അയര്‍ലണ്ടില്‍ കഴിഞ്ഞ 12 വര്‍ഷത്തിനിടെ നാലില്‍ ഒന്ന് ഇ-സ്‌കൂട്ടറുകളും (24%) കൂട്ടിമുട്ടി അപകടമുണ്ടാക്കിയതായി റോഡ് സേഫ്റ്റി അതോറിറ്റി (ആർ എസ് എ). മൂന്നില്‍ ഒന്ന് ഇ-സ്‌കൂട്ടര്‍ ഉപയോക്താക്കള്‍ (32%) ഇതേ കാലയളവിനുള്ളില്‍ അപകടങ്ങളില്‍ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ടതായും Ipsos ബി&എ നടത്തിയ സര്‍വേയില്‍ വ്യക്തമായിട്ടുണ്ട്. രാജ്യത്തെ ആകെ ഇ-സ്‌കൂട്ടര്‍ ഉപയോക്താക്കളില്‍ 76% പേരും പുരുഷന്മാരാണ്. സര്‍വേയില്‍ കണ്ടെത്തിയ കൂട്ടിയിടികളില്‍ ഉള്‍പ്പെട്ട എല്ലാവരും പുരുഷന്മാരാണെന്നും സര്‍വേ പറയുന്നു.
ഇ-സ്‌കൂട്ടര്‍ ഉപയോഗിക്കുന്നവര്‍ക്ക് സുരക്ഷ വളരെ കുറവാണെന്നും, അതിനാല്‍ പരിക്ക് പറ്റാനുള്ള സാധ്യത കൂടുതലാണെന്നും സെന്റ് വിൻസെന്റ് ’സ് ഹോസ്പിറ്റലിലെ എമർജൻസി മെഡിസിൻ കോൺസൾ ട്ടന്റ് ആയ ഡോ ജോൺ ക്രോണിന് പറയുന്നു. കാല്‍ ഒടിയുക മുതല്‍ ഗുരുതരമായി തലയ്ക്ക് പരിക്കേറ്റ് വരെ ഇ-സ്‌കൂട്ടര്‍ അപകടത്തില്‍ പെട്ടവര്‍ എത്താറുണ്ട്. ചെറുപ്പക്കാര്‍ ഹെല്‍മറ്റില്ലാതെ ഇ-സ്‌കൂട്ടര്‍ ഉപയോഗിക്കുന്നത് കൂടുതലായി കണ്ടുവരുന്നുണ്ടെന്നും, ഇ-സ്‌കൂട്ടറുകള്‍ ഉപയോഗിക്കാന്‍ പാടില്ലാത്തിടത്ത് ഇവ ഓടിക്കുന്നതായി ഡോക്ടര്‍മാരുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
ഇ-സ്‌കൂട്ടറുകള്‍ യാത്ര വളരെ എളുപ്പമാക്കുന്നുണ്ടെങ്കിലും വളരെ അപകടം പിടിച്ചതാണെന്ന് ആളുകള്‍ മനസിലാക്കണമെന്നും ഡോ ജോൺ ക്രോണിന് പറയുന്നു. അതിനാല്‍ വളരെ ശ്രദ്ധിച്ച്, സുരക്ഷയോടെ വേണം ഇത് ഉപയോഗിക്കാന്‍. റോഡിലൂടെ പോകുന്ന എല്ലാവരും- മറ്റ് ഡ്രൈവര്‍മാരും, കാല്‍നടയാത്രക്കാരും എല്ലാം- സുരക്ഷയ്ക്ക് പ്രാധാന്യം കൊടുക്കണം.
സര്‍വേയിലെ മറ്റ് ചില പ്രധാന കണ്ടെത്തലുകള്‍ ഇവ:
– 13% പേര്‍ ഇ-സ്‌കൂട്ടറില്‍ കുട്ടിയെ കൂടെ കയറ്റാറുണ്ട്
– 8% പേര്‍ ഇ-സ്‌കൂട്ടറില്‍ മുതിര്‍ന്നയാളെ കൂടെ കയറ്റാറുണ്ട്
– 60% ഇ-സ്‌കൂട്ടര്‍ റൈഡര്‍മാര്‍ ഹെല്‍മറ്റ് ധരിക്കുന്നു
– 66% ഇ-സ്‌കൂട്ടര്‍ റൈഡര്‍മാരും റിഫ്‌ളക്ടീവ് ഗിയര്‍ ധരിക്കുന്നു
– ഇ-സ്‌കൂട്ടറുകളുടെ സ്പീഡ് ലിമിറ്റ് വളരെ അധികമാണെന്ന് 36% പേര്‍ വിശ്വസിക്കുന്നു