നിയമത്തില്‍ പഴുത്, അയർലൻഡിൽ ഡ്രൈവിംഗ് ടെസ്റ്റുകളില്‍ നോ ഷോകളുടെ എണ്ണം റെക്കോര്‍ഡിട്ടു

New Update
Bhvg

ഡബ്ലിന്‍: ഡ്രൈവിംഗ് ടെസ്റ്റുകളില്‍ ഹാജരാകാതെ പെര്‍മിറ്റ് പുതുക്കുന്നവരുടെ എണ്ണം കുത്തനെ വര്‍ദ്ധിച്ചു.നിയമത്തിലെ പഴുതുകള്‍ ചൂഷണം ചെയ്ത് ടെസ്റ്റെഴുതാത്ത ഡ്രൈവര്‍മാരുടെ എണ്ണം അടുത്തിടെ വന്‍തോതില്‍ കൂടിയെന്ന് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

Advertisment

ഫിനഗേല്‍ ടി ഡി എമര്‍ ക്യൂറിയ്ക്ക് ലഭിച്ച പാര്‍ലമെന്ററി ചോദ്യത്തിന് മറുപടിയായാണ് ആര്‍ എസ് എ കണക്കുകള്‍ പുറത്തുവന്നത്. ഈ നോ ഷോ കണക്കുകള്‍ ആശങ്കപ്പെടുത്തുന്നതാണെന്ന് റോഡ് സുരക്ഷാ കാമ്പെയ്ന്‍ ഗ്രൂപ്പായ പി എ ആര്‍ സി പറയുന്നു.കഴിഞ്ഞ രണ്ട് മാസത്തിനിടെ ഡ്രൈവിംഗ് ടെസ്റ്റുകളില്‍ 1,000ലേറെ അപേക്ഷകരാണ് ‘നോ ഷോ’ ആയി രേഖപ്പെടുത്തിയത്.

സമീപ കാലത്ത് ആദ്യമായാണ് ഡ്രൈവിംഗ് ടെസ്റ്റില്‍ പങ്കെടുക്കാത്തവരുടെ എണ്ണം 1,000ന് മുകളിലെത്തുന്നതെന്ന് ഗ്രൂപ്പ് ചൂണ്ടിക്കാട്ടി.ജൂലൈയില്‍ 1,043 അപേക്ഷകരാണ് ഈ ഗണത്തിലുണ്ടായത്.ഓഗസ്റ്റില്‍ ഈ കണക്ക് 1,103 എന്ന റെക്കോര്‍ഡിലെത്തി. 2024 മാര്‍ച്ചിലെ 832 നോ ഷോ കളാണ് മുന്‍ പ്രതിമാസ റെക്കോര്‍ഡ്.

അപേക്ഷകരുടെ റെക്കോര്‍ഡ് വര്‍ദ്ധനവാണ് കുറെ നാളുകളായുള്ളത്.അതിനാല്‍ ഡ്രൈവിംഗ് ടെസ്റ്റുകളുടെ എണ്ണവും വര്‍ദ്ധിച്ചു.എന്നാല്‍ ഇക്കാരണത്താലല്ല നോ ഷോ അപേക്ഷകര്‍ പെരുകിയതെന്ന് പി എ ആര്‍ സി പറയുന്നു.നിരവധി ലേണര്‍ ഡ്രൈവര്‍മാര്‍ ഷെഡ്യൂള്‍ ചെയ്ത അപ്പോയിന്റ്മെന്റ് മനപ്പൂര്‍വ്വം നഷ്ടപ്പെടുത്തുന്നതാണ് കാരണമെന്ന് ഗ്രൂപ്പ് പറയുന്നു.ഡ്രൈവിംഗ് ടെസ്റ്റ് എഴുതാതെ തന്നെ പെര്‍മിറ്റുകള്‍ പുതുക്കാന്‍ ആര്‍ എസ് എ അവരെ അനുവദിക്കുന്നതാണ് കാര്യമെന്ന് ചെയര്‍പേഴ്‌സണ്‍ സൂസന്‍ ഗ്രേ പറഞ്ഞു.

ബുക്ക് ചെയ്തതും ഡ്രൈവിംഗ് ടെസ്റ്റുള്ളതുമായ ലേണര്‍ ഡ്രൈവര്‍മാര്‍ക്ക് ഒരു വര്‍ഷത്തെ ലേണര്‍ പെര്‍മിറ്റ് ലഭിക്കും.ഒരു ലേണര്‍ ഡ്രൈവര്‍ക്ക് മൂന്നാം ലേണര്‍ പെര്‍മിറ്റ് ലഭിക്കുന്നതിന് മുമ്പ് ഒരു ലേണര്‍ ഡ്രൈവര്‍ ടെസ്റ്റ് എഴുതേണ്ട ആവശ്യമില്ലെന്ന പഴുതാണ് അപേക്ഷകര്‍ ദുരുപയോഗിക്കുന്നത്.

ഒരു ലേണര്‍ ഡ്രൈവര്‍ക്ക് രണ്ട് വര്‍ഷത്തേക്ക് അവരുടെ ലേണര്‍ പെര്‍മിറ്റ് നേടാനും പുതുക്കാനും കഴിയും.കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ ഡ്രൈവിംഗ് ടെസ്റ്റ് ബുക്ക് ചെയ്തവര്‍ക്കും ഹാജരായി പരാജയപ്പെട്ടവര്‍ക്കും മാത്രമേ തേര്‍ഡ് ലേണര്‍ പെര്‍മിറ്റ് ലഭിക്കൂ.

രാജ്യത്ത് മൂന്നോ അതിലധികമോ ലേണര്‍ പെര്‍മിറ്റുള്ള 56,000 മോട്ടോര്‍ വാഹന ഉടമകളുണ്ടെന്ന് ജൂണില്‍ നടന്ന പാര്‍ലമെന്ററി ട്രാന്‍സ്‌പോര്‍ട്ട് കമ്മിറ്റി യോഗത്തില്‍ ആര്‍ എസ് എ വെളിപ്പെടുത്തിയിരുന്നു.ഇവരില്‍ 11,000 ഡ്രൈവര്‍മാര്‍ 20 വര്‍ഷമോ അതിലധികമോ ആയി ലേണര്‍ പെര്‍മിറ്റിലുള്ളവരാണെന്നും കണക്കാക്കുന്നു.

ഡ്രൈവിംഗ് ടെസ്റ്റുകളിലെ നോ ഷോ നിരക്ക് 2022ല്‍ 2.2 ശതമാനമായിരുന്നത് 2023ല്‍ 3.2ശതമാനമായും കഴിഞ്ഞ വര്‍ഷം 3.4 ശതമാനമായും വര്‍ദ്ധിച്ചു.2025ലെ എട്ട് മാസങ്ങളില്‍ അപ്പോയിന്റ്മെന്റുകളെടുത്ത് ഹാജരാകാത്ത ഡ്രൈവിംഗ് ടെസ്റ്റ് അപേക്ഷകരുടെ അനുപാതം 3.4 ശതമാനമാണെന്ന് കണക്കുകള്‍ കാണിക്കുന്നു.1,72,000 ഡ്രൈവിംഗ് ടെസ്റ്റുകള്‍ നടത്തിയതില്‍ 5,900 ‘നോ ഷോകള്‍’ രേഖപ്പെടുത്തി.

എല്‍-ഡ്രൈവര്‍മാര്‍ക്ക് ടെസ്റ്റ് എഴുതാതെ പെര്‍മിറ്റുകള്‍ തുടര്‍ച്ചയായി പുതുക്കാന്‍ അനുവദിക്കുന്നത് ശരിയല്ലെന്ന് ഡബ്ലിന്‍ വെസ്റ്റ് ടി ഡി ക്യൂറി പറഞ്ഞു.

ടെസ്റ്റെഴുതാതെ തന്നെ അവരുടെ ലേണര്‍ പെര്‍മിറ്റുകള്‍ അനിശ്ചിതമായി പുതുക്കാന്‍ അനുവദിക്കുന്ന പഴുതുകള്‍ അടയ്ക്കുമെന്ന് ഗതാഗത സഹമന്ത്രി സീന്‍ കാനി സമീപകാലത്ത് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ നടപ്പായിട്ടില്ല.നാല് വര്‍ഷമായി ലേണര്‍ പെര്‍മിറ്റ് കൈവശം വച്ചിരിക്കുന്ന ലേണര്‍ ഡ്രൈവര്‍മാര്‍ ലൈസന്‍സ് പുതുക്കുന്നതിന് മുമ്പ് ഡ്രൈവിംഗ് ടെസ്റ്റ് എഴുതേണ്ടിവരുമെന്ന് ഗതാഗത വകുപ്പും വ്യക്തമാക്കുന്നു.

Advertisment