/sathyam/media/media_files/2025/10/01/vv-2025-10-01-04-19-54.jpg)
അയര്‍ലണ്ടിലെ ഭവനപ്രതിസന്ധി ചെറിയ രീതിയില്‍ കുറയുന്നുവെന്നും, വീടുകളുടെ ലഭ്യത നേരിയ തോതില്‍ കൂടുന്നുവെന്നും വ്യക്തമാക്കി പുതിയ റിപ്പോര്‍ട്ട്. എങ്കിലും അയര്‍ലണ്ടില്‍ മുന്‍കാലങ്ങളെ അപേക്ഷിച്ച് ഭവനവില ഉയര്‍ന്നും, ഭവന ലഭ്യത കുറഞ്ഞും തന്നെ തുടരുകയാണ് എന്നും പ്രോപ്പര്‍ട്ടി വെബ്‌സൈറ്റായ Daft.ie-യുടെ റിപ്പോര്‍ട്ട് പറയുന്നു.
റിപ്പോര്‍ട്ട് പ്രകാരം സെപ്റ്റംബര്‍ 1 വരെയുള്ള കണക്കനുസരിച്ച് രാജ്യത്ത് 11,925 സെക്കന്‍ഡ് ഹാന്‍ഡ് ഹോമുകളായിരുന്നു വില്‍പ്പനയ്ക്ക് ഉണ്ടായിരുന്നത്. 2024 സെപ്റ്റംബര്‍ 1-നെ അപേക്ഷിച്ച് 1% അധികമാണിത്. പക്ഷേ 2015-2019 കാലത്തെക്കാള്‍ പകുതിയോളം കുറവുമാണിത്.
അതേസമയം രാജ്യത്ത് ഭവനവില ഉയരുന്നത് ഡബ്ലിന്‍ പ്രദേശത്തെ സംബന്ധിച്ചിടത്തോളം മെല്ലെയായിട്ടുണ്ട്. ഒരു വര്‍ഷത്തിനിടെ 4.5% ആണ് ഡബ്ലിനില്‍ വീടുകള്‍ക്ക് വില ഉയര്‍ന്നത്. മുൻസ്റ്റീറില്‍ ഇത് 5 ശതമാനവും, മറ്റ് പ്രധാന നഗരങ്ങളില്‍ ശരാശരി 5.8 ശതമാനവുമാണ്.
ദേശീയതലത്തില്‍ ഒരു ത്രീ ബെഡ് സെമി ഡിറ്റാച്ച്ഡ് വീടിന് ഈ വര്‍ഷം മൂന്നാം പാദത്തിലെ (ജൂലൈ,ഓഗസ്റ്റ്,സെപ്റ്റംബര്‍) വില ശരാശരി 421,000 യൂറോ ആണ്. മുന്‍ വര്‍ഷത്തെക്കാള്‍ 5.9 ശതമാനവും, കോവിഡ് കാലത്തെക്കാള്‍ 39 ശതമാനവും അധികമാണിത്. സെലിറ്റിക് ടൈഗർ എന്ന് വിളിക്കപ്പെടുന്ന അതീവ സാമ്പത്തിക പ്രതിസന്ധിയുണ്ടായിരുന്ന കാലത്തെക്കാള്‍ 10% മാത്രം കുറവും.
ഡബ്ലിനില്‍ ആകട്ടെ ഒരു ത്രീ ബെഡ് സെമി ഡിറ്റാച്ച്ഡ് വീടിന് ശരാശരി 557,000 യൂറോ ആണ് വില. മുന്‍ വര്‍ഷത്തെക്കാള്‍ 4% ആണ് വര്‍ദ്ധന.