New Update
/sathyam/media/media_files/2025/04/04/zgJU7DZP4Mb88ZihrwUg.jpg)
താമരശ്ശേരി രൂപതയുടെ കീഴിലുള്ള വിദ്യാലയത്തിൽ ആറു വർഷം അധ്യാപികയായി ജോലി ചെയ്തിട്ടും നിയമന അംഗീകാരവും ശമ്പളവും ലഭിക്കാത്തതിന്റെ മനോവിഷമത്തിൽ ആത്മഹത്യ ചെയ്ത അലീനയുടെ കുടുംബത്തിനുവേണ്ടി അയർലണ്ടിലെ സീറോമലബാർ കമ്മ്യൂണിറ്റി പിരിച്ച തുക കുടുംബത്തിന് കൈമാറി. അലീനയുടെ നാല്പതാം ഓർമ്മ ദിനത്തിലാണ് ഈ തുക കൈമാറിയത്.
13 ലക്ഷം രൂപ താമരശ്ശേരി രൂപതയ്ക്ക് നൽകിയിട്ടും ശമ്പളമോ നിത്യ ചെലവിനുള്ള പണമോ പോലും ലഭിക്കാത്ത സാഹചര്യത്തിൽ അലീന എന്ന അധ്യാപിക ആത്മഹത്യ ചെയ്തത് കേരളത്തിന്റെ മനസ്സാക്ഷിയെ ഉലക്കുന്ന സംഭവമായിരുന്നു. തകർന്നുപോയ ആ കുടുംബത്തിന് ഒരു ചെറിയ സഹായം എന്ന രീതിയിലാണ് അയർലണ്ടിലെ സീറോ മലബാർ വിശ്വാസികളുടെ കൂട്ടായ്മയായ എസ് എം സി ഐ ഓൺലൈൻ ഫണ്ട് റെയ്സിംഗ് ആരംഭിച്ചത്. ആകെ പിരിഞ്ഞു കിട്ടിയത് 1608 യൂറോ ആണ്. അതിന് തുല്യമായ 1,50,058 ഇന്ത്യൻ രൂപ എസ് എം സി ഐ പ്രസിഡണ്ട് ജോർജ് പാലിശ്ശേരി അലീനയുടെ പിതാവ് ബെന്നിക്ക് ഭവനത്തിൽ എത്തി കൈമാറി. ഫാ. അജി പുതിയാപറമ്പിലും സന്നിഹിതനായിരുന്നു.
അയർലണ്ടിലെ സിറോ മലബാർ കൂട്ടായ്മയുടെ ഈ ഉദ്യമം മറ്റുള്ളവർക്ക് ഒരു മാതൃകയാണെന്നും, ഇങ്ങനെ സഹായം ചെയ്യാൻ സാധിച്ചതിൽ ചാരിതാർത്ഥ്യം ഉണ്ടെന്നും ജോർജ് പാലിശ്ശേരി അഭിപ്രായപ്പെട്ടു.
ഈ ഉദ്യമത്തിന് സഹായഹസ്തം നീട്ടിയ എല്ലാവരോടുമുള്ള നന്ദിയും സ്നേഹവും അദ്ദേഹം അറിയിച്ചു.