ഡബ്ലിന്‍ : ഡബ്ലിനിലെ ഗ്രാന്‍ഡ് കനാലില്‍ അടക്കം തലസ്ഥാന നഗരത്തില്‍ ടെന്റുകളുയരുന്നു. പലസ്തീനികള്‍ ഉള്‍പ്പെടെയുള്ള അമ്പതിലേറെ അഭയാര്‍ഥികളാണ് കനാല്‍ തീരത്തുമാത്രം ടെന്റുയര്‍ത്തിയത്.
പുതിയതായി എത്തിപ്പെട്ടവരും മാസങ്ങളായി ഇവിടെ കഴിയുന്നവരുമെല്ലാമുണ്ട് ടെന്റ് സ്ഥാപിച്ചവരില്‍.ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍ ഇവര്‍ക്കാവശ്യമായ സഹായം ചെയ്യുന്നുണ്ട്. റബ്ബിഷ് ബാഗ് അടക്കമുള്ളവ കൗണ്‍സിലാണ് നല്‍കുന്നത്. ഫിബ്സ്ബോറോ ഫോര്‍ ഓള്‍ എന്ന സംഘടനയിൽ നിന്നുള്ള സന്നദ്ധപ്രവര്‍ത്തകരും അഭയാര്‍ഥികളെ സഹായിക്കാനായുണ്ട്.
സിറ്റിയില്‍ പലയിടത്തായി കഴിഞ്ഞിരുന്നവരും കനാല്‍ തീരം സുരക്ഷിതമെന്നു കരുതി അവിടേയ്‌ക്കെത്തുകയായിരുന്നു.ബുധനാഴ്ച മൗണ്ട് സ്ട്രീറ്റിലെ ഇന്റര്‍നാഷണല്‍ പ്രൊട്ടക്ഷന്‍ ഓഫീസിന് ചുറ്റുമുള്ള ക്യാമ്പ്‌മെന്റില്‍ നിന്ന് 290 അഭയാര്‍ത്ഥികളെ ക്രോക്സ്ലിംഗ്, സിറ്റി വെസ്റ്റ് എന്നിവിടങ്ങളിലേക്ക് മാറ്റി. എന്നാല്‍ എല്ലാവര്‍ക്കും താമസസൗകര്യം കിട്ടിയില്ല. അതോടെയാണ് ഇവര്‍ തിരികെയെത്തി നഗരത്തിലങ്ങിങ്ങ് കൂടാരം ഉണ്ടാക്കിയത്.
കഴിഞ്ഞ മാസം ബോംബാക്രമണത്തില്‍ പിതാവ് കൊല്ലപ്പെട്ട 22കാരനായ സദ്ദാമും ഇവിടെ കൂടാരം കെട്ടിയവര്‍ക്കൊപ്പമുണ്ട്.പലസ്തീനിലെ നബ്ലസില്‍ നിന്നുള്ള അഹമ്മദ് (25) രണ്ട് മാസമായി അയര്‍ലണ്ടിലുണ്ട്. മൗണ്ട് സ്ട്രീറ്റ് ക്യാമ്പ് അടച്ചുപൂട്ടിയതോടെ താമസസൗകര്യം തേടി സിറ്റി വെസ്റ്റിലേക്ക് പോയെങ്കിലും താമസ സൗകര്യം കിട്ടിയില്ലെന്ന് ഇദ്ദേഹം പറയുന്നു.
മൊറോക്കോയില്‍ നിന്നുള്ള അബ്ദുള്‍ തന്റെ ഭാര്യയോടൊപ്പം ആറ് മാസമായി അയര്‍ലണ്ടില്‍ ഉണ്ട്.ഇവരും ഗ്രാന്‍ഡ് കനാലില്‍ കൂടാരമുണ്ടാക്കി. മര്‍ച്ചന്റ്‌സ് ക്വേയില്‍ നിന്നാണ് ഭക്ഷണം ലഭിക്കുന്നത്.നേരത്തേ മറ്റൊരിടത്ത് കൂടാരം ഉണ്ടാക്കിയതിന്റെ പേരില്‍ ചിലര്‍ കത്തി കാട്ടി ഭീഷണിപ്പെടുത്തിയിരുന്നു. അതൊഴിവാക്കാനാണ് കനാല്‍ തീരത്തെത്തിയത്.