21 പേരെ നോര്‍ത്ത് വെസ്റ്റേണ്‍ റീജിയണിലുമാകും വിന്യസിക്കുക.

Advertisment