ഡബ്ലിന്‍ : അയര്‍ലണ്ടില്‍ അനധികൃത കുടിയേറ്റത്തിനെതിരായ പ്രതിഷേധം ശക്തമാകുന്നതിനിടെ ഡബ്ലിനില്‍ ഗാര്‍ഡാ സന്നാഹം ശക്തമാക്കി സര്‍ക്കാര്‍. ഡബ്ലിനില്‍ മാത്രം 300ലേറെ ഗാര്‍ഡകളെയാണ് ക്രമസമാധാന പാലനത്തിനായി നിയോഗിച്ചത്. പ്രതിഷേധക്കാരായ 11 പേരെ ഗാര്‍ഡ അറസ്റ്റ് ചെയ്തു.
അയര്‍ലണ്ടിലേക്കുള്ള കൂട്ട അധിനിവേശത്തെ എതിര്‍ക്കുന്നതിനായി കഴിഞ്ഞ ദിവസം ഡബ്ലിനല്‍ സംഘടിപ്പിച്ച മാര്‍ച്ചില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ രണ്ടായിരത്തോളം പേരാണ് പങ്കെടുത്തത്. ഇതിനെതിരെയും ഒരു ഗ്രൂപ്പ് പ്രതിഷേധവുമായി വന്നതോടെ സംഘര്‍ഷമായി.
ഒകോണോര്‍ സ്ട്രീറ്റില്‍ ഇരുകൂട്ടരും നേര്‍ക്കുനേര്‍ വെല്ലുവിളിച്ചു.ശക്തമായ ഗാര്‍ഡയുടെ സാന്നിധ്യത്തിലായിരുന്നു പരസ്പരമുള്ള ഈ പോര്‍വിളികള്‍. എന്നാല്‍ ഗാര്‍ഡയുടെ ഇടപെടലില്‍ അനിഷ്ടസംഭവങ്ങളുണ്ടായില്ല.വളരെ വെല്ലുവിളി നിറഞ്ഞ അന്തരീക്ഷമാണ് ഗാര്‍ഡയ്ക്ക് കൈകാര്യം ചെയ്യേണ്ടി വന്നതെന്ന് ചീഫ് സൂപ്രണ്ട് പാട്രിക് മക് മെനാമിന്‍ പറഞ്ഞു.
ഐറിഷ് വിരുദ്ധ ഗ്ലോബലിസ്റ്റ് എസ്റ്റാബ്ലിഷ്‌മെന്റില്‍ നിന്ന് രാഷ്ട്രീയ അധികാരം തിരിച്ചുപിടിക്കേണ്ടതുണ്ടെന്ന് പ്രതിഷേധത്തെ അഭിസംബോധന ചെയ്ത ഐറിഷ് ഫ്രീഡം പാര്‍ട്ടി പ്രസിഡന്റ് ഹെര്‍മന്‍ കെല്ലി പറഞ്ഞു. ലോക്കല്‍ കമ്മ്യൂണിറ്റികളുടെ കോളനിവല്‍ക്കരണമാണ് നടക്കുന്നതെന്ന് കെല്ലി പറഞ്ഞു.
”ലണ്ടനിലും യൂറോപ്പിലെ മറ്റ് പ്രദേശങ്ങളിലും വന്‍തോതിലുള്ള കുടിയേറ്റം പ്രോത്സാഹിപ്പിക്കുന്നത് ക്രിമിനാലിറ്റിയെയാണ്. യൂറോപ്പിലുടനീളമുള്ള മതാടിസ്ഥിത കുടിയേറ്റക്കാരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുകയാണ്. ഇത് വളരെ ഗുരുതരമായ സ്ഥിതിയാണ്.സ്വാതന്ത്ര്യവും, ജനാധിപത്യവും മതേതരത്വവും ഇല്ലാതെ, മതാടിസ്ഥാനത്തില്‍ ക്രിമിനലിസം വളര്‍ത്തുന്ന രാജ്യങ്ങളില്‍ നിന്നുള്ള രാജ്യക്കാരായ, അതേ മതക്കാരായ അഭയാര്‍ത്ഥികളെ സ്വീകരിക്കുന്നത് ഐറിഷ് സംസ്‌കാരത്തെ ഇത് അപകടത്തിലാക്കും. സ്വതന്ത്ര ജനതയും സ്വതന്ത്ര രാജ്യവുമാണ്. നമുക്ക് വേണ്ടത്.വ്യക്തിസ്വാതന്ത്ര്യവും ദേശീയ പരമാധികാരവും വേണം” കെല്ലി പറഞ്ഞു.
പ്രധാനമന്ത്രി ലിയോ വരദ്കര്‍, നീതി മന്ത്രി ഹെലന്‍ മക് എന്‍ഡീ എന്നിവരേയും സിന്‍ ഫെയ്ന്‍ നേതാക്കളേയും പ്രാസംഗികരെല്ലാം ക്രൂരമായി വിമര്‍ശിച്ചു. ഇവരെല്ലാം അനധികൃത കുടിയേറ്റക്കാരെ പിന്തുണയ്ക്കുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ല. സമാധാനപരമായി പ്രതിഷേധിക്കുന്നവര്‍ക്കെതിരെ പോലീസ് കടന്നാക്രമണം വര്‍ധിക്കുകയാണ്.
ഇത് അയര്‍ലണ്ടിന്റെ അഭയാര്‍ഥി പ്രശ്നത്തെ കൂടുതല്‍ പ്രതിസന്ധിയിലാക്കുമെന്ന്് അവര്‍ ഓര്‍മ്മിപ്പിച്ചു.
മതാധിഷ്ടിത അനധികൃത കുടിയേറ്റക്കാർ, യഥാർത്ഥത്തിൽ അപകടത്തിലാക്കുന്നത് അയർലണ്ടിലെ സർക്കാർ വർക്ക് പെർമിറ്റ് നൽകി ക്ഷണിച്ചു വരുത്തിയ ഇക്കണോമിക് കുടിയേറ്റക്കാരെ കൂടിയാണ്. ഫലത്തിൽ ഐറിഷ് ജനതയുടെ എതിർപ്പ് തങ്ങൾക്ക് എതിരെയും വ്യാപിക്കുമെന്ന ഭയം ,ജോലി തേടിയെത്തിയ കുടിയേറ്റക്കാർക്കുമുണ്ട്.
ജോലി തേടി ക്ഷണിച്ചു വരുത്തിയ കുടിയേറ്റക്കാർ അയർലണ്ടിന് ഉണ്ടാക്കിയ പുരോഗതി ചൂണ്ടിക്കാട്ടി അനധികൃത കുടിയേറ്റക്കാരെ ന്യായീകരിച്ചാണ്, ഫിനാഫാൾ നേതാവ് മിഹോൾ മാർട്ടീൻ പ്രസ്താവനകൾ ഇറക്കുന്നത്. ഇത്തരത്തിലുള്ള അബദ്ധ പ്രസ്താവനകൾ മുതലെടുത്താണ് മതാടിസ്ഥിത കുടിയേറ്റക്കാർ ,കൂടുതലെത്തുന്നതും.