/sathyam/media/media_files/2025/10/12/vvv-2025-10-12-02-48-45.jpg)
മാലിന്യങ്ങള്‍ പ്ലാസ്റ്റിക് ബാഗുകളിലാക്കി വഴിയരികില്‍ വയ്ക്കുന്നത് ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ നഗരത്തില്‍ പുതിയ ‘വേസ്റ്റ് കേംപാക്ടറുകള്‍’ സ്ഥാപിച്ച് ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍. ഫൗൺസ് സ്ട്രീറ്റ് അപ്പർ, സെന്റ് സ്റ്റീഫൻ ’സ് ഗ്രീൻ എന്നിവിടങ്ങളിലാണ് പരീക്ഷണാര്‍ത്ഥം ഇവ സ്ഥാപിച്ചിരിക്കുന്നത്. പ്ലാസ്റ്റിക്, കാര്‍ഡ് ബോര്‍ഡ്, പേപ്പര്‍ മുതലായ മാലിന്യങ്ങള്‍ ഈ മെഷീനുകളില്‍ ഇട്ടാല്‍ മെഷീന്‍ അവ ചെറുതാക്കി, എളുപ്പത്തില്‍ നീക്കം ചെയ്യാവുന്ന രൂപത്തിലാക്കും.
ഈ പ്രദേശങ്ങളിലെ 90-ഓളം വരുന്ന വീട്ടുകാരും, സ്ഥാപനങ്ങളും ഇനിമുതല്‍ മാലിന്യങ്ങള്‍ പ്ലാസ്റ്റിക് കവറുകളിലാക്കി വേസ്റ്റ് കലക്ഷന് വയ്ക്കുന്നത് നിരോധിച്ചിട്ടുമുണ്ട്. പകരം വേസ്റ്റ് കലക്ഷന്‍ ഏജന്റുമാരുമായി സംസാരിച്ച് മറ്റ് രീതിയില്‍ മാലിന്യം കൈകാര്യം ചെയ്യണമെന്നും അധികൃതര്‍ അറിയിച്ചു.
പുതിയ നടപടി ദിവസേന തെരുവുകളില്‍ 1,000 പ്ലാസ്റ്റിക് ബാഗുകള്‍ കൊണ്ടിടുന്നത് കുറയ്ക്കുമെന്നാണ് പ്രതീക്ഷ. പുതിയ കോംപാക്ടറുകള്‍ക്കൊപ്പം നേരത്തെ 3,500 സിറ്റി ബിന്നുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും, നഗരത്തില്‍ ഒരു കാരണവശാലും മാലിന്യം വലിച്ചെറിയരുത് എന്ന സന്ദേശമാണ് ഇതിലൂടെ നല്‍കുന്നതെന്നും സിറ്റി കൗണ്‍സില്‍ വ്യക്തമാക്കി.
മാലിന്യം കവറുകളിലാക്കി പുറത്ത് വയ്ക്കരുത് എന്ന നിയമം 2016-ല്‍ നിലവില്‍ വന്നിട്ടുണ്ടെങ്കിലും, പലവീടുകളിലും വീലുകള്‍ ഉള്ള ബിന്നുകള്‍ സ്ഥാപിക്കാന്‍ സാധിക്കാതത് കാരണം പ്ലാസ്റ്റിക് കവറില്‍ തന്നെ മാലിന്യം സൂക്ഷിക്കുന്നത് തുടരുകയായിരുന്നു. മൃഗങ്ങളും പക്ഷികളും ഇവ കടിച്ചുവലിച്ച് തെരുവിലാകെ മാലിന്യം നിറയുന്നതും പതിവ് കാഴ്ചയാണ്.