ഡബ്ലിനിലെ പോർട്ടോബല്ലോയിലുള്ള ഗ്രാൻഡ് കാനലില്‍ കഴിഞ്ഞ വാരാന്ത്യം ഒത്തുകൂടിയവര്‍ മദ്യക്കുപ്പികളും മറ്റും കൂട്ടമായി ഉപേക്ഷിച്ച് പോയതായി പരാതി. ഉയര്‍ന്ന താപനിലയും, വെയിലും ലഭിച്ച വാരാന്ത്യം ആഘോഷിക്കാനായി എത്തിയ നൂറുകണക്കിന് പേരാണ് പ്രദേശമാകെ മാലിന്യങ്ങളിട്ട് അലങ്കോലമാക്കിയത്. സംഭവത്തില്‍ ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍ തിങ്കളാഴ്ച പ്രത്യേക ചര്‍ച്ച നടത്തും.
കനാലിന് സൈഡിലുള്ള പൂന്തോട്ടങ്ങളില്‍ ആളുകള്‍ മൂത്രമൊഴിച്ചതായും പരാതിയുണ്ട്. ഒപ്പം പാഴ്‌സല്‍ ഭക്ഷണത്തിന്റെ കവറുകള്‍, ഗ്ലാസ് ബോട്ടിലുകള്‍ എന്നിവയും വ്യാപകമായി വലിച്ചെറിഞ്ഞിട്ടുണ്ട്. ആളുകള്‍ ഓഫ് ലൈസന്‍സ് കടകളില്‍ നിന്നും മദ്യം വാങ്ങി പൊതുയിടത്ത് മദ്യപിക്കുകയായിരുന്നു.
സംഭവത്തിനെതിരെ ലേബര്‍ പാര്‍ട്ടി കൗണ്‍സിലര്‍ ഡെർമോട് ലാസ്‌യും രംഗത്ത് വന്നു. കനാലിന് സമീപമിരുന്ന് ഉല്ലസിക്കുന്നതിന് താന്‍ എതിരല്ലെന്നും, എന്നാല്‍ ജനങ്ങളുടെ പൂന്തോട്ടത്തില്‍ മാത്രമൊഴിക്കുകയും, മാലിന്യം തള്ളുകയും ചെയ്താല്‍ എന്താണ് ചെയ്യേണ്ടതെന്നും അദ്ദേഹം ചോദിക്കുന്നു.