പോയ വർഷം അയർലണ്ടിലെ എയർപോർട്ടുകൾ ഉപയോഗിച്ച യാത്രക്കാരുടെ എണ്ണത്തിൽ റെക്കോർഡ്; വിമാന സർവീസുകളും വർദ്ധിച്ചു

New Update
Vvuko

കഴിഞ്ഞ വര്‍ഷം ഐറിഷ് എയര്‍പോര്‍ട്ടുകളിലൂടെ കടന്നുപോയത് റെക്കോര്‍ഡ് എണ്ണം യാത്രക്കാര്‍. സെൻട്രൽ സ്റ്റേറ്റിസ്റ്റിക്സ് ഓഫീസ് (CSO) കണക്കുകള്‍ പ്രകാരം 41 മില്യണ്‍ യാത്രക്കാരാണ് 2024-ല്‍ രാജ്യത്തെ എയര്‍പോര്‍ട്ടുകള്‍ ഉപയോഗിച്ചത്. 2023-നെക്കാള്‍ 1.8 മില്യണ്‍ അഥവാ 5% അധികമാണിത്.

Advertisment

രാജ്യത്തെ പ്രധാനപ്പെട്ട അഞ്ച് എയര്‍പോര്‍ട്ടുകളിലായി 279,000 വിമാന സര്‍വീസുകള്‍ കഴിഞ്ഞ വര്‍ഷം നടന്നുവെന്നും സി എസ് ഒ വ്യക്തമാക്കുന്നു. ഇതില്‍ 84% സര്‍വീസുകളും ഡബ്ലിന്‍ എയര്‍പോര്‍ട്ടിലാണ് നടന്നത്. കോര്‍ക്കില്‍ 7% സര്‍വീസുകളും നടന്നു. 2023-നെ അപേക്ഷിച്ച് അയര്‍ലണ്ടിലേയ്ക്കും, ഇവിടെ നിന്ന് പുറത്തേയ്ക്കുമുള്ള സര്‍വീസുകളില്‍ 2% വര്‍ദ്ധന രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

ഒരു വര്‍ഷം ഡബ്ലിന്‍ എയര്‍പോര്‍ട്ട് ഉപയോഗിക്കാവുന്ന യാത്രക്കാരുടെ പരമാവധി എണ്ണം 32 മില്യണാണ്. 2007-ലാണ് അധികൃതര്‍ ഈ നിയന്ത്രണം കൊണ്ടുവന്നത്. ഇത് 36 മില്യണാക്കി ഉയര്‍ത്താന്‍ എയര്‍പോര്‍ട്ട് അധികൃതര്‍ അപേക്ഷ നല്‍കിയിരിക്കുകയാണ്. ഇതിനിടെയാണ് ഈ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

അതേസമയം അയര്‍ലണ്ടിലെത്തുന്ന വിദേശികളുടെ എണ്ണത്തില്‍ കുറവ് വന്നതായി സി എസ് ഒയുടെ മറ്റൊരു റിപ്പോര്‍ട്ടില്‍ വ്യക്തമായിട്ടുണ്ട്. 2025 ഫെബ്രുവരിയില്‍ 304,300 വിദേശികളാണ് അയര്‍ലണ്ട് സന്ദര്‍ശിച്ചത്. 2024 ഫെബ്രുവരിയില്‍ ഇത് 433,300 ആയിരുന്നു. 30% ആണ് കുറവ്.

Advertisment