ലേബറിന്റെ അട്ടിമറി വിജയം ബ്രിട്ടന്റെ സാമ്പത്തിക, വ്യാപാര മേഖലകളെ എങ്ങനെ ബാധിക്കുമെന്ന് ഉറ്റുനോക്കുകയാണ് ലോകം.പാര്‍ട്ടിയുടെ ബിസിനസ് അനുകൂല നിലപാടിനെ സ്വാഗതം ചെയ്യുമ്പോഴും പബ്ലിക് ഫിനാന്‍സുമായി ബന്ധപ്പെട്ട നടപടികളെ ഭയപ്പാടോടെ കാണുന്നവര്‍ ഏറെയാണ്.എന്നാല്‍ ലേബര്‍ പാര്‍ട്ടി ആകെ മാറിയെന്നും കാലാനുസൃതമായ ഇടപെടലുകള്‍ മാത്രമേ അവിടെ നിന്നും ഉണ്ടാകൂവെന്നും ചിന്തിക്കുന്നവര്‍ക്കാണ് മേല്‍ക്കൈ.
2019ലെ ഇലക്ഷനില്‍ സ്റ്റാര്‍മറിന്റെ മുന്‍ഗാമിയായ ജെറമി കോര്‍ബിന്‍ കമ്പനികളുടെ നികുതി വര്‍ധിപ്പിച്ച് പൊതു നിക്ഷേപം വര്‍ദ്ധിപ്പിക്കുന്നതിന് സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ച പ്രകടനപത്രികയെ ജനം തള്ളിക്കളഞ്ഞതാണെന്ന് ഇവര്‍ പറയുന്നു. ചരിത്രത്തിലെ ഏറ്റവും മോശം ഇലക്ഷന്‍ റിസള്‍ട്ടാണ് പാര്‍ട്ടിക്കുണ്ടായത്. അതിനാല്‍ അത്തരം നടപടികള്‍ക്കൊന്നും പാര്‍ട്ടി മുതിരില്ലെന്നും ഇവര്‍ പറയുന്നു.
ബ്രിട്ടനിലെ നൂറുകണക്കിന് നിയോജക മണ്ഡലങ്ങളെപ്പോലെ ലണ്ടന്‍ നഗരവും കണ്‍സര്‍വേറ്റീവില്‍ നിന്ന് ലേബറിന് ലഭിച്ചിരിക്കുകയാണിപ്പോള്‍.ഈ മാറ്റം ലണ്ടന്‍ നഗരത്തിന് ദോഷമാകുന്ന സാമ്പത്തിക നയപപരിപാടികളൊന്നും ലേബര്‍ പാര്‍ട്ടിയില്‍ നിന്നുണ്ടാവുകയില്ലെന്നും ഇവര്‍ ഉറപ്പിക്കുന്നു.
ഫിനാന്‍ഷ്യല്‍ ഡിസ്ട്രിക്ട് എന്ന നിലയില്‍ ലണ്ടന്റെ വളര്‍ച്ചയ്ക്ക് ബ്രിട്ടനെ സംബന്ധിച്ചിടത്തോളം വലിയ പ്രാധാന്യമുണ്ട്.ഇവിടെ വളര്‍ച്ച നേടണമെങ്കില്‍ വന്‍തോതില്‍ സ്വകാര്യ മൂലധനം ആവശ്യമാണ്.ഈ അഡ്ജസ്റ്റ്മെന്റിന് ലേബര്‍ സര്‍ക്കാര്‍ തയ്യാറായേക്കുമെന്നും സൂചനയുണ്ട്.
ബ്രിട്ടനെ ക്ലീന്‍ എനര്‍ജി സൂപ്പര്‍ പവര്‍ ആക്കാനുള്ള ലേബറിന്റെ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന്, സ്വകാര്യമേഖല പ്രധാന പങ്ക് വഹിക്കേണ്ടതുണ്ടെന്ന് ലണ്ടനെ നിയന്ത്രിക്കുന്ന സിറ്റി ഓഫ് ലണ്ടന്‍ കോര്‍പ്പറേഷന്റെ പോളിസി ചെയര്‍മാന്‍ ക്രിസ് ഹേവാര്‍ഡ് പറഞ്ഞു.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി നഗരത്തോടുള്ള ലേബര്‍ ചിന്താഗതിയില്‍ വലിയ മാറ്റമുണ്ടായിട്ടുണ്ടെന്ന് ഒരു വിഭാഗം സാമ്പത്തിക വിദഗ്ദ്ധര്‍ വെളിപ്പെടുത്തുന്നു. മൂലധന വിപണികളുടെയും പെന്‍ഷനുകളുടെയും പരിഷ്‌കാരങ്ങളിലൂടെ തുടര്‍ച്ചയായി പാര്‍ട്ടി അത് പ്രതിഫലിക്കുന്നുണ്ടെന്നും ഇവര്‍ പറയുന്നു.
ബാങ്ക് ഓഫ് ഇംഗ്ലണ്ടിലെ മുന്‍ സാമ്പത്തിക വിദഗ്ധയായ ലേബറിന്റെ റേച്ചല്‍ റീവ്സ് ബ്രിട്ടന്റെ ധനമന്ത്രിയാകുന്നതും പ്രതീക്ഷ നല്‍കുന്നതാണെന്ന് ഇവര്‍ പറയുന്നു.
നഗരത്തിന്റെ ആഗോള മത്സരക്ഷമത സംരക്ഷിക്കാന്‍ ലക്ഷ്യമിട്ട് കണ്‍സര്‍വേറ്റീവ് സര്‍ക്കാര്‍ ബ്രെക്‌സിറ്റിനു ശേഷം കൊണ്ടുവന്ന എഡിന്‍ബറോ പരിഷ്‌കാരങ്ങളെ പിന്തുണക്കുന്നയാളാണ് ഇവരെന്നും ചൂണ്ടിക്കാട്ടുന്നു.
ബ്രിട്ടന്റെ മൂലധന വിപണിയെ സഹായിക്കുന്ന ജനങ്ങളുടെ സാമ്പത്തിക ശേഷി വര്‍ധിപ്പിക്കുന്ന പെന്‍ഷന്‍, സേവിംഗ്സ് വ്യവസായങ്ങളെ അവലോകനം ചെയ്യുമെന്ന് പാര്‍ട്ടി വാഗ്ദാനവും മെച്ചപ്പെട്ടതാണ്.
മൂലധന നേട്ടത്തിനും സമ്പത്തിനും ലേബര്‍ സര്‍ക്കാര്‍ എങ്ങനെ നികുതി ചുമത്തുമെന്നത് ചിലര്‍ ആശങ്കയായി ചൂണ്ടിക്കാട്ടുന്നു.സ്വകാര്യ ഇക്വിറ്റിക്ക് നികുതി ചുമത്തുന്ന രീതി പരിഷ്‌കരിക്കാനുള്ള റീവ്സിന്റെ പദ്ധതികളെക്കുറിച്ചും ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നുണ്ട്.
എന്നാല്‍ രാജ്യത്തിന് അനുകൂലമായ ടാക്സ് ട്രീറ്റുമെന്റാകും ഉണ്ടാവുകയെന്ന നിയുക്ത ധനമന്ത്രിയുടെ പ്രഖ്യാപനം ഈ ആശങ്കയെ തള്ളിക്കളയുന്നു.
നാറ്റ്വെസ്റ്റ്, ബാര്‍ക്ലേയ്‌സ് തുടങ്ങിയ ബാങ്കിംഗ് സ്റ്റോക്കുകള്‍ക്ക് സര്‍ക്കാര്‍ വലിയ വിലകല്‍പ്പിക്കുന്നുണ്ടെന്നും അതിനാല്‍ ഈ മേഖലയില്‍ നിഷ്പക്ഷ നിലപാടായിരിക്കും സ്വീകരിക്കുകയെന്നും വിശകലന വിദഗ്ധര്‍ പറയുന്നു.
ലേബര്‍ പാര്‍ട്ടിയുടെ വിജയത്തിന് ശേഷം പൗണ്ട്, ബ്രിട്ടീഷ് ഓഹരികളും സര്‍ക്കാര്‍ ബോണ്ടുകളും മൂല്യം ഉയര്‍ന്നതും നല്ല മാറ്റമായി ഇവര്‍ കാണുന്നു.
ബ്രെക്‌സിറ്റില്‍ നിന്നുള്ള തിരിച്ചടികളില്‍ നിന്നും കരകയറുന്നത് ലക്ഷ്യമിട്ട് ബ്രിട്ടനിലെ വന്‍കിട സാമ്പത്തിക സ്ഥാപനങ്ങളെല്ലാം ഇടതുപക്ഷ ചായ്വുള്ള ലേബര്‍ ഗവണ്‍മെന്റിനെ പ്രതീക്ഷയോടെയാണ് കാണുന്നത്.
2022 സെപ്റ്റംബറില്‍ ഗവണ്‍മെന്റ് ബോണ്ട് വിപണിയിലെടുത്ത നടപടികളുടെ സ്വാധീനം അന്നത്തെ പ്രധാനമന്ത്രി ലിസ് ട്രസിന്റെ ഇത്തവണത്തെ ഇലക്ഷന്‍ പരാജയത്തെ അടിവരയിടുന്നതാണ്.അതിനാല്‍ കരുതലോടെയാകും ലേബര്‍ സമീപനമെന്ന് വിദഗ്ദ്ധര്‍ പറയുന്നു.
2019 മുതല്‍ വ്യവസായ മേഖല ലേബറുമായി പോസിറ്റീവും ക്രിയാത്മകവുമായ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെന്ന് ആഗോളതലത്തില്‍ യു കെ സാമ്പത്തിക മേഖലയെ പ്രതിനിധീകരിക്കുന്ന സിറ്റി യു കെയുടെ ചീഫ് എക്സിക്യൂട്ടീവ് മൈല്‍സ് സെലിക് പറഞ്ഞു.ബ്രെക്‌സിറ്റ് മൂലമുണ്ടായ നിക്ഷേപകരുടെ ആത്മവിശ്വാസത്തിനും സാമ്പത്തിക സേവന പ്രവര്‍ത്തനങ്ങളുടെ ചോര്‍ച്ചയും പരിഹരിക്കുകയെന്നത് ലേബറിന് ബുദ്ധിമുട്ടാകില്ലെന്നും ഇദ്ദേഹം പറയുന്നു.
സര്‍ക്കാര്‍ ഖജനാവിലേക്കുള്ള വ്യവസായത്തിന്റെ വന്‍തോതിലുള്ള സംഭാവനയെ സംരക്ഷിക്കുന്നതിന് ലേബറിന്റെ സാമ്പത്തികപരിഷ്‌കാരങ്ങള്‍ ശരിയായി നടപ്പിലാക്കണമെന്ന് വ്യാപാരി സമൂഹം ആഗ്രഹിക്കുന്നത്.
സാമ്പത്തിക, പ്രൊഫഷണല്‍ സര്‍വ്വീസ് ഇന്‍ഡസ്ട്രിയില്‍ നിന്നുള്ള മൊത്തം നികുതി വരവ് 110.2 ബില്യണ്‍ പൗണ്ടാണെന്ന് സിറ്റി ഓഫ് ലണ്ടന്‍ കോര്‍പ്പറേഷനും ദ സിറ്റി യുകെയ്ക്കും വേണ്ടി പി ഡബ്യു സി നടത്തിയ പഠനം കണക്കാക്കുന്നു.
യുകെയിലെ മൊത്തം നികുതി വരുമാനത്തിന്റെ 12.3 ശതമാനത്തിന് തുല്യമാണിത്. യു കെ ഗവണ്‍മെന്റിന്റെ വിദ്യാഭ്യാസ ബജറ്റിനേക്കാളും കൂടുതലാണിത്. ആരോഗ്യ ബജറ്റിന്റെ പകുതിയിലധികം വരുമിതെന്നും പഠനം ചൂണ്ടിക്കാട്ടിയിരുന്നു.
ബ്രിട്ടന്റെ സാമ്പത്തിക പശ്ചാത്തലം ദുര്‍ബലമാണ്. പൊതുകടവും ഉയര്‍ന്ന് ജിഡിപിക്ക് തുല്യമായിട്ടുണ്ട്.ഇത് പരിഹരിക്കുന്നതിന് ആരോഗ്യവും ഇതുമായി ബന്ധപ്പെട്ട മറ്റ് സേവനങ്ങളുടെയും നികുതികള്‍ അനിവാര്യമായും ഉയര്‍ത്തേണ്ടി വരുമെന്ന് വിശകലന വിദഗ്ധര്‍ പറയുന്നു.